ബിജെപിയിലെ പ്രമുഖരെ പൂട്ടാൻ യെദിയൂരപ്പയുടെ 'വിശ്വസ്തരെ' ഇറക്കി കോൺഗ്രസ്; ഡികെ തന്ത്രത്തിൽ വിറച്ച് ബൊമ്മൈ
വാശിയേറിയ നിയമസഭ പോരാട്ടത്തിനാണ് കർണാടകയിൽ കളമൊരുങ്ങിയിരിക്കുന്നത്. കൈയ്യിലുള്ള ഏക ദക്ഷിണേന്ത്യൻ സംസ്ഥാനം കൈവിടാതിരിക്കാൻ ബിജെപി തന്ത്രം മെനയുമ്പോൾ ബിജെപിയെ താഴെയിറക്കാൻ 18 അടവും പയറ്റി മറുതന്ത്രം പയറ്റുകയാണ് കോൺഗ്രസ്.
ഇത്തവണ ബിജെപി നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധികളിൽ ഒന്ന് ബിജെപിയെ മുൻനിരയിൽ നിന്നും നയിക്കാൻ മുൻ മുഖ്യമന്ത്രി കൂടിയായ യെദിയൂരപ്പ ഇല്ലെന്നതാണ്. എന്നാൽ 'യെദിയൂരപ്പ'യെന്ന കാർഡ് ഉപയോഗിച്ച് തന്നെ ബിജെപിയെ പൂട്ടാനാണ് കോൺഗ്രസ് നീക്കം. ഇതിനായി യെഡിയൂരപ്പയുടെ വിശ്വസ്തരെ തന്നെയാണ് കോൺഗ്രസ് തിരഞ്ഞെടുപ്പ് കളത്തിൽ ഇറക്കുന്നത്.

ബിജെപിയിൽ നിന്നും സ്ഥാനാർത്ഥിത്വം ലഭിക്കാതിരുന്നതിനെ തുടർന്ന് കോൺഗ്രസിൽ ചേർന്ന യെദിയൂരപ്പയുടെ ഏറ്റവും അടുത്ത അനുയായികളെയാണ് ബിജെപിക്കെതിരെ കോൺഗ്രസ് മത്സരിപ്പിക്കുന്നത്. യെദിയൂരപ്പയുടെ വിമര്‍ശകരായിരുന്ന ബിജെപി നേതാക്കള്‍ക്കെതിരെയാണ് ഈ 'വിശ്വസ്തര്‍' മത്സരിക്കുന്നതെന്ന പ്രത്യേകത കൂടിയുണ്ട്.
യുബി ബനകർ ആണ് ഇതിൽ ഒരാൾ. ഹിരേകേരൂരിൽ നിന്നും കൃഷി മന്ത്രി ബിസി പാട്ടീലിനെതിരെയാണ് ബനകറിനെ കോൺഗ്രസ് മത്സരിപ്പിക്കുന്നത്.യെല്ലാപൂരിൽ നിന്നാണ് മറ്റൊരു നേതാവായ വി എസ് പാട്ടീൽ മത്സരിക്കുന്നത്. തൊഴിൽ മന്ത്രിയായ ശിവറാം ഹെബ്ബാറിനെതിരെയാണ് മത്സരം. 2019 ൽ ജെഡിഎസ്-കോൺഗ്രസ് സഖ്യസർക്കാരിനെ താഴെയിറക്കാൻ ബിജെപിയിലേക്ക് പോയ നേതാക്കളാണ് ബിസി പാട്ടീലും ഹെബ്ബാറും.

അടുത്തിടെ കോൺഗ്രസിൽ ചേർന്ന യെദ്യൂരപ്പയുടെ വിശ്വസ്തരായ അയനൂർ മഞ്ജുനാഥ്, മോഹൻ ലിംബിക്കൈ, എച്ച്.ഡി. തമ്മിയ എന്നിവരേയും കോൺഗ്രസ് മത്സരിപ്പിക്കും. ലിംഗായത്ത് സമുദായത്തിൽ നിന്നുള്ള മുതിർന്ന അഭിഭാഷകനായ ലിംബിക്കൈ യെദ്യൂരപ്പയുടെ വിശ്വസ്തനും നിയമോപദേശകനുമായിരുന്നു.
യെദ്യൂരപ്പയോടുള്ള അവഗണനയെ തുടർന്നും സീറ്റ് നിഷേധിക്കപ്പെട്ടതുമായിരുന്നു കോൺഗ്രസിലേക്ക് പോകാൻ നേതാക്കളെ പ്രേരിപ്പിച്ചത്. യെദിയൂരപ്പ തീവ്ര ശ്രമങ്ങൾ നടത്തിയിട്ടും നേതാക്കൾ ബിജെപി ക്യാമ്പ് വിടുകയായിരുന്നു. എന്നാൽ നേതാക്കളെ തടയാൻ യെദിയൂരപ്പ ശമിച്ചില്ലെന്നാണ് യെദിയൂരപ്പ വിരുദ്ധ ക്യാമ്പിന്റെ ആരോപണം.

അതേസമയം രണ്ട് പേരുടെ സ്ഥാനാർത്ഥിത്വത്തമേ കോൺഗ്രസ് പ്രഖ്യാപിച്ചിട്ടുള്ളൂവെങ്കിലും മഞ്ജുനാഥ് അടക്കമുള്ളവരുടെ സ്ഥാനാർത്ഥിത്വവും കോൺഗ്രസ് ഉടൻ പ്രഖ്യാപിക്കും. ബിജെപി നേതാവും മുന്‍ മന്ത്രിയുമായ കെഎസ് ഈശ്വരപ്പയ്‌ക്കെതിരെയായിരിക്കും മഞ്ജുനാഥ് മത്സരിക്കുക. മോഹന്‍ ലിംബിക്കൈ അരവിന്ദ് ബെല്ലാഡിനെതിരെ ഹുബ്ലി-ദര്‍വാഡ് മണ്ഡലത്തിലും എച്ച്ഡി തമ്മയ്യ ബി ചിക്കമംഗലൂർ മണ്ഡലത്തില്‍ ബിജെപിയുടെ മുതിര്‍ന്ന നേതാവ് സിടി രവിക്കെതിരേയും സ്ഥാനാർത്ഥികളാകും.
യെദിയൂരപ്പയ്ക്കും മകൻ ബി വൈ വിജേന്ദ്രയ്ക്കുമെതിരെ കടുത്ത വിമർശനം ഉയർത്തുന്ന നേതാക്കളാണ് ഈശ്വരപ്പയും ബെല്ലാഡും രവിയുമെല്ലാം. ശിക്കാരിപുരയിൽ യെദിയൂരപ്പ മകൻ വിജേന്ദ്രയുടെ സ്ഥാനാർത്ഥിത്വം പ്രഖ്യാപിച്ചപ്പോൾ പരസ്യ വിമർശനം ഉയർത്തിയ നേതാവായിരുന്നു രവി. അതുകൊണ്ട് തന്നെ 'യെദിയൂരപ്പ വിശ്വസ്തരും യെദിയൂരപ്പ ശത്രുക്കളും' തമ്മിലുള്ള പോര് കനക്കുമെന്നാണ് കോൺഗ്രസ് വിലയിരുത്തുന്നത്.
'മുതിർന്ന പ്രമുഖ നേതാക്കൾ കോൺഗ്രസിൽ ചേരുമെന്ന് പറഞ്ഞപ്പോൾ ആരും വിശ്വസിച്ചില്ല. ഇനി പാർട്ടിയിൽ ചേർന്ന നേതാക്കളുടെ സേവനം എങ്ങനെ ഉപയോഗപ്പെടുത്തുന്നുമെന്ന് ഞങ്ങൾ തീരുമാനിക്കും'; കോൺഗ്രസ് നേതാവ് പറഞ്ഞു. ബി ജെ പിയുടെ സ്ഥാനാർത്ഥി പ്രഖ്യാപനത്തിനായി കത്ത് നിൽക്കുകയാണെന്നും കൂടുതൽ സർപ്രൈസുകൾ ഇനിയും പുറത്തെടുക്കാൻ ഉണ്ടെന്നും കോൺഗ്രസ് വൃത്തങ്ങൾ പറഞ്ഞു.
മെയ് 10 നാണ് കർണാടകയിൽ നിയമസഭ തിരഞ്ഞെടുപ്പ് നടക്കുക. 12 നാണ് വോട്ടെണ്ണൽ. ഇതിനോടകം പുറത്ത് വന്ന അഭിപ്രായ സർവ്വേകൾ എല്ലാം സംസ്ഥാനത്ത് കോൺഗ്രസിനാണ് സാധ്യത കൽപ്പിക്കുന്നത്. കർണാടക ഭരണം കോണ്‍ഗ്രസിന് ലഭിച്ചാൽ ലോക്സഭ തിരഞ്ഞെടുപ്പിന് മുൻപ് ബി ജെ പി നേരിടുന്ന ഏറ്റവും വലിയ തിരിച്ചടിയാകും അത്.












Click it and Unblock the Notifications