കര്‍ണാടക ബന്ദ്: പ്രതിഷേധം ശക്തം, അമിത്ഷായുടെ പരിപാടി മൈസൂരില്‍ തുടങ്ങി
ബെംഗളൂരു: ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ പങ്കെടുക്കുന്ന നവ പരിവര്‍ത്തന്‍ യാത്രയുടെ മൈസൂരിലെ സമ്മേളനം തുടങ്ങി. അതേസമയം 2.30 ന് നടത്താനിരുന്ന പരിപാടി വൈകീട്ട് നാലിലേക്ക് മാറ്റിയിരുന്നു. മഹാദയി നദി തര്‍ക്കത്തില്‍ കന്നട കര്‍ഷക സംഘടനകള്‍ ആഹ്വാനം ചെയ്ത ബന്ദിനെ തുടര്‍ന്നാണ് പരിപാടിയുടെ സമയത്തില്‍ മാറ്റം വരുത്തിയത്.
പ്രാധാനമന്ത്രി നരേന്ദ്രമോദിയും ബി.ജെ.പി ദേശീയ അധ്യക്ഷൻ അമിത്ഷായും കർണ്ണാടകയിലെത്തുന്ന ദിവസം കണക്കാക്കി കന്നഡ സംഘടനകള്‍ ബന്ദ് പ്രഖ്യാപിച്ചത് കോണ്‍ഗ്രസിന്റെ രാഷ്ട്രീയ ഗൂഢാലോചനയുടെ ഭാഗമായാണെന്ന് ബിജെപി ആരോപിച്ചിരുന്നു. ബന്ദ് വിജയമായിരിക്കില്ലെന്ന് പറഞ്ഞ ബിജെപി മഹാദയി നദി തര്‍ക്ക വിഷയത്തില്‍ കോണ്‍ഗ്രസും രാഹുല്‍ ഗാന്ധിയും നിലപാട് വ്യക്തമാക്കണമെന്നും പറഞ്ഞു.
അതേസമയം ബന്ദ് ഇന്ന് നടത്തിയത് അമിത് ഷായുടെ പരിപാടി പ്രതിരോധത്തിലാക്കാന്‍ ഉദ്ദേശിച്ച് തന്നെയായിരുന്നെന്ന് കോണ്‍ഗ്രസ് നേതൃത്വം സമ്മതിച്ചതായി 'ദി ന്യൂസ് മിനിറ്റ്' റിപ്പോര്‍ട്ട് ചെയ്തു. വിഷയത്തില്‍ കേന്ദ്രത്തിന് മേല്‍ സമ്മര്‍ദ്ദം ചെലുത്തുകയാണ് കോണ്‍ഗ്രസിന്റെ ഉദ്ദേശം. അതേസമയം കോണ്‍ഗ്രസിന് കര്‍ണാടകത്തില്‍ ജനപിന്തുണ കുറഞ്ഞില്ലെന്ന് ബിജെപിയും അമിത് ഷായും ഇതിലൂടെ മനസിലാക്കണമെന്നും കോണ്‍ഗ്രസ് നേതൃത്വം പറഞ്ഞതായും വാര്‍ത്തയില്‍ പറയുന്നു.