Get Updates
Get notified of breaking news, exclusive insights, and must-see stories!

വൈകിയുദിക്കുന്ന ബുദ്ധിയുമായി കോണ്‍ഗ്രസ്; ഇനി 2024 വരെ കാത്തിരുന്നാല്‍ എത്ര പേര്‍ ബാക്കിയാകും?

ദില്ലി: ദേശീയ രാഷ്ട്രീയത്തില്‍ ഇപ്പോഴും കോണ്‍ഗ്രസിന്റെ പ്രസക്തി നഷ്ടപ്പെട്ടിട്ടില്ല എന്നത് യാഥാര്‍ത്ഥ്യമാണ്. രാജ്യത്തെ എല്ലാം സംസ്ഥാനങ്ങളിലും ഇപ്പോഴും കോണ്‍ഗ്രസിന് സാന്നിധ്യമുണ്ട്. നന്നായി എണ്ണയിട്ട് പ്രവര്‍ത്തിപ്പിച്ചാല്‍ ചലിപ്പിക്കാവുന്ന സംവിധാനങ്ങളും പൂര്‍ണമായും കൈമോശം വന്നിട്ടില്ല. പാര്‍ട്ടിയുടെ പാര്‍ലമെന്ററി നിലവാരം എത്രത്തോളം താഴേക്ക് പോയി എന്ന് തിരിച്ചറിഞ്ഞിട്ടും വേണ്ടുന്ന തിരുത്തല്‍ നടപടികള്‍ ഒന്നും കൃത്യമായി സ്വീകരിക്കാന്‍ കോണ്‍ഗ്രസിന് ഇതുവരെ ആയിട്ടും കഴിഞ്ഞിട്ടില്ല.

ഇപ്പോള്‍ പ്രതിപക്ഷ പാര്‍ട്ടികളുടെ യോഗത്തില്‍ സോണിയ ഗാന്ധി പറഞ്ഞ കാര്യം ആദ്യം നടപ്പിലാക്കേണ്ടത് കോണ്‍ഗ്രസില്‍ തന്നെ ആയിരുന്നു. അങ്ങനെയെങ്കില്‍ ഒരുപക്ഷേ, പല സംസ്ഥാനങ്ങളിലും വലിയ മാറ്റങ്ങള്‍ സൃഷ്ടിക്കാന്‍ ആയേനെ.

1

എല്ലാ പ്രതിപക്ഷ പാര്‍ട്ടികളും ഒരുമിച്ച് നില്‍ക്കുകയല്ലാതെ ബിജെപിയെ പരാജയപ്പെടുത്താന്‍ മറ്റ് മാര്‍ഗ്ഗങ്ങളില്ല എന്നാണ് സോണിയ ഗാന്ധി പറയുന്നത്. 2024 ലെ പൊതു തിരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ട് ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കണം എന്നാണ് സോണിയ ഗാന്ധിയുടെ ആഹ്വാനം. 19 പ്രതിപക്ഷ രാഷ്ട്രീയ പാര്‍ട്ടികളുടെ പ്രതിനിധികള്‍ പങ്കെടുത്ത യോഗത്തിലാണ് സോണിയ ഇപ്രകാരം പറഞ്ഞത്. എന്നാല്‍, മുന്‍ തിരഞ്ഞെടുപ്പുകളില്‍ കോണ്‍ഗ്രസ് എടുത്ത സമീപനങ്ങള്‍ എങ്ങനെ ഉള്ളതായിരുന്നു എന്നാണ് പലരും ചോദിക്കുന്നത്.

2

സോണിയ ഗാന്ധിയുടെ പ്രതികരണം അണികളില്‍ വലിയ നിരാശയുണ്ടാക്കും എന്ന് കരുതുന്നവരും ഉണ്ട്. കാരണം, ബിജെപിയെ പരാജയപ്പെടുത്തുക എന്നത് കോണ്‍ഗ്രസിനെ സംബന്ധിച്ച് അസംഭവ്യമായിട്ടുള്ള ഒരു കാര്യം എന്ന മട്ടിലാണ് സോണിയ ഗാന്ധി പറഞ്ഞിരിക്കുന്നത്. പ്രതിപക്ഷ പാര്‍ട്ടികള്‍ ഒത്തൊരുമിച്ച് നിന്നാല്‍ പോലും വിജയം സുനിശ്ചിതം എന്ന് പറയാവുന്ന അവസ്ഥയല്ല ഇപ്പോഴുള്ളത് എന്നതും യാഥാര്‍ത്ഥ്യമാണ്. താത്കാലികമായി മോദിയുടെ ജനപ്രീതിയില്‍ ഇടിവ് സംഭവിച്ചിട്ടുണ്ടെങ്കിലും തിരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ എന്ത് ഗിമ്മിക്ക് ആയിരിക്കും ബിജെപി കൊണ്ടുവരിക എന്നത് പ്രതിപക്ഷത്തെ സംബന്ധിച്ച് പ്രവചനാതീതമാണ്.

3

കോണ്‍ഗ്രസിന്റെ വീഴ്ചകള്‍ ആയിരുന്നു ബിജെപിയുടെ ഇത്തരത്തിലുള്ള വളര്‍ച്ചയ്ക്ക് വഴിവച്ചത്. ഇപ്പോള്‍, പ്രതിപക്ഷ പാര്‍ട്ടികളോട് ഒരുമിച്ച് നില്‍ക്കാന്‍ ആഹ്വാനം ചെയ്യുമ്പോള്‍, ആ വീഴ്ചകള്‍ തുറന്ന് സമ്മതിക്കാന്‍ നേതൃത്വം തയ്യാറാകുമോ എന്ന ചോദ്യവും ഉയര്‍ത്തേണ്ടതാണ്. കേന്ദ്രത്തില്‍ തുടര്‍ച്ചയായി രണ്ട് തവണ ഭരണം കിട്ടിയതിന് ശേഷം ആണ് കോണ്‍ഗ്രസ് വന്‍ പരാജയം ഏറ്റുവാങ്ങുന്ന നിലയിലേക്ക് എത്തിയത്. അഴിമതിയും കെടുകാര്യസ്ഥതയും ആയിരുന്നു രണ്ടാം യുപിഎ സര്‍ക്കാരിന് മുകളിലെ കരിനിഴല്‍. ഈ സാധ്യത ആയിരുന്നു നരേന്ദ്രമോദിയും ബിജെപിയും അതിവിദഗ്ധമായി ഉപയോഗിച്ചത്. 2014 ല്‍ കിട്ടിയ ആ മൊമന്റം 2019 ല്‍ വര്‍ദ്ധിപ്പിക്കാനും റെക്കോര്‍ഡ് സീറ്റുകള്‍ വിജയിക്കാനും ബിജെപിയ്ക്ക് സാധിച്ചു.

4

2014 ലെ പരാജയത്തില്‍ തന്നെ കോണ്‍ഗ്രസ് പാഠം പഠിക്കേണ്ടതായിരുന്നു. എന്നാല്‍ അതിന് നേതൃത്വം തയ്യാറായിരുന്നില്ല. പാരമ്പര്യത്തിന്റെ തഴമ്പുമായി പിന്നേയും സ്വീകരിച്ച പിന്തിരിപ്പന്‍ നിലപാടുകള്‍ ആണ് കോണ്‍ഗ്രസിനെ പല സംസ്ഥാനങ്ങളില്‍ നിന്നും ജനങ്ങള്‍ അധികാരത്തില്‍ നിന്ന് മാറ്റി നിര്‍ത്തിയത്. രാജ്യത്ത് കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളുടെ എണ്ണം വിരലില്‍ എണ്ണാവുന്ന നിലയിലേക്ക് കുത്തനെ വീഴുന്നതും ഈ ഘട്ടത്തില്‍ ദൃശ്യമായിരുന്നു. എന്നിട്ടും കൃത്യമായ ഒരു പദ്ധതിയോ ആസൂത്രണമോ കോണ്‍ഗ്രസിന് ദേശീയ തലത്തില്‍ ഉണ്ടായിരുന്നില്ല. അതിന്റെ പ്രതിഫലനം 2019 ലെ തിരഞ്ഞെടുപ്പിലും കണ്ടു.

5

2014 ല്‍ കോണ്‍ഗ്രസ് ആകെ നേടിയത് 44 സീറ്റുകള്‍ ആയിരുന്നു. എന്നാല്‍ 2019 ല്‍ എത്തിയപ്പോള്‍ സീറ്റുകളുടെ എണ്ണം 52 ആയി ഉയര്‍ന്നു. 20 ശതമാനം സീറ്റുകള്‍ കൂടി എന്ന് വേണമെങ്കില്‍ പറയാം. അതേ സമയം ബിജെപി റെക്കോര്‍ഡ് നേട്ടമായിരുന്നു 2019 ല്‍ നേടിയത് ഒറ്റയ്ക്ക് നേടിയത് 303 സീറ്റുകള്‍. കേവല ഭൂരിപക്ഷത്തിനും ഒരുപാട് മുകളില്‍! വേണമെങ്കില്‍ ബിജെപിയ്ക്ക് ഒറ്റയ്ക്ക് രാജ്യം ഭരിക്കാവുന്ന നിലയിലാണ് അവരിപ്പോള്‍ ഉള്ളത്.

2019 ലെ തിരഞ്ഞെടുപ്പില്‍ മറ്റൊരു കാര്യം കൂടി ശ്രദ്ധിക്കേണ്ടതുണ്ട്. കേരളത്തില്‍ നിന്ന് മാത്രം കോണ്‍ഗ്രസിന് ലഭിച്ചത് 15 സീറ്റുകള്‍ ആയിരുന്നു. രാഹുല്‍ ഗാന്ധി വയനാട്ടില്‍ മത്സരിച്ചു എന്നതും അദ്ദേഹത്തെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയായി അവതരിപ്പിച്ചു എന്നതും ആയിരുന്നു കേരളത്തിലെ ഈ മുന്നേറ്റത്തിന് കാരണം. രാഹുല്‍ ഗാന്ധി വയനാട്ടില്‍ മത്സരിച്ചിലായിരുന്നെങ്കില്‍ കഥ മറ്റൊന്നാകുമായിരുന്നു.

6

അടുത്തിടെ നടന്ന നിയമസഭാ തിരഞ്ഞെടുപ്പുകളും വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പുകളും കൂടി പരിഗണിക്കേണ്ടതുണ്ട്. കര്‍ണാടകത്തില്‍ കോണ്‍ഗ്രസ് എംഎല്‍എമാര്‍ ഏത് നിമിഷവും റാഞ്ചപ്പെടാന്‍ കാത്തുനില്‍ക്കുന്ന സ്ഥിതിയില്‍ ആയിരുന്നു. മധ്യപ്രദേശിലും അങ്ങനെ തന്നെ. രണ്ട് സംസ്ഥാനങ്ങളിലും ഭരണം നഷ്ടപ്പെട്ടു. രാജസ്ഥാനില്‍ പാര്‍ട്ടിയ്ക്കുള്ളിലെ പ്രശ്‌നം കാരണം അധികാരം നഷ്ടപ്പെടുന്നതിന്റെ വക്കില്‍ വരെ എത്തി. ഇപ്പോഴും ആ പ്രശ്‌നം പൂര്‍ണമായും പരിഹരിക്കാന്‍ നേതൃത്വത്തിന് കഴിഞ്ഞിട്ടില്ല.

7

ബിഹാറില്‍ ഇത്തവണ കോണ്‍ഗ്രസ് സ്വീകരിച്ച നിലപാടും പിടിവാശിയും ആയിരുന്നു അവിടെ ഭരണം പിടിക്കുന്നതില്‍ പരാജയപ്പെടാന്‍ കാരണം. കൂടുതല്‍ സീറ്റുകള്‍ എന്ന കോണ്‍ഗ്രസിന്റെ ആവശ്യം അംഗീകരിക്ക്‌പ്പെട്ടു. പക്ഷേ, തിരഞ്ഞെടുപ്പ് ഫലം വന്നപ്പോള്‍ സ്‌ട്രൈക്ക് റേറ്റില്‍ ഏറ്റവും കുറവ് കോണ്‍ഗ്രസിനായിരുന്നു. ഇതോടെ ആര്‍ജെഡി സഖ്യം പ്രതിപക്ഷത്തായിപ്പോയി.

തമിഴ്‌നാട്ടില്‍ ഇത്തവണ സ്റ്റാലിന്‍ കൃത്യമായ നിലപാട് സ്വീകരിച്ചിരുന്നു. അവര്‍ തീരുമാനിച്ച സീറ്റുകള്‍ മാത്രം കോണ്‍ഗ്രസിന് നല്‍കി. ഒടുവില്‍ കോണ്‍ഗ്രസിന് അത് അംഗീകരിക്കേണ്ടിയും വന്നു. കോണ്‍ഗ്രസ് ജയിച്ചാല്‍ എംഎല്‍എമാര്‍ കാലുമാറുമോ എന്ന ആശങ്കയില്‍ ആയിരുന്നു സ്റ്റാലിന്‍ എന്നാണ് റിപ്പോര്‍ട്ടുകള്‍.

Recommended Video

cmsvideo
    Man illegally get vaccinated through window
    8

    ശക്തരായ നേതാക്കള്‍ പാര്‍ട്ടി വിട്ടുപോകുന്നു എന്നതായിരുന്നു ഈ ഘട്ടത്തില്‍ കോണ്‍ഗ്രസ് നേരിട്ട വെല്ലുവിളി. അല്ലെങ്കില്‍ കോണ്‍ഗ്രസ് നേരിട്ടുകൊണ്ടിരിക്കുന്ന വെല്ലുവിളി. ബിജെപിയിലേക്കാണ് കോണ്‍ഗ്രസ് നേതാക്കളുടെ ഒഴുക്ക്. ജ്യോതിരാദിത്യ സിന്ധ്യ ഉള്‍പ്പെടെയുള്ള മുന്‍നിര നേതക്കള്‍ വരെ ഇന്ന് ബിജെപി പാളയത്തിലാണ്. 2024 ലെ തിരഞ്ഞെടുപ്പില്‍ വിട്ടുവീഴ്ചകള്‍ക്ക് തയ്യാറായി കോണ്‍ഗ്രസ് സഖ്യമുണ്ടാക്കാന്‍ ഇറങ്ങുമ്പോള്‍ പാര്‍ട്ടിയില്‍ എത്ര നേതാക്കള്‍ ബാക്കിയാകും എന്നതും കാത്തിരുന്ന് കാണാം.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+