കർണാടക തിരഞ്ഞെടുപ്പ് 2023: ഇക്കുറി ആർക്കൊപ്പം? കർണാടക പോളിംഗ് ബൂത്തിലേക്ക്,
ഭരണകക്ഷിയുടേയും പ്രതിപക്ഷ പാർട്ടികളുടേയും വാശിയേറിയ പ്രചരണത്തിന് പിന്നാലെ കർണാടക പോളിംഗ് ബൂത്തിലേക്ക്. രാവിലെ ഏഴ് മണി മുതലാണ് വോട്ടിംഗ് ആരംഭിക്കുന്നത്. ആറ് വരെയാണ് വോട്ടെടുപ്പ്. ശനിയാഴ്ചയാണ് വോട്ടെണ്ണൽ. ബിജെപിയേയും കോൺഗ്രസിനേയും സംബന്ധിച്ച് ഇത് നിർണായക പോരാട്ടമാണ്. ഇരുപാർട്ടികളേയും സംബന്ധിച്ച് അഭിമാനപ്പോരാട്ടവും സംസ്ഥാനത്തിന്റെ ഭാവി തന്നെ നിർണയിക്കുന്ന പോരാട്ടവുമാണ്. വലിയ തരത്തിലുള്ള പ്രചാരണമാണ് സംസ്ഥാനത്ത് പ്രധാന പാർട്ടികൾ എല്ലാം നടത്തിയിട്ടുള്ളത്.

വിജയിക്കുമെന്ന ഉറച്ച പ്രതീക്ഷയിൽ തന്നെയാണ് ഭരണ കക്ഷിയായ ബിജെപി പ്രചാരണം നയിച്ചത്. ഇത്തവണ മികച്ച പ്രകടനം കർണാടകയിൽ കാഴ്ച വെയ്ക്കാനാകുമെന്ന പ്രതീക്ഷ പ്രതിപക്ഷ പാർട്ടികളായ കോൺഗ്രസിനും ജെഡിഎസിനും ഉണ്ടായിരുന്നു. ആംആദ്മിയെ സംബന്ധിച്ച് ഇത് ഭാഗ്യപരീക്ഷണമാണ്. രണ്ടാം തവണയാണ് ആം ആദ്മി ഭാഗ്യപരീക്ഷണത്തിന് ഇറങ്ങുന്നത്. അതേസമയം എൻസിപിയും സിപിഎമ്മും വിജയ സാധ്യതയില്ലെങ്കിലും വോട്ട് ശതമാനം കൂട്ടാൻ പറ്റുമെന്ന പ്രതീക്ഷയിലാണ്.
കർണാടകയിൽ 52,282 പോളിങ് ബൂത്തുകൾ ആണ് തിരഞ്ഞെടുപ്പിനായി സജ്ജമാക്കിയിരിക്കുന്നത്. അഞ്ച് കോടി 24 ലക്ഷം വോട്ടർമാരാണ് ഈ തിരഞ്ഞെടുപ്പിൽ സമ്മതിദാന അവകാശം ഉപയോഗിക്കുക. ആകെയുള്ള വോട്ടർമാരില്‍ 2. 59 കോടി സ്ത്രീ വോട്ടർമാരാണ് ഉള്ളത്. 2.62 കോടിയാണ് പുരുഷ വോട്ടർമാർ.












Click it and Unblock the Notifications