ലക്ഷ്യം വനിതകളും യുവാക്കളും; ജാർഖണ്ഡിൽ 5 വമ്പൻ വാഗ്‌ദാനങ്ങളുമായി ബിജെപി, എതിരാളികളെ ഞെട്ടിച്ചോ?
റാഞ്ചി: ജമ്മു കാശ്‌മീർ, ഹരിയാന എന്നിവിടങ്ങളിലെ വോട്ടെടുപ്പ് അവസാനിച്ചു കഴിഞ്ഞു. ഇനി ഫലം വരാനുള്ള കാത്തിരിപ്പാണ്. എന്നാൽ അതിന് മുന്നോടിയായി ഇന്നലെ വൈകീട്ടോടെ വന്ന എക്‌സിറ്റ് പോൾ ഫലങ്ങൾ അത്ര നല്ല സൂചനയല്ല ബിജെപിക്ക് നൽകുന്നത്. ഹരിയാനയിൽ അധികാരം നഷ്‌ടമാവുകയും കാശ്‌മീരിൽ വിചാരിച്ച മുന്നേറ്റം സാധ്യമാവുകയും ചെയ്യില്ലെന്നാണ് സർവേകൾ പറയുന്നത്.
ഇതോടെയാണ് വരാനിരിക്കുന്ന ജാർഖണ്ഡ്, മഹാരാഷ്ട്ര തിരഞ്ഞെടുപ്പുകൾ കൂടുതൽ നിർണായകമാവുന്നത്. ജാർഖണ്ഡിൽ നിലവിൽ ജെഎംഎമ്മാണ് ഭരിക്കുന്നത്, അതും കോൺഗ്രസിന്റെ പിന്തുണയോടെ. മാറിയ രാഷ്ട്രീയ സാഹചര്യത്തിൽ ജാർഖണ്ഡിൽ ഭരണം തിരിച്ചുപിടിക്കാമെന്ന ബിജെപിയുടെ പ്രതീക്ഷകൾക്ക് ഹരിയാനയിലെ ഉൾപ്പെടെ ഫലങ്ങൾ ഉണ്ടാക്കുന്ന ആശങ്ക ചെറുതല്ല.

സമ്പന്നമായ ധാതുക്കളുടെ കലവറയായ ചോട്ടാനാഗ്‌പൂർ ഉൾപ്പെടുന്ന ജാർഖണ്ഡിൽ ഏത് വിധേനയും ഇക്കുറി ജയിക്കാനുള്ള ബിജെപിയുടെ ശ്രമങ്ങളുടെ ഭാഗമായിരുന്നു ചമ്പായി സോറനെ പാർട്ടിയിലേക്ക് എത്തിക്കാനുള്ള നീക്കം. എന്നാൽ അതുകൊണ്ടൊന്നും മതിയാവില്ല എന്നാണ് പാർട്ടി കണക്ക് കൂട്ടുന്നത്. കാരണം മറുവശത്തുള്ളത് ഇന്ത്യ സഖ്യമാണ്, ജെഎംഎം, കോൺഗ്രസ് എന്നിവരുടെ നേതൃത്വത്തിൽ കരുത്തരാണ് അവർ.
ഇതോടെയാണ് സംസ്ഥാനത്ത് പുതിയ പദ്ധതികളുമായി ബിജെപി രംഗത്ത് വരുന്നത്. ഹരിയാനയിലെയും ജമ്മുവിലെയും പാഠങ്ങൾ ഉൾക്കൊണ്ടാണ് ജാർഖണ്ഡിൽ ബിജെപി ഇറങ്ങുന്നതെന്ന് വ്യക്തം. അടുത്തിടെ അഞ്ച് വലിയ വാഗ്‌ദാനങ്ങളാണ് ജാർഖണ്ഡ് ജനതയ്ക്ക് മുന്നിലേക്ക് ബിജെപി വച്ചിരിക്കുന്നത്. വോട്ട് ബാങ്കിൽ നിർണായകമാവുന്ന വിഭാഗങ്ങളെ ലക്ഷ്യമിട്ട് തന്നെയാണ് ബിജെപിയുടെ പ്രഖ്യാപനങ്ങൾ.
ബിജെപിയുടെ വാഗ്‌ദാനങ്ങൾ ഇങ്ങനെ
തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിക്കും മുൻപ് തന്നെ ബിജെപി പോർമുഖം തുറന്നുവെന്നതാണ് ശ്രദ്ധേയമായ കാര്യം. വനിതകൾ, യുവാക്കൾ എന്നിവരെ ലക്ഷ്യമിട്ടാണ് പുതിയ പ്രഖ്യാപനങ്ങൾ എന്നതാണ് പ്രധാനപ്പെട്ട വിഷയം. വനിതകൾക്ക് സഹായധനം, കുറഞ്ഞ നിരക്കിൽ ഗ്യാസ് കണക്ഷൻ, കൂടുതൽ തൊഴിലവസരങ്ങൾ, തൊഴിലില്ലായ്‌മ വേതനം, വീടുകൾ എന്നിങ്ങനെയാണ് പുതിയ പ്രഖ്യാപനത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.
മുതിർന്ന നേതാക്കളുടെ സാന്നിധ്യത്തിലായിരുന്നു പ്രഖ്യാപനം. ജാർഖണ്ഡിന്റെ ചുമതല വഹിക്കുന്ന കേന്ദ്രമന്ത്രി ശിവരാജ് സിംഗ് ചൗഹാൻ, അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ, ബിജെപി സംസ്ഥാന അധ്യക്ഷൻ ബാബുലാൽ മറാണ്ടി എന്നിവർ ചേർന്നാണ് ഈ പ്രഖ്യാപനങ്ങൾ നടത്തിയത്. ഈ ജനപ്രിയ വാഗ്‌ദാനങ്ങളിലൂടെ വോട്ടർമാരെ കൈയിലെടുക്കാമെന്നാണ് പാർട്ടി കരുതുന്നത്.
ആദിവാസി വിഭാഗങ്ങളെ കൈയിലെടുത്ത് മോദി
അടുത്തിടെ ഗാന്ധി ജയന്തി ദിനത്തിൽ ജാർഖണ്ഡിൽ എത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി വലിയ പദ്ധതികളാണ് നാടിന് സമർപ്പിച്ചത്. ആദിവാസി വിഭാഗങ്ങളുടെ വോട്ട് നിർണായകമായ ജാർഖണ്ഡിൽ അവരുടെ പിന്തുണ നേടിയെടുക്കാൻ ഉതകുന്ന 83,000 കോടിയുടെ പദ്ധതികൾ അന്ന് മോദി ഉദ്‌ഘാടനം ചെയ്‌തിരുന്നു. ഇപ്പോഴിതാ പ്രകടന പത്രികയ്ക്ക് മുൻപ് തന്നെ കൂടുതൽ പ്രഖ്യാപനങ്ങൾ നടത്തി മുന്നേറ്റം ഉണ്ടാക്കാനാണ് ബിജെപിയുടെ ശ്രമം.












Click it and Unblock the Notifications