കമൽഹാസൻ കോൺഗ്രസുമായി കൈകോർക്കുന്നു, സഖ്യത്തിന് തയ്യാർ, പക്ഷെ ഒരു നിബന്ധന മാത്രം
ചെന്നൈ: 2019ലെ ലോക്സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള തന്ത്രങ്ങൾ മെനയുകയാണ് പാർട്ടികൾ. പുതിയ സഖ്യങ്ങളും പാർട്ടിയിൽ നിന്നുള്ള പടിയിറക്കങ്ങളുമൊക്കെയാണ് പുതിയ ചർച്ചകൾ. കേന്ദ്രം ആരു ഭരിക്കുമെന്ന കാര്യത്തിൽ നിർണായകമാകുന്നത് പലപ്പോഴും പ്രദേശിക പാർട്ടികളുടെ നിലപാടാണ്.
ഫെബ്രുവരിയിൽ പാർട്ടി പ്രഖ്യാപനം നടത്തിയ കമൽഹാസനും 2019ലെ ലോക്സഭാ തിരഞ്ഞെടുപ്പ് മുന്നിൽ കണ്ടുള്ള തന്ത്രങ്ങൾ സജീവമാക്കുകയാണ്. അഴിമതിവിരുദ്ധ ആശയം മുൻനിർത്തിയാണ് പ്രവർത്തനങ്ങൾ. ഇതിനിടെയാണ് കോൺഗ്രസുമായുള്ള സഖ്യത്തിന് തങ്ങൾ ഒരുക്കമാണെന്ന് കമൽഹാസൻ വ്യക്തമാക്കിയിരിക്കുന്നത്.

സഖ്യമാകാം
2019ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ കോൺഗ്സുമായി സഖ്യമുണ്ടാക്കാൻ തയാറാണെന്നാണ് കമൽഹാസൻ അറിയിച്ചിരിക്കുന്നത്. കോൺഗ്രസും മക്കൾ നീതി മയ്യവും തമ്മിൽ സഖ്യമുണ്ടാക്കിയാൽ തമിഴ്നാട്ടിലെ ജനങ്ങൾക്ക് അത് ഗുണം ചെയ്യുമെന്നാണ് ഞങ്ങൾ കരുതുന്നത്. ഇത് മാത്രമാണ് കോൺഗ്രസിനോട് പറയാനുള്ളു. കമൽഹാസൻ പറയുന്നു.

നിബന്ധന
കോൺഗ്രസുമായി കൈകോർക്കണമെങ്കിൽ ഒരു നിബന്ധന കൂടിയുണ്ടെന്ന് കമൽഹാസൻ ഓർമിപ്പിക്കുന്നു. ഡിഎംകെയുമായുള്ള ബന്ധം ഉപേക്ഷിച്ചാൽ മാത്രമെ കോൺഗ്രസുമായി സഖ്യത്തിനുള്ളുവെന്നാണ് കമൽഹാസൻ വ്യക്തമാക്കുന്നത്. ഒരു സ്വകാര്യ ചാനലിന് നൽകിയ അഭിമുഖത്തിലാണ് കമൽഹാസൻ നിലപാട് വ്യക്തമാക്കിയത്.

രാഹുലുമായി കൂടിക്കാഴ്ച
കഴിഞ്ഞ ജൂണിൽ കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയുമായി കമൽഹാസൻ കൂടിക്കാഴ്ച നടത്തിയിരുന്നു. കോൺഗ്രസിനോടുളള കമൽഹാസന്റെ സമീപനം അന്നേ ചർച്ചയായിരുന്നു. എന്നാൽ തമിഴ്നാട് രാഷ്ട്രീയത്തെക്കുറിച്ചാണ് തങ്ങൾ ചർച്ച നടത്തിയതെന്നും നിങ്ങൾ ഉദ്ദേശിക്കുന്നത് പോലെയല്ലെന്നുമാണ് മാധ്യമങ്ങളോട് അദ്ദേഹം പ്രതികരിച്ചത്.

ഡിഎംകെയ്ക്കെതിരെ
ഡിഎംകെയ്ക്കെതിരെ പരസ്യനിലപാടുമായി കമൽഹാസൻ രംഗത്ത് വരുന്നത് ആദ്യമായാണ്. താൻ അഴിമതിക്കെതിരെയാണെന്നും അഴിമതിയുടെ കറപുരണ്ട പാർട്ടികളിൽ നിന്നും അകലം പാലിക്കുമെന്നും കമൽഹാസൻ പറഞ്ഞു. ഡിഎംകെയും എഐഡിഎംകെയും അഴിമതിയിൽ മുങ്ങിക്കുളിച്ച് നിൽക്കുകയാണെന്നും കമൽഹാസൻ കുറ്റപ്പെടുത്തുന്നു. കാവേരി വിഷയം ചർച്ച ചെയ്യാനായി കമൽഹാസന്റെ നേതൃത്വത്തിൽ സർവ്വകക്ഷിയോഗം വിളിച്ചിരുന്നു. എന്നാൽ ഡിഎംകെയും സഖ്യകക്ഷികളും ഇതിൽ നിന്ന് വിട്ടുനിന്നതും പാർട്ടിക്ക് ക്ഷീണമുണ്ടാക്കി.

2019 ലക്ഷ്യം
ഫെബ്രുവരിയിലാണ് മക്കൾ നീതി മയ്യം എന്ന പേരിൽ കമൽഹാസൻ പാർട്ടി രൂപികരിക്കുന്നത്. 2019ലെ ലോക്സഭാ തിരഞ്ഞെടുപ്പ് മുന്നിൽകണ്ടാണ് പാർട്ടി പ്രവർത്തനങ്ങൾ മുന്നോട്ട് കൊണ്ടുപോകുന്നത്. അമേരിക്കയിൽ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ ഡൊണാൾഡ് ട്രംപിന്റെ പ്രചാരണത്തിന് ചുക്കാൻ പിടിച്ച അവിനാശ് ഇരിഗവരപു ആയിരിക്കും കമൽഹാസന്റെ തിരഞ്ഞെടുപ്പ് തന്ത്രങ്ങൾ മെനയുക എന്നാണ് റിപ്പോർട്ടുകൾ.

ബിജെപിക്കെതിരെ
ബിജെപിക്കെതിരെ നിരന്തരം ആരോപണങ്ങൾ ഉന്നയിക്കുന്ന ആളാണ് കമൽഹാസൻ. ബിജെപി വിരുദ്ധപാർട്ടികളോട് സൗഹൃദം പുലർത്തുകയും ചെയ്യുന്നുണ്ട്.. നോട്ട് നിരോധനത്തെയും ജിഎസ്ടിയേയുമെല്ലാം രൂക്ഷമായ ഭാഷയിലാണ് വിമർശിച്ചത്. എന്നാൽ ബിജെപിയുമായി ശത്രുതയില്ലെന്നും ആശയപരമായ വ്യത്യാസങ്ങളാണുള്ളതെന്നും കമൽഹാസൻ വ്യക്തമാക്കിയിരുന്നു.












Click it and Unblock the Notifications