ജാർഖണ്ഡിൽ കോൺഗ്രസിന്റെ പ്രകടന പത്രിക പുറത്ത്; ജാതി സെൻസസും സൗജന്യ വൈദ്യുതിയും മുഖ്യ വാഗ്‍ദാനങ്ങൾ
റാഞ്ചി: ജാർഖണ്ഡിൽ കോൺഗ്രസിന്റെ പ്രകടന പത്രിക പുറത്തിറക്കി, വോട്ടർമാരെ കൈയിലെടുക്കാനുള്ള ജനപ്രിയ പ്രഖ്യാപനങ്ങൾ ഉൾക്കൊള്ളിച്ചു കൊണ്ടാണ് കോൺഗ്രസ് പ്രകടന പത്രിക പുറത്തിറക്കിയിരിക്കുന്നത്. ജാതി സെൻസസ് അടക്കമുള്ള വിഷയങ്ങൾ പ്രകടന പത്രികയിൽ കോൺഗ്രസ് വാഗ്‌ദാനം ചെയ്യുന്നുണ്ട്. കൂടാതെ സംസ്ഥാനത്തെ ജനങ്ങൾക്ക് 250 യൂണിറ്റ് സൗജന്യ വൈദ്യുതി എന്ന പ്രഖ്യാപനവും അവർ നടത്തിയിട്ടുണ്ട്.
സംസ്ഥാനത്തെ സർക്കാർ ജോലി ഒഴിവുകൾ മുഴുവനും നികത്തുമെന്നും അവർ വാഗ്‌ദാനം ചെയ്‌തിട്ടുണ്ട്. ഒരു വർഷം കൊണ്ട് ഈ ഒഴിവുകളിൽ നിയമനം നടത്തുമെന്നാണ് അറിയിച്ചിട്ടുള്ളത്. ഏഴ് വാഗ്‌ദാനങ്ങൾ ഉൾപ്പെടുത്തിയാണ് കോൺഗ്രസ് പ്രകടന പത്രിക തയ്യാറാക്കിയിരിക്കുന്നത്. പ്രകടന പത്രിക കമ്മിറ്റിയുടെ ചെയർമാൻ ബന്ധു ടിർക്കിയാണ് ഇത് പുറത്തിറക്കിയത്.

1932-ലെ ഖതിയാൻ അധിഷ്‌ഠിത താമസ നയവും ആദിവാസികളുടെ സർന മതനിയമവും ഉൾപ്പെടെയുള്ളവ ഈ ഏഴ് വാഗ്‌ദാനങ്ങളിൽ ഉൾപ്പെടുന്നുണ്ട്. സംസ്ഥാനത്ത് ഒന്നാം ഘട്ട പോളിങ് നടക്കാനിരിക്കെയാണ് പ്രകടന പത്രിക കോൺഗ്രസ് പുറത്തിറക്കിയിരിക്കുന്നത്. നാളെയാണ് ആകെയുള്ള 81 സീറ്റുകളിൽ 43 മണ്ഡലങ്ങളിൽ വോട്ടെടുപ്പ് നടക്കുന്നത്.
'പ്രകടനപത്രികയിൽ ദരിദ്രർക്ക് 250 യൂണിറ്റ് വരെ സൗജന്യ വൈദ്യുതി വാഗ്‌ദാനം ചെയ്യുന്നുണ്ട്. നിലവിൽ അത് 200 യൂണിറ്റുകളാണ്. ഒരു വർഷത്തിനുള്ളിൽ ഒഴിവുള്ള എല്ലാ സർക്കാർ തസ്‌തികകളും ഞങ്ങൾ നികത്തും' പ്രകടന പത്രിക പുറത്തിറക്കി കൊണ്ട് ബന്ധു ടിർക്കി പ്രഖ്യാപിച്ചു. ജാർഖണ്ഡിലെ ആദിവാസി വിഭാഗങ്ങളെ മനസ്സിൽ കണ്ടുകൊണ്ടാണ് കോൺഗ്രസ് പ്രകടന പത്രിക പുറത്തിറക്കിയതെന്ന് വ്യക്തമാണ്.
അടുത്തിടെ ഇന്ത്യ സഖ്യം ഒന്നാകെ പ്രകടന പത്രിക പുറത്തിറക്കിയിരുന്നു. യുവാക്കൾക്ക് ജോലിയും പാവപ്പെട്ടവർക്ക് 15 ലക്ഷം വരെയുള്ള ഇൻഷുറൻസ് പരിരക്ഷയും ഉൾപ്പെടെ വാഗ്‌ദാനം ചെയ്‌തു കൊണ്ടായിരുന്നു അവർ പത്രിക പുറത്തിറക്കിയത്. എസ്‌ടി, എസ്‌സി വിഭാഗത്തിന്റെ സംവരണവുമായി ബന്ധപ്പെട്ട വിഷയങ്ങളും പ്രകടന പത്രികയിൽ ഉൾപ്പെടുത്തിയിരുന്നു.
കൂടാതെ വനിതാ വോട്ടർമാരെ ആകർഷിക്കാനുള്ള പ്രഖ്യാപനങ്ങളും ഇന്ത്യ സഖ്യത്തിന്റെ പ്രകടന പത്രികയിൽ ഉൾക്കൊള്ളിച്ചിരുന്നു എന്നതാണ് ശ്രദ്ധേയമായ കാര്യം. 450 രൂപയ്ക്ക് ഗ്യാസ് സിലിണ്ടറുകൾ നൽകുമെന്നായിരുന്നു വീട്ടമ്മമാരെ ലക്ഷ്യമിട്ടുള്ള വാഗ്‌ദാനം, ഇതിന് പിന്നാലെയാണ് കോൺഗ്രസ് പ്രകടന പത്രികയുമായി രംഗത്ത് വന്നിരിക്കുന്നത്.
ജാർഖണ്ഡിൽ ഇക്കുറി തീപാറുന്ന തിരഞ്ഞെടുപ്പ് പോരാട്ടങ്ങൾക്കാണ് മുന്നണികൾ സാക്ഷ്യം വഹിക്കുന്നത്. ഇന്ത്യ സഖ്യത്തിന്റെ കുടക്കീഴിൽ ഭരണകക്ഷിയായ ജെഎംഎം, കോൺഗ്രസ് എന്നിവർക്ക് പുറമേ ആർജെഡി, ഇടത് പാർട്ടികൾ എന്നിവർ അണിചേരുന്നുണ്ട്. മറുവശത്ത് എൻഡിഎയ്ക്ക് വേണ്ടി ബിജെപിക്ക് പുറമേ എജെഎസ്‌യു, ജെഡിയു, എൽജെപി എന്നിവരും മത്സര രംഗത്തുണ്ട്.
ആകെ 81 സീറ്റുകൾ മാത്രമാണ് താരതമ്യേന ചെറിയ ഈ സംസ്ഥാനത്തുള്ളത്. അതിൽ തന്നെ കൂടുതലും എസ്‌ടി വിഭാഗത്തിന് സംവരണം ചെയ്‌ത സീറ്റുകളാണ്. കൂടാതെ സംസ്ഥാനത്തെ ഏറ്റവും പ്രബലരായ വോട്ട് വിഭാഗമാണ് ആദിവാസികൾ. ഇവരുടെ വോട്ട് നേടുക എന്ന ലക്ഷ്യത്തോടെയാണ് ഇരു മുന്നണികളും വലിയ പ്രഖ്യാപനങ്ങൾ ഉൾപ്പെടുത്തി പ്രകടന പത്രിക പുറത്തിറക്കിയത്.












Click it and Unblock the Notifications