യെഡിയൂരപ്പയ്ക്കെതിരെ പഴയ ആയുധം മിനുക്കിയെടുത്ത് കുമാരസ്വാമി; ഭാര്യയുടെ ദുരൂഹ മരണം
ബെംഗളൂരു: അപ്രതീക്ഷിത നീക്കത്തിലൂടെ കോൺഗ്രസ്- ജെഡിഎസ് സഖ്യം കർണാടകയിൽ അധികാരത്തിലെത്തിയതുമുതൽ സർക്കാരിനെ താഴെയിറക്കാനുള്ള ശ്രമങ്ങൾ ബിജെപിയും ആരംഭിച്ചിരുന്നു. ബിജെപിയുടെ അട്ടിമറി ശ്രമങ്ങളെ പലകുറി അതിജീവിക്കാനായെങ്കിലും 14 മാസങ്ങൾക്കിപ്പുറം സഖ്യസർക്കാർ നിലം പതിക്കുകയായിരുന്നു. കപ്പിനും ചുണ്ടിനും ഇടയിൽ കൈവിട്ടുപോയ അധികാരം തിരിച്ചു പിടിക്കാൻ ബിജെപിക്ക് സാധിച്ചെങ്കിലും നിലവിൽ കർണാടകയിൽ യെഡിയൂരപ്പയ്ക്കും കൂട്ടർക്കും കാര്യങ്ങൾ അത്ര അനുകൂലമല്ലെന്നാണ് റിപ്പോർട്ടുകൾ.
പ്രതിപക്ഷമായ ജെഡിഎസും കോൺഗ്രസും യെഡിയൂരപ്പയെ വിടാതെ പിടികൂടിയിട്ടുണ്ട്. സർക്കാർ നീക്കങ്ങൾക്കെതിരെ രൂക്ഷമായ പ്രതിഷേധമാണ് ഇരുകൂട്ടരും ഉയർത്തുന്നത്. ഡികെ ശിവകുമാറിന്റെ അറസ്റ്റും കർണാടകയിലെ രാഷ്ട്രീയ അന്തരീക്ഷം കലുഷിതമാക്കിയിരിക്കുകയാണ്. പാളയത്തിൽ പടയാണ് യെഡിയൂരപ്പയ്ക്ക് മുന്നിലുള്ള മറ്റൊരു വെല്ലുവിളി. മന്ത്രി സഭാ വികസനത്തിൽ പദവി കിട്ടാത്ത എംഎൽഎമാരും സഖ്യസർക്കാരിനെ താഴെയിറക്കാനുളള നീക്കത്തിൽ ബിജെപിയെ പിന്തുണച്ച വിമത എംഎൽഎമാരും യെഡിയൂരപ്പയ്ക്ക് മേൽ സമ്മർദ്ദം ചെലുത്തുന്നുണ്ട്. അതിനിടയിലാണ് യെഡിയൂരപ്പയെ വ്യക്തിപരമായ വോട്ടയാടുന്ന ഗുരുതരമായ ആരോപണം മുൻ മുഖ്യമന്ത്രി കുമാരസ്വാമി ഉന്നയിച്ചത്.

ഭാര്യയുടെ മരണം
കർണാടക മുഖ്യമന്ത്രി യെഡിയൂരപ്പയുടെ മരണത്തിൽ ദുരൂഹതയുണ്ടെന്നാണ് കുമാരസ്വാമിയുടെ ആരോപണം. ഏറെ വിവാദമായ സംഭവം വീണ്ടും സജീവ ചർച്ചയിലേക്ക് കൊണ്ടുവരാനാണ് കുമാരസ്വാമിയുടെ ശ്രമം. 2004ലാണ് യെഡിയൂരപ്പയുടെ ഭാര്യയായിരുന്ന മൈത്രാദേവിയെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തുന്നത്. ഭാര്യയുടെ മരണവുമായി ബന്ധപ്പെട്ട് യെഡിയൂരപ്പയ്ക്കെതിരെയും ആരോപണങ്ങൾ ഉയർന്നിരുന്നു.

ദുരൂഹം
2004 ഒക്ടോബര്‍ 16നാണ് ഷിവമോഗയിലെ വീനോഭ നഗറിലുള്ള വീട്ടിലെ വാട്ടർ ടാങ്കിൽ മെത്രി ദേവിയെ മരിച്ച നിലയിൽ കണ്ടെത്തുന്നത്. കഴിഞ്ഞ ദിവസം തന്റെ മണ്ഡലമായ ചന്നപട്ടണയിലെ പൊതുപരിപാടിയിൽ പങ്കെടുക്കുന്നതിനിടെയാണ് യെഡിയൂരപ്പയുടെ ഭാര്യയുടെ മരണവുമായി ബന്ധപ്പെട്ട ദുരൂഹതകൾ കുമാരസ്വാമി ഓർമിപ്പിച്ചത്. ''ഒരടി മാത്രം വെള്ളമുണ്ടായിരുന്ന വാട്ടർ ടാങ്കിൽ വീണ് ഒരാൾ എങ്ങനെ മരിക്കും? നിർഭാഗ്യവശാൽ ആളുകൾ അത് അംഗീകരിച്ചു, സംശയത്തിന്റെ നിഴലിൽ നിന്ന വ്യക്തി സംസ്ഥാനത്തിന്റെ രക്ഷകനായി മാറി'' കുമാരസ്വാമി ആഞ്ഞടിച്ചു.

പ്രതികാര രാഷ്ട്രീയം
പ്രതികാര രാഷ്ട്രീയത്തിൽ തനിക്ക് താൽപര്യമില്ലെന്ന് പറഞ്ഞ കുമാരസ്വാമി തനിക്ക് വേണമെങ്കിൽ മുഖ്യമന്ത്രിയായിരുന്ന കാലത്ത് യെഡിയൂരപ്പയെ ജയിലിൽ അടയ്ക്കാൻ കഴിയുമായിരുന്നേനെയെന്നും ഓർമിപ്പിച്ചു. എംഎൽഎമാരെ സ്വാധീനിക്കാനായി യെഡിയൂരപ്പ പണം വാഗ്ദാനം ചെയ്യുന്നതെന്ന പേരിൽ ഒരു ഓഡിയോ ക്സിപ്പ് പുറത്ത് വന്നിരുന്നു. ഏറെ വിവാദങ്ങൾക്ക് വഴിവെച്ച സംഭവത്തിൽ പ്രത്യേക അന്വേഷണ സംഘത്തെ നിയമിച്ചിരുന്നെങ്കിൽ യെഡിയൂരപ്പ ജയിലിൽ ആകുമായിരുന്നെന്നും കുമാരസ്വാമി പറഞ്ഞു.

ശിവകുമാറിന് പിന്തുണ
ഹവാല ഇടപാട് കേസിൽ എൻഫോഴ്സ്മെന്റ് കസ്റ്റഡിയിലുള്ള കോൺഗ്രസ് നേതാവ് ഡികെ ശിവകുമാറിന് കുമാരസ്വാമി പൂർണ പിന്തുണ പ്രഖ്യാപിക്കുകയും ചെയ്തിട്ടുണ്ട്. ശിവകുമാർ ഇത്രയധികം സ്വത്തുക്കൾ സമ്പാദിച്ചത് എൻഫോഴ്സ്മെന്റ് ഉദ്യോഗസ്ഥരെ അത്ഭുതപ്പെടുത്തിയെന്ന ചില റിപ്പോർട്ടുകൾ വായിച്ചു. 20-25 വർഷമായി ആദായ നികുതി അടയ്ക്കുന്നയാളാണ് അദ്ദേഹം. എന്തുകൊണ്ടാണ് ഇതിന് മുമ്പ് ആർക്കും സംശയം തോന്നാതിരുന്നതെന്നും കുമാരസ്വാമി ചോദിച്ചു. യെഡിയൂരപ്പ മുഖ്യമന്ത്രിയായിരുന്ന 2008-2010 കാലഘട്ടത്തിൽ ഊർജ്ജ വകുപ്പിൽ നടന്ന അഴിമതികളെക്കുറിച്ച് അന്വേഷണത്തിന് ഉത്തരവിട്ടിരുന്നെങ്കിൽ ശിവകുമാറിന് ഇപ്പോൾ ഈ പ്രതിസന്ധി നേരിടേണ്ടി വരികയില്ലായിരുന്നുവെന്നും കുമാരസ്വാമി കൂട്ടിച്ചേർത്തു.

സർക്കാർ വീഴും
കർണാടകയിലെ ബിജെപി സർക്കാർ ഏതു നിമിഷവും നിലംപതിക്കുമെന്നാണ് കുമാരസ്വാമി വെല്ലുവിളി മുഴക്കിയിരിക്കുന്നത്. മന്ത്രിസഭയിൽ ഇടംപിടിക്കാനാകാതെ പോയ ബാലചന്ദ്ര ജാർക്കിഹോളി അടക്കമുള്ള ചില നേതാക്കൾ ഇതിനോടകം തന്നെ അതൃപ്തി പരസ്യമാക്കി രംഗത്ത് എത്തിയിട്ടുണ്ട്. അതേസമയം, മന്ത്രിസഭയില്‍ ഉള്‍പ്പെട്ട നേതാക്കള്‍ പ്രധാനപ്പെട്ട വകുപ്പുകള്‍ക്കായി വടംവലി ശക്തമാക്കിയത് യെഡിയൂരപ്പ സര്‍ക്കാറില്‍ പ്രശ്നങ്ങള്‍ കൂടുതല്‍ സങ്കീര്‍ണമാക്കിയിരിക്കുകയാണ്. ബിജെപി നേതൃത്വം അവഗണിക്കുകയാണെന്ന ആക്ഷേപം കോൺഗ്രസ് വിട്ട് ബിജെപിയിലെത്തിയ വിമതരും ഉന്നയിക്കുന്നുണ്ട്.












Click it and Unblock the Notifications