മഹാരാഷ്ട്രയ്ക്ക് പിന്നാലെ മധ്യപ്രദേശിവലും അട്ടിമറി? എല്ലാം 'റൂമറെന്ന്' ജ്യോതിരാദിത്യ സിന്ധ്യ!
ഭോപ്പാൽ: മധ്യപ്രദേശിലെ എംഎൽഎമാരെ കാണാനില്ലെന്ന വാർത്ത വസ്തുതയ്ക്ക് നിരക്കാത്തതാണെന്ന് കോൺഗ്രസ് നേതാവ് ജ്യോതിരാദിത്യ സിന്ധ്യ. " ഈ കിംവദന്തികൾ അസംബന്ധമാണ്. ആരെയാണ് കാണാതായത്. അവരുടെ പേര് പറയു. അവരുമായി ഇപ്പോൾ ഫോണിൽ സംസാരിക്കാം' എന്ന് എംഎൽഎമാരെ കാണാതായെന്ന വാർത്തകളെ കുറിച്ച് അദ്ദേഹം പ്രതികരപിച്ചു.
20 കോൺഗ്രസ് എംഎൽഎമാരെ രണ്ട് ദിവസമായി കാണാനില്ലെന്ന വാർത്തയോടെയാണ് അഭ്യൂഹങ്ങൾ തുടങ്ങിയത്. കോൺഗ്രസുമായി ഇടഞ്ഞ് നിൽക്കുന്ന ജ്യോതിരാദിത്യ സിന്ധ്യയുമായി അടുപ്പം പുലർത്തുന്ന എംഎൽഎമാരെയാണ് കാണാതായതെന്നാണ് റിപ്പോർട്ടുകൾ വന്നിരുന്നത്. സിന്ധ്യയുടെ ട്വിറ്റർ അക്കൗണ്ടിൽ വരുത്തിയ മാറ്റങ്ങളും സംശയങ്ങൾക്ക് വഴിവെക്കുകയായിരുന്നു.
ട്വിറ്റർ അക്കൗണ്ടിൽ നിന്ന് 'കോൺഗ്രസ് നേതാവ്' എന്ന വാക്കാണ് സിന്ധ്യ ഒഴിവാക്കിയത്. പൊതുപ്രവർത്തകൻ, ക്രിക്കറ്റ് പ്രേമി എന്ന് മാത്രമാണ് സിന്ധ്യയുടെ ട്വിറ്ററിൽ ഇപ്പോൾ രേഖപ്പെടുത്തിയിരിക്കുന്നത്. എന്നാൽ ഒരു മാസം മുമ്പ് തന്നെ ട്വിറ്ററിൽ മാറ്റം വരുത്തിയിരുന്നെന്നും താൻ പാർട്ടി വിടുമെന്ന അഭ്യൂഹങ്ങൾ വാസ്തവ വിരുദ്ധമാണന്നുമാണ് സിന്ധ്യ പ്രതികരിച്ചത്.
ട്വിറ്റ് അക്കൗണ്ടിലെ ബയോയിൽ മുൻ എംപി, മുൻ ഊർജ്ജ, വാണിജ്യ, കമ്മ്യൂണിക്കേഷൻസ് മന്ത്രി എന്ന് രേഖപ്പെടുത്തിയിരുന്നു. പാർട്ടിയുമായി ചെറിയ തോതിലുള്ള അസ്വാരസ്യം ജ്യോതിരാദിത്യ സിന്ധയ്ക്ക് നിലനിൽക്കുന്നുണ്ട്. അതുകൊണ്ട് തന്നെ ട്വിറ്റിറിലെ പേരു മാറ്റവും എംഎൽഎമാരെ കാണാനില്ലെന്നുമുള്ള വാർത്ത പെട്ടെന്ന് പ്രചരിക്കുകയും ചെയ്തു. കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പിന് ശേഷം മധ്യപ്രദേശിൽ മുഖ്യമന്ത്രിയാകാൻ ജ്യോതിരാദിത്യ സിന്ധ്യയും ഊർജ്ജിതമായി ശ്രമിച്ചിരുന്നു. എന്നാൽ പരിചയസമ്പന്നനായ കമൽനാഥിനെയാണ് മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഹൈക്കമാന്റ് നിർദേശിച്ചത്.