കർണാടകയുടെ വിധി അറിയാൻ ഇനി രണ്ടു നാൾ; അവസാനവട്ട ശ്രമങ്ങളുമായി സഖ്യം, നേതാക്കൾ മുംബൈയ്ക്ക്
ബെംഗളൂരു: കർണാടകത്തിൽ വിശ്വാസ വോട്ടിന് ഇനി രണ്ട് ദിവസം. തിങ്കളാഴ്ച വിശ്വാസ വോട്ടെടുപ്പിന്റെ നടപടി ക്രമങ്ങൾ പൂർത്തിയായേക്കും. വിശ്വാസ വോട്ട് വൈകുന്നതിൽ ബിജെപി കടുത്ത പ്രതിഷേധം ഉയർത്തിയെങ്കിലും സ്പീക്കറുടെ നിർദ്ദേശം അംഗീകരിക്കുകയായിരുന്നു. തിങ്കളാഴ്ച തന്നെ വിശ്വാസ വോട്ടെടുപ്പ് നടക്കുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ ബിഎസ് യെദ്യൂരപ്പ വ്യക്തമാക്കി. മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് കുമാരസ്വാമിയുടെ രാജി ഉടനുണ്ടാകുമെന്നും യെദ്യൂരപ്പ പറഞ്ഞു.
ചൊവ്വാഴ്ച വിശ്വാസ വോട്ടെടുപ്പ് നടത്താമെന്ന നിർദ്ദേശം കോൺഗ്രസ് മുന്നോട്ട് വെച്ചിരുന്നെങ്കിലും സ്പീക്കർ അത് അംഗീകരിച്ചില്ല. തുടർന്ന് തിങ്കളാഴ്ച തന്നെ വോട്ടെടുപ്പ് നടത്താമെന്ന് മുഖ്യമന്ത്രി കുമാരസ്വാമിയുടെ ഉറപ്പിനെ തുടർന്ന് സഭ പിരിയുകയായിരുന്നു. തിങ്കളാഴ്ച രാവിലെ 11 മണിക്കാണ് നിയമസഭ ചേരുന്നത്. കഴിഞ്ഞ രണ്ട് ദിവസങ്ങളായി സഭയിൽ നിന്ന് വിട്ടു നിൽക്കുന്ന വിമത എംഎൽഎമാർ തിങ്കളാഴ്ചയും സഭയിൽ എത്താൻ സാധ്യതയില്ല.

വിശ്വാസ വോട്ടെടുപ്പ് നടത്താൻ ഗവർണർ അനുവദിച്ച സമയ പരിധി തുടർച്ചയായ രണ്ടാം വട്ടവും സഖ്യ സർക്കാർ തള്ളിയിരുന്നു. ഈ സാഹചര്യത്തിൽ മുന്നോട്ടുള്ള ഗവർണറുടെ നിലപാടും നിർണായകമാകും. കേന്ദ്ര ആഭ്യന്തര സെക്രട്ടറിക്ക് കർണാചക ഗവർണർ വാജുഭായ് വാലാ വെള്ളിയാഴ്ച ഇടക്കാല റിപ്പോർട്ട് സമർപ്പിച്ചിരുന്നു.
രണ്ട് ദിവസം കൂടി മുന്നിലുളളതിനാൽ അനുനയ ശ്രമങ്ങളുടെ അവസാന സാധ്യതകൾ തേടുകയാണ് കോൺഗ്രസ്- ജെഡിഎസ് സഖ്യം. എന്നാൽ സഖ്യത്തിന് മുമ്പിൽ വാതിലടച്ച് രാജി തീരുമാനത്തിൽ നിന്നും പിന്നോട്ടില്ലെന്ന നിലപാടിലാണ് എംഎൽഎമാർ. മുഖ്യമന്ത്രി കുമാരസ്വാമിയും രാമലിംഗ റെഡ്ഡിയും വിമതരെ കാണാൻ മുംബൈയിലേക്ക് പോയേക്കുമെന്ന് അഭ്യൂഹങ്ങളുണ്ട്. പ്രധാനമായും രാമലിംഗ റെഡ്ഡിയോട് അടുത്ത് നിൽക്കുന്ന നാല് വിമതരെ ലക്ഷ്യം വെച്ചാണ് നീക്കം, ബിഎസ്പി അംഗത്തിന്റെ പിന്തുണ ഉറപ്പിക്കാനും നീക്കം സജീവമാണ്.












Click it and Unblock the Notifications