സൈന്യം വെടിവെച്ചുകൊന്നത് കൊടുംഭീകരനെ: ഇന്ത്യയിലേക്ക് കടന്നത് പാക് പിന്തുണയോടെ!
43 കാരനായ അബ്ദുള്‍ ഖയ്യൂം നജറിനെയാണ് സൈന്യം വധിച്ചത്
ശ്രീനഗര്‍: ജമ്മുകശ്മീരില്‍ സൈന്യത്തിന്‍റെ കണ്ണുവെട്ടിച്ച് കഴിഞ്ഞിരുന്ന കൊടുംഭീകരനെ സൈന്യം വെടിവെച്ചുകൊന്നു. ജമ്മു കശ്മീരിലെ ഉറിയില്‍ നിയന്ത്രണരേഖയ്ക്ക് സമീപത്ത് സുരക്ഷാ സേനയുമായുണ്ടായ ഏറ്റുമുട്ടലിനിടെയാണ് ഹിസ്ബുള്‍ മുജാഹിദ്ദീന്‍റെ മുതിര്‍ന്ന നേതാവ് 43 കാരനായ അബ്ദുള്‍ ഖയ്യൂം നജറിനെ സൈന്യം വധിക്കുന്നത്. 16 ാം വയസ്സുമുതല്‍ ഭീകരവാദപ്രവര്‍ത്തനങ്ങളില്‍ സജീവമായിരുന്നു നജര്‍.
ജമ്മു കശ്മീരിലുണ്ടായ 50 ഓളം കൊലപാതകങ്ങളുടേയും ഐഇഡി ബ്ലാസ്റ്റുകളുടേയും ആയുധ മോഷണത്തിന്‍റെയും മുഖ്യസൂത്രധാരനാണ് നജറെന്ന് പോലീസ് ചൂണ്ടിക്കാണിക്കുന്നു. പോലീസ് ഉദ്യോഗസ്ഥരുള്‍പ്പെടെയുള്ളവരെയാണ് വധിച്ചത്. ഇതെല്ലാം കണക്കിലെടുത്ത് നജറിന്‍റെ തലയ്ക്ക് 10 ലക്ഷം രൂപ ഇനാം പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. ഹിസ്ബുള്‍ മുജാഹിദ്ദീന്‍റെ നേതൃത്വം ഏറ്റെടുക്കുന്നതിനായി ഇന്ത്യയിലെത്താന്‍ നിയന്ത്രണരേഖ വഴി നുഴഞ്ഞുകയറുന്നതിനിടെയാണ് ലാച്ചിപോറയിലെ സൊറാവര്‍ പോസ്റ്റില്‍ വച്ച് കമാന്‍ഡര്‍ അബ്ദുള്‍ ഖയൂം നജറിനെ സുരക്ഷാ സേന വെടിവെച്ചുവീഴ്ത്തിയത്.
അതിര്‍ത്തിയിലെ ഇന്ത്യന്‍ സൈനിക പോസ്റ്റ് ആക്രമിക്കാനായിരുന്നു നജറിന്‍റെ നേതൃത്വത്തിലുള് ഭീകരരുടെ സംഘം ലക്ഷ്യമിട്ടത്. ഭീകരര്‍ നുഴഞ്ഞുകയറുന്ന സമയത്ത് പാക് സൈന്യം വെടിവെയ്പ് നടത്തിയെന്നും ശക്തമായ ഷെല്ലാക്രമണം നടത്തിയെന്നും റിപ്പോര്‍ട്ടുകളുണ്ട്. 1990കളില്‍ ഭീകര സംഘടന ഹിസ്ബുള്‍ മുജാഹിദ്ദീനൊപ്പം ചേര്‍ന്ന നജര്‍ 2015ല്‍ പാകിസ്താനിലേയക്ക് പോകുകയും ചെയ്തു.