ബെലഗാവിയിൽ നിർണായകമായി ലിംഗായത്ത്; പിടിക്കാനുറച്ച് കോൺഗ്രസ്, ബിജെപിക്ക് നെഞ്ചിടിപ്പ്
സംസ്ഥാനത്തെ പ്രബല വിഭാഗമായ ലിംഗായത്ത് സമുദായത്തിന് ഏറെ സ്വാധീനമുള്ള പ്രദേശമാണ് ബെലഗാവി. ജഗദീഷ് ഷെട്ടാർ ഉൾപ്പെടെയുള്ള ലിംഗായത്ത് നേതാക്കളുടെ കൂട്ടക്കൊഴിഞ്ഞ് പോക്കിനിടയിൽ മേഖലയിൽ ഇത്തവണ ബിജെപിക്ക് നേട്ടമുണ്ടാക്കാനാകുമോയെന്നതാണ് ഉയരുന്ന പ്രധാന ചോദ്യം.
2018 ൽ ബെലഗാവിയിൽ 10 സീറ്റുകളാണ് ബിജെപിക്ക് നേടാൻ സാധിച്ചത്. കോൺഗ്രസിന് 8 സീറ്റുകളും. ഇക്കുറി കോൺഗ്രസ്-ബിജെപി പോരാട്ടം ഇവിടെ കൊഴുക്കുമെന്നാണ് പ്രദേശത്തുള്ളവർ പറയുന്നത്.

കിറ്റൂർ-കർണാടക മേഖലയുടെ ഭാഗമാണ് ബെലഗാവി. കൂടാതെ ധാർവാഡ്, ഗദഗ്, ഹവേരി, വിജയ്പുര, ഉത്തര കന്നഡ, ബാഗൽകോട്ട് എന്നീ ജില്ലകളും മേഖലയിൽ ഉൾപ്പെടുന്നു. 50 സീറ്റുകളാണ് ഇവിടെ ഉള്ളത്. 2018ൽ ബിജെപി 30 സീറ്റുകൾ നേടിയപ്പോൾ കോൺഗ്രസിന് 17 സീറ്റുകളാണ് ലഭിച്ചത്. ലിംഗായത്ത് വിഭാഗത്തിൻറെ പിന്തുണ ഒന്ന് കൊണ്ട് മാത്രമാണ് ഇവിടെ മിന്നും വിജയം നേടാൻ ബിജെപിക്ക് സാധിച്ചത്.
മുൻ മുഖ്യമന്ത്രിയും മുതിർന്ന ലിംഗായത്ത് നേതാവുമായ ബിഎസ് യെദിയുരപ്പയുടെ തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ നിന്നുള്ള പടിയിറക്കം, ലക്ഷ്മൺ സവാദി, ജഗദീഷ് ഷെട്ടാർ തുടങ്ങി ലിംഗായത്ത് വിഭാഗത്തിൽ നിന്നുള്ള ശക്തരായ നേതാക്കളുടെ രാജി, കോൺഗ്രസ് പ്രവേശം തുടങ്ങിയ വിഷയങ്ങൾ കാര്യങ്ങൾ കോൺഗ്രസിന് അനുകൂലമാക്കിയേക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
വോട്ട് ഉറപ്പിക്കാൻ ലിംഗായത്ത് വിഭാത്തിൽ നിന്നുള്ളവർക്കാണ് ഇരു പാർട്ടികളും ഇവിടെ കൂടുതൽ സീറ്റുകൾ നൽകിയിരിക്കുന്നത്. 18 സീറ്റുകളിൽ 10 ലും ലിംഗായത്ത് വിഭാഗത്തിന് കോൺഗ്രസ് സീറ്റ് നൽകിയിരിക്കുന്നത്. ഇതിൽ തന്നെ ലിംഗായത്ത് വിഭാഗത്തിലെ ഏറ്റവും വലിയ ഉപവിഭാഗമായ പഞ്ചസാലി വിഭാഗക്കാരാണ് ആറ് പേർ. 9 ലിംഗായത്തുകാരെയാണ് ബിജെപി മത്സരിപ്പിക്കുന്നത്. ഇതിൽ 3 പേരാണ് പഞ്ചമസാലി ഉപവിഭാഗത്തിൽ നിന്നും ഉള്ളവർ.
സംവരണ വിഷയം ലിംഗായത്തുകളിലെ പ്രബല ഉപവിഭാഗമായ പഞ്ചമസാലികളെ തങ്ങൾക്കൊപ്പം നിൽക്കാൻ പ്രേരിപ്പിക്കുമെന്ന് കോൺഗ്രസ് കരുതുന്നുണ്ട്. 15 ശതമാനം സംവരണം ആവശ്യപ്പെട്ട് വലിയ പ്രതിഷേധമായിരുന്നു സമുദായം നേരത്തേ നടത്തിയത്. എന്നാൽ അടുത്തിടെ 7 ശതമാനം സംവരണം സർക്കാർ ലിംഗായത്തുകൾക്ക് പ്രഖ്യാപിച്ചിരുന്നു. ഒബിസി ക്വാട്ടയിൽ മുസ്ലീങ്ങൾക്ക് നിലവിലുള്ള 4 ശതമാനം റദ്ദാക്കിക്കൊണ്ടായിരുന്നു ഇത്. സർക്കാർ നടപടിയിൽ സമുദായാംഗങ്ങൾ പൂർണ തൃപ്തരല്ല.












Click it and Unblock the Notifications