മുഖം മറയ്ക്കാത്ത ഗുണ്ടകൾ, കയ്യിൽ ആയുധങ്ങളുമായി ജെഎൻയുവിലേക്ക് കടക്കുന്നു, ചിത്രങ്ങൾ പുറത്ത്!
ദില്ലി: ജവഹര്‍ലാല്‍ നെഹ്രു സര്‍വ്വകലാശാലയില്‍ വിദ്യാര്‍ത്ഥികളേയും അധ്യാപകരേയും അടക്കം ക്രൂരമായി ആക്രമിച്ചത് എബിവിപി പ്രവര്‍ത്തകരാണ് എന്നാണ് ആരോപണം. ഇവര്‍ക്ക് പോലീസ് സഹായം ചെയ്തു കൊടുത്തു എന്നും ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്. ജെഎന്‍യുവില്‍ പെണ്‍കുട്ടികളുടെ ഹോസ്റ്റലിന് അകത്ത് വരെ ആയുധങ്ങളുമായി ഗുണ്ടാസംഘം കടന്ന് കയറിയതും പിന്നീട് സുരക്ഷിതരായി പുറത്ത് എത്തിയതും പോലീസ് സഹായമില്ലാതെ സാധിക്കില്ല എന്നാണ് ആരോപിക്കപ്പെടുന്നത്.
അതിനിടെ ജെഎന്‍യുവില്‍ ആക്രമണം നടത്താനായി വടികളുമായി ഒരു സംഘം പ്രവേശിക്കുന്നതിന്റെ ചിത്രങ്ങള്‍ എന്‍ഡിടിവി പുറത്ത് വിട്ടിട്ടുണ്ട്. അക്രമി സംഘം ക്യാംപസ്സിന് പുറത്തേക്ക് ഒരു തടസ്സവും ഇല്ലാതെ മാര്‍ച്ച് ചെയ്യുന്നതിന്റെ വീഡിയോകളും പ്രചരിക്കുന്നുണ്ട്. പോലീസ് കാഴ്ചക്കാരായി നോക്കി നില്‍ക്കുകയായിരുന്നു എന്നാണ് വിദ്യാര്‍ത്ഥികളും അധ്യാപകരും അടക്കം കുറ്റപ്പെടുുത്തുന്നത്.
എന്‍ഡിടിവി പുറത്ത് വിട്ട ചിത്രങ്ങളില്‍ ജീന്‍സും ജാക്കറ്റും ധരിച്ച് ആളുകള്‍ കയ്യില്‍ വടികളുമായി നടന്ന് പോകുന്നത് കാണാം. ക്യാംപസ്സിനുളളില്‍ ആക്രമണം നടക്കുന്നതിന് നിമിഷങ്ങള്‍ക്ക് മുന്‍പ് പകര്‍ത്തിയ ചിത്രങ്ങളാണിവ. ക്യാംപസിന് തൊട്ടടുത്ത ബസ് സ്റ്റോപ്പിന് സമീപത്ത് കൂടിയാണ് വൈകിട്ട് ഏതാണ്ട് 6.45ഓടുകൂടി ഈ അക്രമി സംഘം നടന്ന് പോകുന്നത്. ഇവര്‍ മുഖം മറച്ചിട്ടില്ല.
Recommended Video
സാമൂഹ്യ പ്രവര്‍ത്തകയായ കവിത കൃഷ്ണനും അക്രമി സംഘത്തിന്റെ ചില ചിത്രങ്ങള്‍ ട്വിറ്ററിലൂടെ പുറത്ത് വിട്ടിട്ടുണ്ട്. ക്യാംപസിന് അകത്ത് ഒരു സംഘം വടിയും മറ്റുമായി കൂട്ടം ചേര്‍ന്ന് നില്‍ക്കുന്ന ചിത്രങ്ങളാണിവ. മുഖംമൂടി നീക്കിയിരിക്കുന്നു. ജെഎന്‍യുവില്‍ അക്രമം നടത്തിയ ഗുണ്ടകളെ ഇപ്പോള്‍ തിരിച്ചറിയാം. ഹോസ്റ്റലില്‍ എത്തിയവരില്‍ ഒരാള്‍ അറിയപ്പെടുന്ന എബിവിപി പ്രവര്‍ത്തകയാണ്. മറ്റുള്ളവരേയും ഉടനെ തിരിച്ചറിയാം. എന്നാണ് കവിത കൃഷ്ണന്‍ ട്വീറ്റ് ചെയ്തിരിക്കുന്നത്. ഏത് സംഘടനാ പ്രവര്‍ത്തകരാണ് ഇവരെന്ന് വ്യക്തമല്ല. ആക്രമണം നടത്തിയത് ഇടത് സംഘടനകളാണ് എന്നാണ് എബിവിപി ആരോപിക്കുന്നത്.