മഞ്ഞുമലകള്‍ക്കിടയിലെ പോരാട്ട വിജയം; കാര്‍ഗില്‍ യുദ്ധവിജയത്തിന് ഇന്നേക്ക് ഇരുപതാണ്ട്
Recommended Video
ദില്ലി: കാര്‍ഗില്‍ മഞ്ഞുമലകള്‍ക്കിടയില്‍നിന്ന് പാക്കിസ്താന്‍ പട്ടാളത്തെ തുരത്തി ഇന്ത്യ വിജയക്കൊടി പാറിച്ചിട്ട് ഇന്നേക്ക് ഇരുപത് വര്‍ഷം. മൂന്ന് മാസം നീണ്ട് നിന്ന് യുദ്ധത്തിന് ശേഷം പാകിസ്താന്‍ പട്ടാളത്തെ നിയന്ത്രണ രേഖയക്ക് അപ്പുറത്തേക്ക് തുരത്തി 1999 ജൂലൈ 26 നാണ് ഇന്ത്യന്‍ സേന കാര്‍ഗില്‍ മലനിരകള്‍ തിരകെ പിടിച്ചത്. 500 ഓളം ധീരയോദ്ധാക്കളുടെ ജീവനാണ് ഈ പോരാട്ടത്തില്‍ രാജ്യത്തിന് നഷ്ടമായത്. ജുലൈ 26 'കാര്‍ഗില്‍ വിജയ് ദിവസ്' ആയി രാജ്യം കൊണ്ടാടുന്നത് കാര്‍ഗില്‍ മഞ്ഞുമലകളില്‍ രാജ്യത്തിന് വേണ്ടി ജീവന്‍ ബലിയര്‍പ്പിച്ച ഈ വീരപോരാളികള്‍ക്കുള്ള ആദരവും അനുസ്മരണവുമായാണ്.
കനത്ത മഞ്ഞുവീഴ്ചയുള്ള 1998 ലെ ഒക്ടോബറില്‍ കാര്‍ഗില്‍ മലനിരകളിലേക്ക് പാക്കിസ്ഥാന്‍ സൈന്യം നുഴഞ്ഞുകയറുകയായിരുന്നു. ഓപ്പറേഷന്‍ ബാദര്‍ എന്ന പേരില്‍ തീവ്രവാദികളുടെ വേഷത്തില്‍ പാക് പട്ടാളക്കാര്‍ നിയന്ത്രണരേഖ മറികടന്നെത്തി കൂറ്റന്‍ ബങ്കറുകള്‍ പണിത് ആയുധങ്ങളും ഭക്ഷണവും നിറച്ചു. നുഴഞ്ഞുകയറ്റം ഇന്ത്യയുടെ ശ്രദ്ധയില്‍പ്പെട്ടത് ഏഴുമാസത്തിന് ശേഷം 1999 മേയ് മാസത്തില്‍ മാത്രം. കാണാതായ തന്റെ ആടിനെ തേടിയിറങ്ങിയ താഷി നംഗ്യാൾ എന്ന ആട്ടിടയനാണ് കൂട്ടത്തോടെ അതിർത്തി കടന്നെത്തുന്ന പാക് പട്ടാളത്തെ ആദ്യം കണ്ടത്.

താഴ്‍വരയിലെ തീവ്രവാദികള്‍ നടത്തിയ നുഴഞ്ഞുകയറ്റമാണെന്നായിരുന്നു സൈന്യം ആദ്യംകരുതിയത്. കുറച്ച് എലികള്‍ കയറിയിട്ടുണ്ട്, അവയെ തുരത്തണം എന്നാണ് ഇതേക്കുറിച്ച് കാര്‍ഗില്‍ ബ്രിഗേഡ് കമാന്‍ഡിംഗ് ഓഫീസേഴ്‌സിനോട് പറഞ്ഞെതെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. എന്നാല്‍ 48 മണിക്കൂറിനുള്ളില്‍ തീര്‍ക്കാമെന്ന് സൈന്യം കരുതിയ യൂദ്ധം നീണ്ടത് മൂന്ന് മാസത്തോളം. ഓപ്പറേഷന്‍ വിജയ് എന്ന പേരിലായിരുന്നു ഇന്ത്യന്‍ സൈന്യത്തിന്റെ പ്രതിരോധം.
തന്ത്രപ്രധാന മേഖലകളായ ദേശീയപാത ഒന്ന് മേഖലയിലെ ഏറ്റവും ഉയരമേറിയ ടൈഗര്‍ ഹില്‍സും പിടിച്ചെടുത്തായിരുന്നു പാക്കിസ്ഥാന്‍റെ രഹസ്യനീക്കം. ഉയര്‍ന്ന മലനിരകള്‍ക്കിടയില്‍ നിന്നായിരുന്നു പാകിസ്ഥാന്റെ നീക്കങ്ങളെന്നത് ഇന്ത്യന്‍ പ്രതിരോധത്തെ പലപ്പോഴും പ്രതിസന്ധിയിലാക്കിയിരുന്നു. 1999 മേയ് അഞ്ചിന് ഇന്ത്യന്‍ സൈന്യം കാര്‍ഗില്‍ മലനിരകള്‍ തിരികെ പിടിക്കാന്‍ ആരംഭിച്ച യുദ്ധം അവസാനിച്ചത് ജൂലൈ 26 നാണ്. തുടക്കത്തില്‍ ഇന്ത്യന്‍ സൈന്യത്തിന് തിരിച്ചടി നേരിട്ടെങ്കിലും ഇന്ത്യയുടെ കര,വ്യോമ സേനാ വിഭാഗങ്ങളുടെ ശക്തമായ ആക്രമണത്തിന് മുന്നില്‍ പാക്കിസ്ഥാന് പിടിച്ചുനില്‍ക്കാനാവാതെ വരികയായിരുന്നു.
പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്‌പേയി ജൂലൈ 14ന് തന്നെ യുദ്ധവിജയം പ്രഖ്യാപിച്ചിരുന്നുവെങ്കിലും ഔദ്യോഗിക വിജയപ്രഖ്യാപനം ഉണ്ടായത് ജൂലൈ 26നാണ്. യുദ്ധത്തില്‍ 527 ഇന്ത്യന്‍ സൈനികര്‍ വീരമൃത്യു വരിച്ചപ്പോള്‍ പാകിസ്ഥാനുണ്ടായത് മൂവായിരത്തിലധികം പേരുടെ ആള്‍നാശമാണ്. രാജ്യത്ത് ആദ്യമായി ടെലിവിഷന്‍ ലൈവില്‍ കാണപ്പെട്ട യുദ്ധമെന്ന പ്രത്യകേതയും കാര്‍ഗില്‍ യുദ്ധത്തിനുണ്ട്.












Click it and Unblock the Notifications