'അമൂലിന്റെ' ആ പരസ്യം ബിജെപിക്ക് തിരിച്ചടിയാവമോ; വോട്ടാക്കി മാറ്റാന്‍ കോണ്‍ഗ്രസും ജെഡിഎസും
ബാംഗ്ലൂരിൽ ഓൺലൈനായി പാലുത്പന്നങ്ങൾ വിൽക്കുമെന്ന അമൂലിന്റെ പ്രഖ്യാപനത്തിൽ കർണാടകയിൽ രാഷ്ട്രീയ പോര് മുറുകുന്നു. 'അമൂൽ താസ ബംഗളൂരുവിൽ ഉടൻ എത്തുന്നു' വെന്ന അമൂലിന്റെ ട്വീറ്റാണ് ഇപ്പോഴത്തെ വിവാദങ്ങൾക്ക് വഴിവെച്ചിരിക്കുന്നത്. ഗുജറാത്തില്‍ നിന്നുള്ള അമൂല്‍ കമ്പനിയുടെ പാലുല്‍പന്നങ്ങള്‍ കര്‍ണാടകയില്‍ വിതരണം ചെയ്യുന്നത് കർണാടക മിൽക്ക് ഫെഡറേഷന്റെ സ്വന്തം ബ്രാൻഡായ നന്ദിനിയെ തകർക്കാനുള്ള ബിജെപി നീക്കമാണെന്നാണ് പ്രതിപക്ഷത്തിന്റെ ആരോപണം.
സോഷ്യൽ മീഡിയയിലടക്കം വലിയ പ്രതിഷേധനമാണ് അമൂലിനെതിരെ ഉയരുന്നത്. 'ഗോ ബാക്ക് അമൂൽ, സേവ് നന്ദിനി എന്നീ ഹാഷ്ടാഗുകളോടെ ബഹിഷ്കരണ ആഹ്വാനങ്ങളും ഹാഷ്ടാഗ് ക്യാമ്പെയ്നുകളും ആരംഭിച്ചിട്ടുണ്ട്. ഹോട്ടലുകളില്‍ അമൂല്‍ ഉല്‍പ്പന്നങ്ങള്‍ പൂര്‍ണമായും ബഹിഷ്‌കരിക്കാന്‍ ബാംഗ്ലൂരിലെ ഹോട്ടൽ ഉടമകളും ആഹ്വാനം ചെയ്തിട്ടുണ്ട്. അമൂൽ ഉത്പന്നങ്ങൾ ബഹിഷ്കരിക്കുമെന്ന് ഓരോ കന്നഡിഗരും പ്രതിജ്ഞയെടുക്കണമെന്ന് പ്രതിപക്ഷ നേതാവും മുൻ കർണാടക മുഖ്യമന്ത്രിയുമായ സിദ്ധരാമയ്യ ആവശ്യപ്പെട്ടു.

കെ എം എഫിനെ തകർക്കുമോ
കർഷകരുടെ ക്ഷേമത്തിനായി രൂപീകരിച്ച കെ എം എഫിനെ തകർക്കാനുള്ള നീക്കത്തിനെതിരെ എല്ലാ കന്നഡക്കാരും ഒറ്റക്കെട്ടായി ചെറുക്കേണ്ടതുണ്ട്. അമുൽ ഉൽപ്പന്നങ്ങൾ വാങ്ങില്ലെന്ന് എല്ലാ കന്നഡക്കാരും പ്രതിജ്ഞ ചെയ്യണം', സിദ്ധരാമയ്യ പറഞ്ഞു. 'ഹിന്ദി അടിച്ചേൽപ്പിക്കാനുള്ള ശ്രമവും അതിർത്തികളിലേക്കുള്ള കൈയ്യേറ്റവും കൂടാതെയാണ് ഇപ്പോൾ ദശലക്ഷക്കണക്കിന് ക്ഷീരകർഷകരുടെ ഉപജീവനമാർഗമായ കർണാടക മിൽക്ക് ഫെഡറേഷൻ (കെഎംഎഫ്) പൂട്ടിച്ച് കർഷകരെ വഞ്ചിക്കാൻ ബിജെപി ശ്രമിക്കുന്നത്', സിദ്ധരാമയ്യ കുറ്റപ്പെടുത്തി.
അമൂലിനെ പിൻവാതിൽ വഴി സംസ്ഥാനത്തേക്ക് കടക്കാൻ അവസരം ഒരുക്കുകയാണ് ഗുജറാത്തുകാരായ അമിത് ഷായും പ്രധാനമന്ത്രി നരേന്ദ്ര മോദിയെന്നും സിദ്ധരാമയ്യ വിമർശിച്ചു. പുറത്ത് നിന്നുള്ള ഒര ബ്രാൻഡിനും സംസ്ഥാനത്ത് സ്ഥാനമില്ലെന്നും അമൂലിനെക്കാൾ മികച്ച ബ്രാൻഡാണ് നന്ദിനിയെന്നും കെപിസിസി അധ്യക്ഷൻ ഡികെ ശിവകുമാറും പറഞ്ഞു.
അമുലിനേക്കാൾ മികച്ച ബ്രാൻഡായ നന്ദിനി
'നമ്മുടെ ക്ഷീരകർഷകരെ നമ്മുക്ക് സംരക്ഷിക്കേണ്ടതുണ്ട്. അമുലിനേക്കാൾ മികച്ച ബ്രാൻഡായ നന്ദിനി ഞങ്ങൾക്കുണ്ട്... ഞങ്ങൾക്ക് അമുലിന്റെ ആവശ്യമില്ല,നമ്മുടെ വെള്ളവും പാലും മണ്ണും ശക്തമാണ്', ശിവകുമാർ പറഞ്ഞു. വിഷയത്തിൽ ബിജെപിക്കെതിരെ ശക്ത വിമർശനവുമായി ജെ ഡി എസും രംഗത്തെത്തി.
കെഎംഎഫ് നന്ദിനിയുടെ പാലും നെയ്യും വെണ്ണയും സംസ്ഥാനത്തിന്റെ എല്ലാ ഭാഗങ്ങളിലും ലഭ്യമല്ലാത്ത സാഹചര്യത്തിൽ ഗുജറാത്തിലെ അമുൽ കമ്പനിയുടെ ഓൺലൈൻ വിപണനത്തിന് വഴിയൊരുക്കുന്നത് കൊണ്ട് എന്ത് വികസനമാണ് ലക്ഷ്യം വെയ്ക്കുന്നത്?നന്ദിനിയുടെ പാൽ കുടിച്ചു ജീവിക്കുന്ന അസംഖ്യം കന്നഡിഗരുടെ അധ്വാനത്തിന് ഇത് കരിനിഴൽ വീഴ്ത്തില്ലേ?', എച്ച് ഡി കുമാരസ്വാമി ചോദിച്ചു.

നന്ദിനിയെ തകർക്കാൻ ശ്രമിക്കുന്നു
നന്ദിനിയെ ഘട്ടംഘട്ടമായി ഇല്ലാതാക്കാനുള്ള ദുഷിച്ച പദ്ധതിയുടെ ഭാഗമാണ് ഇതെന്നും നേരിട്ടുള്ള ലയനം സാധ്യമാകാത്ത സാഹചര്യത്തിൽ ഇത്തരം നീക്കങ്ങളിലൂടെ നന്ദിനിയെ തകർക്കാൻ ശ്രമിക്കുകയാണെന്നും ജെഡിഎസ് തുറന്നടിച്ചു. ഒരു രാജ്യം, ഒരു അമുൽ, ഒരു പാൽ, ഒരു ഗുജറാത്ത്' എന്നത് കേന്ദ്ര സർക്കാരിന്റെ ഔദ്യോഗിക നയമായി മാറിയിരിക്കുകയാണെന്നും ജെ ഡി എസ് വിമർശിച്ചു.
അതേസമയം വിഷയത്തിൽ പ്രതിപക്ഷം രാഷ്ട്രീയം കളിക്കുകയാണെന്നും നന്ദിനി എന്നും നാടിന്റെ നമ്പർ വൺ ബ്രാൻഡായി തുടരുമെന്നും മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ പ്രതികരിച്ചു. നന്ദിനി ഉത്പന്നങ്ങൾ മറ്റ് സംസ്ഥാനങ്ങളിൽ വിൽക്കുന്നുണ്ടെന്നും വിപണ മത്സരത്തിൽ അമൂലിനെ മറികടക്കാനുള്ള എല്ലാ നടപടികളും സ്വീകരിക്കുമെന്നും ബൊമ്മൈ പറഞ്ഞു.
നേരത്തെ നന്ദിനി തൈര് പായ്ക്കറ്റിന്റെ കവറിൽ തൈരിന്റെ ഹിന്ദി വാക്കായ 'ദഹി' എന്നത് വലിയ അക്ഷരത്തിൽ നൽകണമെന്ന എഫ്എസ്എസ്എഐയുടെ ഉത്തരവിനെതിരേയും വലിയ പ്രതിഷേധമായിരുന്നു സംസ്ഥാനത്ത് ഉയർന്നത്. പ്രതിപക്ഷ പാർട്ടികളും കന്നഡ അനുകൂല സംഘടനകളും തീരുമാനത്തിനെതിരെ രംഗത്തെത്തിയിരുന്നു.












Click it and Unblock the Notifications