മരണങ്ങള്‍ ആവര്‍ത്തിക്കരുത്: ജമ്മു കശ്മീരിലെ നിയന്ത്രണങ്ങള്‍ നീക്കുന്നത് ഘട്ടംഘട്ടമായി മാത്രം!!
മരണങ്ങള്‍ ആവര്‍ത്തിക്കരുത്: ജമ്മു കശ്മീരിലെ നിയന്ത്രണങ്ങള്‍ നീക്കുന്നത് ഘട്ടംഘട്ടമായി മാത്രം!!
ദില്ലി: ജമ്മുകശ്മീരിലെ കര്‍ശന നിയന്ത്രണങ്ങളെ ന്യായീകരിച്ച് സര്‍ക്കാര്‍. മരണങ്ങള്‍ ഉണ്ടാവുന്നത് തടയുന്നതിന് വേണ്ടിയാണ് നീക്കമെന്നും സര്‍ക്കാര്‍ പറയുന്നു. കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയതിന് പിന്നാലെ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ ഘട്ടംഘട്ടമായി നീക്കുമെന്നും ആഭ്യന്തര മന്ത്രാലയ വക്താവും വ്യക്തമാക്കി. ആഗസ്ത് അഞ്ച് മുതല്‍ ജമ്മു കശ്മീരില്‍ നിരോധനാജ്ഞ ഉള്‍പ്പെടെയുള്ള കര്‍ശന നിയന്ത്രണങ്ങളാണ് സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയിട്ടുള്ളത്. ജമ്മു കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കി ലഡാക്ക്, ജമ്മു കശ്മീര്‍ എന്നിങ്ങനെ രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളായി വിഭജിക്കുന്നതിന് ഒരു ദിവസം മുമ്പാണ് കര്‍ശന നിയന്ത്രണങ്ങള്‍ പ്രാബല്യത്തില്‍ വരുന്നത്. ആഗസ്തിന് ശേഷം കശ്മീരില്‍ വലിയ പരിപാടികള്‍ക്കും കര്‍ശന നിയന്ത്രണമുണ്ട്.

മരണങ്ങള്‍ ഒഴിവാക്കാന്‍
ജമ്മു കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കി പത്ത് ദിവസം പിന്നിടുമ്പോഴും കശ്മീരിലെ 400ഓളം വരുന്ന രാഷ്ട്രീയ നേതാക്കള്‍ ഇപ്പോഴും തടങ്കലിലാണ്. മുന്‍ കശ്മീര്‍ മുഖ്യമന്ത്രിമാരായ ഒമര്‍ അബ്ദുള്ള, മെഹബൂബ മുഫ്തി എന്നിവര്‍ വീട്ടുതടങ്കലിലാണ്. തെരുവില്‍ 50000ത്തേോളം സുരക്ഷാ ഉദ്യോഗസ്ഥരാണ് കശ്മീരിലെ തെരുവുകളില്‍ വിന്യസിക്കപ്പെട്ടിട്ടുള്ളത്. ആള്‍നാശം ഇല്ലാതിരിക്കുന്നതിന് വേണ്ടിയാണ് കശ്മീരില്‍ ഇപ്പോഴും നിയന്ത്രണങ്ങള്‍ തുടരുന്നതെന്നാണ് സര്‍ക്കാര്‍ വാദം. മറ്റെന്തിനേക്കാളും ജനങ്ങളുടെ സുരക്ഷയാണെന്നും സര്‍ക്കാര്‍ ചൂണ്ടിക്കാണിക്കുന്നു. ഇതേ നിലപാട് തന്നെയാണ് കഴിഞ്ഞ ദിവസം വിഷയം പരിഗണിച്ച സുപ്രീം കോടതി ബെഞ്ചും ചൂണ്ടിക്കാണിച്ചത്. അക്രമ സംഭവങ്ങളുണ്ടായാല്‍ ആര് ഉത്തരവാദിത്തമേറ്റെടുക്കുമെന്നും കോടതി ചോദിച്ചിരുന്നു.

ചരിത്രം ആവര്‍ത്തിക്കാതിരിക്കാന്‍
2016ല്‍ അക്രസമസംഭവങ്ങളും മരണങ്ങളും റിപ്പോര്‍ട്ട് ചെയ്ത പ്രദേശങ്ങളില്‍ മാത്രമാണ് കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുള്ളതെന്നാണ് സര്‍ക്കാര്‍ ചൂണ്ടിക്കാണിക്കുന്നത്. ഹിസ്ബുള്‍ മുജാഹിദ്ദീന്‍ പോസ്റ്റര്‍ ബോയ് ബര്‍ഹാന്‍ വാനിയെ സുരക്ഷാ സേന വധിച്ചതിനെ തുടര്‍ന്ന് വന്‍തോതിലുള്ള അക്രമങ്ങളാണ് കശ്മീര്‍ താഴ് വരയില്‍ പൊട്ടിപ്പുറപ്പെട്ടത്. ഇതിന് പുറമേ വിഘടനവാദി നേതാക്കളുടെ ആഹ്വാനം അനുസരിച്ച് താഴ്വരയില്‍ ഹര്‍ത്താലിന് സമാനമായ അവസ്ഥയാണ് നിലനില്‍ക്കുന്നത്. ഇതെല്ലാം കണക്കിലെടുത്താണ് മുന്‍കരുതല്‍ നടപടികള്‍ സ്വീകരിച്ചിട്ടുള്ളതെന്നും സര്‍ക്കാര്‍ ചൂണ്ടിക്കാണിക്കുന്നു.

ഫോണ്‍- ഇന്‍നെറ്റ് ബന്ധം പുനസ്ഥാപിക്കണമെന്ന്
ആഗസ്ത് അഞ്ച് മുതല്‍ ജമ്മു കശ്മീര്‍ താഴ്വരയില്‍ വാര്‍ത്താ വിനിമയ ഉപാധികളും ഇന്റര്‍നെറ്റും വിഛേദിച്ചിരുന്നു. ഇതിനെതിരെ എഎംഐഐഎം നേതാവ് അസദുദ്ദീന്‍ ഒവൈസി രംഗത്തെത്തിയിട്ടുണ്ട്. കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കി പത്ത് ദിവസത്തിന് ശേഷവും ഇവ പൂര്‍ണമായി പുനസ്ഥാപിക്കാത്തതിനെതിരെയാണ് അദ്ദേഹം രംഗത്തെത്തിയത്. താഴ്വരയില്‍ ഫോണ്‍, ഇന്റര്‍നെറ്റ് സംവിധാനങ്ങള്‍ പ്രവര്‍ത്തിക്കുന്നില്ലെന്നും ഇവ പുനസ്ഥാപിക്കണമെന്നുമാണ് അദ്ദേഹത്തിന്റെ ആവശ്യം. കശ്മീരിലെ ജനങ്ങള്‍ സന്തോഷവാന്മാരാണെങ്കില്‍ അവരെ വീട്ടില്‍ നിന്ന് പുറത്തുവരാന്‍ അനുവദിക്കണമെന്നും ഒവൈസി പാര്‍ലമെന്റില്‍ ആവശ്യപ്പെട്ടിരുന്നു. എന്തുകൊണ്ടാണ് ഫോണ്‍ ബന്ധം പുനസ്ഥാപിക്കാത്തത്? ജമ്മു കശ്മീരിനെ രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളായി വിഭജിക്കാനുള്ള തീരുമാനത്തിനെതിരെയും ഒവൈസി രംഗത്തെത്തിയിരുന്നു.

കശ്മീര്‍ സന്ദര്‍ശനത്തിന് അനുമതി
ജമ്മു കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയ നടപടിയോടെ കശ്മീരിലെ സ്ഥിതിഗതിക്കളെക്കുറിച്ച് വ്യാപകമായി ചര്‍ച്ച ചെയ്യപ്പെടുന്നുണ്ട്. ഈ സാഹചര്യത്തിലാണ് കശ്മീരിലേക്ക് പ്രതിപക്ഷ പാര്‍ട്ടി നേതാക്കളുടെ സംഘത്തെ ക്ഷണിക്കാന്‍ കോണ്‍ഗ്രസ് നേതാവ് ആനന്ദ് ശര്‍മ ആവശ്യപ്പെടുന്നത്. ജമ്മു കശ്മീര്‍ സന്ദര്‍ശിക്കാനും ജനങ്ങളുമായി സംസാരിക്കാനുള്ള അവസരമൊരുക്കണമെന്നും ആവശ്യപ്പെട്ടത്. തടങ്കലില്‍ പാര്‍പ്പിച്ചിട്ടുള്ള രാഷ്ട്രീയ നേതാക്കളെ മോചിപ്പിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടിട്ടുള്ളത്. കശ്മീരിലെ സ്ഥിതിഗതികള്‍ നേരില്‍ കണ്ട് ബോധ്യപ്പെടുന്നതിനായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയെ ക്ഷണിച്ചിരുന്നു. വിമാനം അയയ്ക്കാമെന്നും കശ്മീര്‍ സന്ദര്‍ശിക്കൂ എന്നുമായിരുന്നു കശ്മീര്‍ ഗവര്‍ണറുടെ ക്ഷണം. എന്നാല്‍ വിമാനം വേണ്ടെന്നും കശ്മീരിലെ ജനങ്ങളെയും തടങ്കലിലുള്ള രാഷ്ട്രീയ നേതാക്കളെയും കാണാനുള്ള അവകാശം തന്നാല്‍ മതിയെന്ന് രാഹുല്‍ പ്രതികരിച്ചിരുന്നു.












Click it and Unblock the Notifications