കരുണാനിധിയുടെ ആരോഗ്യനില അതീവ ഗുരുതരം; നിർണായക മണിക്കൂറുകളെന്ന് ഡോക്ടർമാർ; ആശുപത്രിയിൽ കനത്ത സുരക്ഷ
ചെന്നൈ: ഡിഎംകെ നേതാവ് കരുണാനിധിയുടെ ആരോഗ്യ നില അതീവ ഗുരുതരമായി തുടരുന്നു. അസുഖങ്ങൾ മൂർച്ഛിച്ചതോടെ അദ്ദേഹത്തിന്റെ അവയവങ്ങളുടെ പ്രവർത്തനങ്ങൾ നിയന്ത്രണ വിധേയമല്ലെന്ന് കാവേരി ആശുപത്രി ഇന്നലെ പുറത്തിറക്കിയ മെഡിക്കൽ ബുള്ളറ്റിനിൽ പറയുന്നു.
തീവ്ര ചികിത്സ തുടരുന്നുണ്ടെങ്കിലും പ്രായാധിക്യം കാരണം ശരീരം വേണ്ട രീതിയില്‍ മരുന്നുകളോട് പ്രതികരിക്കുന്നില്ലെന്നും അദ്ദേഹത്തെ പ്രവേശിപ്പിച്ച കാവേരി ആശുപത്രി അധികൃതര്‍ മെഡിക്കല്‍ ബുള്ളറ്റിനിൽ പറയുന്നു. അടുത്ത 12 മണിക്കൂർ അദ്ദേഹത്തിന് നിർണായകമാണ്. മഞ്ഞപ്പിത്തബാധ കരളിന്റെ പ്രവർനത്തെ ബാധിച്ചിട്ടുണ്ട്. വിദഗ്ധ ചികിത്സയ്ക്കായി കരൾ രോഗ വിദഗ്ധർ ആശുപത്രിയിൽ എത്തിയിട്ടുണ്ട്.
ഒരാഴ്ച മുൻപും അദ്ദേഹത്തിന്റെ ആരോഗ്യസ്ഥിതി വഷളായെങ്കിലും പിന്നീട് നില മെച്ചപ്പെടുകയായിരുന്നു. ജൂലൈ 29ാം തീയതിയാണ് രക്തസമ്മർദ്ദം താഴ്ന്നതിനെ തുടർന്ന് കരുണാനിധിയെ കാവേരി ആശുപത്രിയിലെ അതിതീവ്രവിഭാഗത്തിൽ പ്രവേശിപ്പിച്ചത്. കഴിഞ്ഞ ആറ് ദിവസങ്ങൾക്ക് ശേഷമാണ് തിങ്കളാഴ്ച മെഡിക്കൽ ബുള്ളറ്റിൻ പുറത്തിറക്കിയത്.
|
കാവേരി ആശുപത്രിയിലും പരിസരത്തും കനത്ത സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. ആരോഗ്യനില വഷളായെന്ന വാർത്തയെ തുടർന്ന് ആശുപത്രി പരിസരം ഡിഎംകെ പ്രവർത്തകൊണ്ട് നിറഞ്ഞു. അണികളുടെ അതിരുവിട്ട വികാരപ്രകടനങ്ങൾക്കാണ് കാവേരി ആശുപത്രി പരിസരം സാക്ഷിയായത്. കരുണാനിധിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത് മുതൽ ആശുപത്രിയുടെ പരിസരത്ത് കാത്ത് നിൽക്കുന്നവരാണ് പലരും.
|
കരുണാനിധിയെ കാണാൻ ഭാര്യ ദയാലു അമ്മാളും തിങ്കളാഴ്ച എത്തിയിരുന്നു. ആശുപത്രിയിൽ പ്രവേശിപ്പിച്ച ശേഷം ഇതാദ്യമായായിരുന്നു ദയാലു അമ്മാൾ കാണാനെത്തിയത്. ആരോഗ്യപരമായ പ്രശ്നങ്ങളെ തുടർന്ന് ഗോപാലപുരത്തെ വസതിയിൽ ചികിത്സയിലായിരുന്നു ദയാലു അമ്മാൾ.
|
നേരത്തെ രാഷ്ട്രപതി രാംനാഥ് കോവിന്ദ്, ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു, കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി, കേരള മുഖ്യമന്ത്രി പിണറായി വിജയന്‍ എന്നിവര്‍ അദ്ദേഹത്തെ കാവേരി ആശുപത്രിയിലെത്തി കണ്ടിരുന്നു. കേന്ദ്ര മന്ത്രി നിതിൻ ഗഡ്ഗരി കരുണാനിധിയെ കാണാനെത്തും.
രാഹുൽ ഗാന്ധി കരുണാനിധിയെ സന്ദർശിക്കുന്ന ചിത്രം പുറത്തു വന്നതോടെ ആശ്വാസത്തിലായിരുന്നു അണികൾ. അദ്ദേഹത്തിന്റെ ആരോഗ്യ നിലയിൽ പുരോഗതിയുണ്ടെന്നാണ് പ്രതീക്ഷിച്ചിരുന്നത്. എന്നാൽ തിങ്കളാഴ്ച അണികളെ ആശങ്കയിലാഴ്ത്തി മെഡിക്കൽ ബുള്ളറ്റിൻ പുറത്തുവരികയായിരുന്നു. അദ്ദേഹത്തിന് അണ്ഡാശയത്തിൽ അണുബാധയുണ്ടെന്നും റിപ്പോർട്ടുകളുണ്ട്.