'ത്യാഗനിർഭരമായ ജീവിതം നയിച്ച മഹദ് വ്യക്തി', സോണിയ അധ്യക്ഷ പദമൊഴിഞ്ഞു, പ്രയാസകരമെന്ന് കെസി
24 വർഷങ്ങൾക്ക് ശേഷം ഗാന്ധി കുടുംബത്തിന് പുറത്ത് നിന്നൊരാൾ കോൺഗ്രസ് പാർട്ടിയുടെ നേതൃസ്ഥാനം ഏറ്റെടുത്തിരിക്കുകയാണ്. കോൺഗ്രസ് അധ്യക്ഷന്റെ പദവിയിലേക്ക് മുതിർന്ന നേതാവ് മല്ലികാർജുൻ ഖാർഗെ എത്തിയത് പാർട്ടിയിൽ എന്തൊക്കെ ഗുണകരമായ മാറ്റങ്ങളുണ്ടാക്കും എന്നതാണ് ഇനി കണ്ടറിയാനുളളത്. അതോ ഗാന്ധി കുടുംബത്തിന്റെ റിമോർട്ടിലായിരിക്കുമോ ഖാർഗെയുടെ ചലനങ്ങൾ എന്നതും കാത്തിരുന്ന് തന്നെ കാണണം. കോൺഗ്രസിന് ഇന്ന് ചരിത്രപരമായ ഒരു ദിവസം ആണെന്ന് എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ പറയുന്നു. അതേസമയം സോണിയാ ഗാന്ധി അധ്യക്ഷ പദവിയൊഴിയുന്നത് പ്രയാസകരമായ കാര്യമാണ് എന്നും കെസി വേണുഗോപാൽ ഫേസ്ബുക്കിൽ കുറിച്ചു.
''ഇന്ത്യൻ നാഷണൽ കോൺഗ്രസിന് ഇന്ന് ചരിത്രപരമായ ഒരു ദിവസമാണ്. ജനാധിപത്യത്തിന്റെ ഏറ്റവും ശക്തമായ സന്ദേശം നൽകിയ എ.ഐ.സി.സി അധ്യക്ഷ തിരഞ്ഞെടുപ്പിന് ശേഷം പുതിയ അധ്യക്ഷന്റെ സ്ഥാനമേറ്റെടുക്കൽ ചടങ്ങ് ഇന്ന് നടന്നു. കോൺഗ്രസ് അധ്യക്ഷനായി മുതിർന്ന നേതാവ് മല്ലികാർജുൻ ഖാർഗെ സ്ഥാനമേറ്റെടുത്തത് ഏറെ അഭിമാനകരവും പ്രതീക്ഷാനിർഭരവുമാണ്. എന്നാൽ മറ്റൊരർത്ഥത്തിൽ കോൺഗ്രസ് പാർട്ടിയെയും പ്രവർത്തകരെയും സംബന്ധിച്ച് പ്രയാസകരമായ ദിവസം കൂടിയാണിത്. രണ്ട് പതിറ്റാണ്ടിലേറെ കോൺഗ്രസ് പ്രസ്ഥാനത്തിന്റെ ജീവനാഡിയായി നിലകൊണ്ട സോണിയാ ഗാന്ധി ഇന്ന് അധ്യക്ഷ സ്ഥാനമൊഴിഞ്ഞു.
വലിയ ഉത്തരവാദിത്തം ഒഴിയുകയാണ്... ആശ്വാസം തോന്നുന്നു; ഖാര്‍ഗെയെ അഭിനന്ദിച്ച് സോണിയ
ഏഴുവർഷത്തിനുള്ളിൽ ഇന്ദിരാ ഗാന്ധിയുടെയും രാജീവ് ഗാന്ധിയുടെയും അപ്രതീക്ഷിത വിയോഗം നേരിട്ട് മരവിച്ചുനിന്ന രാജ്യത്തെയും കോൺഗ്രസിനെയും അതിജീവനത്തിന്റെ പാതയിലേക്ക് നടത്താൻ വേണ്ടി രാഷ്ട്രീയപ്രവേശം നടത്തിയ വ്യക്തിയാണ് സോണിയാ ഗാന്ധി. ഇങ്ങനെ രാജ്യവും സംഘടനാപരമായി കോൺഗ്രസും ഏതൊക്കെ ഘട്ടങ്ങളിൽ പ്രതിസന്ധികളെ നേരിട്ടിട്ടുണ്ടോ, അന്നൊക്കെയും അതിനെ ജനാധിപത്യപരമായി തരണം ചെയ്യാൻ സോണിയാ ഗാന്ധിയിലെ രാഷ്ട്രീയ നേതൃത്വത്തിന് കഴിഞ്ഞത് എക്കാലവും ഓർമ്മിക്കപ്പെടേണ്ടതാണ്. വ്യക്തിപരമായ ദുഃഖങ്ങളെയൊക്കെ ഉള്ളിലൊതുക്കി രാജ്യത്തിനും കോൺഗ്രസ് പ്രസ്ഥാനത്തിനും വേണ്ടി ത്യാഗനിർഭരമായ ജീവിതം നയിച്ച മഹദ് വ്യക്തിത്വമാണ് സോണിയാ ഗാന്ധിയുടേത്.
വെല്ലുവിളികളെ അതിജീവിച്ച് രണ്ട് യു.പി.എ സർക്കാരുകളെ അധികാരത്തിലെത്തിച്ച നേതൃഗുണമുണ്ടായിട്ടും അധികാരത്തിൽ നിന്ന് സ്വയം മാറിനിൽക്കാനുള്ള സോണിയാ ഗാന്ധിയുടെ ചരിത്രപരമായ തീരുമാനത്തിന് ഇന്ത്യൻ രാഷ്ട്രീയത്തിൽ സമാനതകളില്ല. ശാരീരിക വിഷമതകളെ നിസ്സാരവത്കരിച്ച് ഉത്തരവാദിത്തങ്ങൾ നിർവഹിക്കുന്ന പാർട്ടി അധ്യക്ഷയെ സോണിയാ ഗാന്ധിയിൽ തൊട്ടടുത്തുനിന്ന് കണ്ടിട്ടുണ്ട്. ഏറ്റവുമൊടുവിലായി, ഉൾപ്പാർട്ടി ജനാധിപത്യം ഇല്ലാതായ, ഏകാധിപത്യ ശബ്ദങ്ങൾ മാത്രം മുഴങ്ങിക്കേൾക്കുന്ന ഇന്ത്യയിലെ രാഷ്ട്രീയ പ്രസ്ഥാനങ്ങൾക്കിടയിൽ ഏറ്റവും സ്വതന്ത്രമായി, സുതാര്യമായി അധ്യക്ഷ തിരഞ്ഞെടുപ്പ് നടത്താൻ മുൻകൈയെടുത്ത രാജ്യത്തെ ഏറ്റവും ജനാധിപത്യവാദിയായ നേതാവിനെയും സോണിയാ ഗാന്ധിയിൽ കണ്ടു.
White Clothes Washing- വെളുത്ത വസ്ത്രം അലക്കാം ഈസിയായി.. ഈ എട്ട് ട്രിക്കുകള്‍ ഓര്‍ത്താല്‍ മതി
എക്കാലവും ഒരു രാഷ്ട്രീയ പാഠപുസ്തകമായി സോണിയാ ഗാന്ധിയുടെ ഈ നേതൃപാടവം ഇവിടെ നിലനിൽക്കും. ഒപ്പം കോൺഗ്രസിന് എന്നും മാർഗദീപമായി സോണിയാ ഗാന്ധിയുടെ സാന്നിധ്യമുണ്ടാകുമെന്ന ഉറച്ച വിശ്വാസവുമുണ്ട്. ഇന്ന് സ്ഥാനമേറ്റെടുത്ത മുതിർന്ന നേതാവും മികച്ച പാർലമെന്റേറിയനും നല്ല സംഘാടകനുമൊക്കെയായ മല്ലികാർജുൻ ഖാർഗെയുടെ വരവ് കോൺഗ്രസിനെ സംബന്ധിച്ച് കൂടുതൽ മാറ്റങ്ങളും പ്രതീക്ഷയും നൽകും. ജനാധിപത്യം തിരസ്കരിക്കപ്പെടുന്ന രാജ്യത്ത്, പൂർണമായി ജനാധിപത്യ പ്രക്രിയ വഴി നേതൃസ്ഥാനത്തെത്തിയ ഖാർഗെയ്ക്കൊപ്പം ഇന്ത്യയുടെ മതേതര-ജനാധിപത്യ-ഭരണഘടനാ മൂല്യങ്ങൾ ഉയർത്തിപ്പിടിച്ച് കോൺഗ്രസ് എന്ന പ്രസ്ഥാനം ജനങ്ങൾക്കൊപ്പം മുന്നോട്ട് നടക്കും''.