ജമ്മു കാശ്‌മീർ തിരഞ്ഞെടുപ്പ്; 70 സീറ്റുകളിൽ വരെ ജനവിധി തേടാൻ ബിജെപി, മത്സരിക്കുക ആരുമായും സഖ്യമില്ലാതെ
ന്യൂഡൽഹി: വരാനിരിക്കുന്ന ജമ്മു കാശ്‌മീർ നിയമസഭാ തിരഞ്ഞെടുപ്പിൽ അറുപത് മുതൽ എഴുപത് വരെ സീറ്റുകളിൽ ബിജെപി ഒറ്റയ്ക്ക് മത്സരിക്കുമെന്ന് റിപ്പോർട്ട്. പാർട്ടിയുമായി അടുത്ത വൃത്തങ്ങളാണ് ഇക്കാര്യം അറിയിച്ചത്. ബിജെപിയുടെ സെൻട്രൽ ഇലക്ഷൻ കമ്മിറ്റി യോഗം ഇന്നലെ ചേർന്നിരുന്നു. ഇതിലാണ് സീറ്റുകളെ കുറിച്ചുള്ള കാര്യത്തിൽ ഏകദേശ ധാരണ ആയതെന്നാണ് വിവരം. ഒറ്റയ്ക്ക് തന്നെയാവും പാർട്ടി തിരഞ്ഞെടുപ്പിനെ നേരിടുകയെന്ന് നേരത്തെ റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു.
ഇന്നലെ ചേർന്ന പാർട്ടി യോഗത്തിൽ മുതിർന്ന നേതാക്കൾ ഉൾപ്പെടെ പങ്കെടുത്തിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ അമിത് ഷായും ജെപി നദ്ദയും ഉൾപ്പെടെയുള്ള ബിജെപിയുടെ ഉന്നത നേതൃത്വം പങ്കെടുത്ത യോഗത്തിൽ മറ്റ് ചില സുപ്രധാന തീരുമാനങ്ങളും എടുത്തുവെന്നാണ് സൂചന. ജമ്മു മേഖലയിൽ നിന്നുള്ള നിരവധി പ്രമുഖരുടെ സ്ഥാനാർത്ഥിത്വം ഉപേക്ഷിക്കാൻ പാർട്ടി തീരുമാനിച്ചതായി അടുത്ത വൃത്തങ്ങൾ സൂചിപ്പിച്ചു.

ആരുമായും സഖ്യത്തിനില്ലെങ്കിലും കാശ്‌മീർ തിരഞ്ഞെടുപ്പിൽ മറ്റൊരു തന്ത്രം പയറ്റാനാണ് ബിജെപിയുടെ തീരുമാനം. ശക്തരായ സ്വതന്ത്ര സ്ഥാനാർത്ഥികൾ ഉള്ള മണ്ഡലങ്ങളിൽ പാർട്ടി മത്സരിക്കാതെ ഇവർക്ക് പിന്തുണ നൽകുക എന്നതാണ് ബിജെപിയുടെ നയം. ലോക്‌സഭാ തിരഞ്ഞെടുപ്പിൽ രാജ്യമെമ്പാടും വലിയ രീതിയിൽ നേരിട്ട തിരിച്ചടിയിൽ നിന്ന് പാഠം ഉൾക്കൊണ്ടാണ് നിർണായകമായ ജമ്മു കാശ്‌മീർ നിയമസഭാ തിരഞ്ഞെടുപ്പിന് ബിജെപി ഒരുങ്ങുന്നത്.
ഇത്തവണ മേഖലയിലെ ബിജെപിയുടെ പ്രധാന എതിരാളികളായ നാഷണൽ കോൺഫറൻസ് ദേശീയ തലത്തിലെ കോൺഗ്രസിന്റെ ബദ്ധവൈരികളായ കോൺഗ്രസുമായി സഖ്യത്തിൽ ഏർപ്പെട്ടു കൊണ്ടാണ് മത്സരിക്കുന്നതെന്ന പ്രത്യേകത കൂടിയുണ്ട്. 12 സീറ്റുകളിൽ വരെ ഇവിടെ കോൺഗ്രസ് മത്സരിച്ചേക്കും. മറുവശത്ത് പിഡിപിയും ഒറ്റയ്ക്ക് മത്സരിക്കുമ്പോൾ ഇത്തവണ ജമ്മു കാശ്‌മീർ നിയമസഭ സാക്ഷ്യം വഹിക്കുക ത്രികോണ പോരാട്ടത്തിനായിരിക്കും.
കാശ്‌മീരിൽ തിരഞ്ഞെടുപ്പ് ഒരു പതിറ്റാണ്ടിന് ശേഷം
അതേസമയം, പത്ത് വർഷത്തിന് ശേഷമാണ് കാശ്‌മീർ താഴ്വരയിൽ നിയമസഭാ തിരഞ്ഞെടുപ്പ് ആരവത്തിന് അരങ്ങൊരുന്നത്. മുൻ തിരഞ്ഞെടുപ്പിൽ എല്ലാം സഖ്യത്തിന് പ്രാധാന്യം നൽകിയായിരുന്നു ബിജെപി മത്സരിച്ചിരുന്നത്. 2014ൽ പിഡിപിയുമായി ഒരുമിച്ച് നിന്ന് കൊണ്ട് മത്സരിച്ച ബിജെപി ഇവിടെ സർക്കാർ രൂപീകരിച്ചിരുന്നു. അന്ന് പിഡിപിയുടെ മുഫ്‌തി മുഹമ്മദ് സയീദ് ആയിരുന്നു മുഖ്യമന്ത്രി.
പിന്നീട് സയീദിന്റെ മരണ ശേഷം മകളായ മെഹബൂബ മുഫ്‌തിയും അധികാരമേറ്റെടുത്തു. എന്നാൽ 2018 ജൂണിൽ പിഡിപിയുടെ നേതൃത്വത്തിലുള്ള സഖ്യസർക്കാരിൽ നിന്ന് ബിജെപി പിന്മാറുകയായിരുന്നു. തുടർന്ന് ഗവർണർ സത്യപാൽ മാലിക് സഭ പിരിച്ചുവിടുകയായിരുന്നു. അതിന് ശേഷം ഇതുവരെയും ജമ്മു കാശ്‌മീർ നിയസമസഭയിലേക്ക് തിരഞ്ഞെടുപ്പ് നടന്നിട്ടില്ല.
മൂന്ന് ഘട്ടങ്ങളിലായാണ് ഇക്കുറി കാശ്‌മീരിൽ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുക. സെപ്റ്റംബർ 18, സെപ്റ്റംബർ 25, ഒക്ടോബർ 1 തീയതികളിലാണ് വോട്ടെടുപ്പ് നിശ്ചയിച്ചിരിക്കുന്നത്. തുടർന്ന് ഒക്ടോബർ നാലിന് ഫലം പ്രഖ്യാപിക്കും. 2019ൽ ജമ്മു കാശ്‌മീരിന്റെ പ്രത്യേക പദവി എടുത്തു കളഞ്ഞ ശേഷം നടക്കുന്ന ആദ്യ തിരഞ്ഞെടുപ്പ് കൂടിയാണിത്. നിലവിൽ ജമ്മു കാശ്‌മീർ, ലഡാക് എന്നിങ്ങനെ രണ്ട് കേന്ദ്ര ഭരണ പ്രദേശങ്ങളാണ് ഇവിടെയുള്ളത്.












Click it and Unblock the Notifications