കോൺഗ്രസിനെ വെല്ലാൻ ബിജെപിയുടെ പ്രകടന പത്രിക, ഇന്ത്യയെ മൂന്നാമത്തെ സാമ്പത്തിക ശക്തിയാക്കും
ദില്ലി: നിരവധി വാഗ്ദാനങ്ങളുമായാണ് കോണ്‍ഗ്രസ് കഴിഞ്ഞ ദിവസം പ്രകടന പത്രിക പുറത്തിറക്കിയത്. ന്യായ് പദ്ധതിക്ക് പുറമേ കര്‍ഷകരേയും സാധാരണക്കാരെയും യുവാക്കളേയും ആകര്‍ഷിക്കുന്ന പദ്ധതികള്‍ കോണ്‍ഗ്രസ് പ്രഖ്യാപിച്ചിരുന്നു. പിന്നാലെ ലോക്‌സഭാ തിരഞ്ഞെടുപ്പിനുളള ബിജെപിയുടെ പ്രകടന പത്രികയായ സങ്കല്‍പ് പത്ര് പുറത്ത് വന്നിരിക്കുന്നു. വമ്പന്‍ വാഗ്ദാനങ്ങളാണ് ബിജെപിയും ജനങ്ങള്‍ക്ക് മുമ്പില്‍ വെച്ചിരിക്കുന്നത്.
ഇന്ത്യയെ ലോകത്തിലെ തന്നെ മൂന്നാമത്തെ സാമ്പത്തിക ശക്തിയാക്കുമെന്ന് ബിജെപിയുടെ പ്രകടന പത്രികയില്‍ പറയുന്നു. 75 പദ്ധതികളാണ് ബിജെപി പ്രഖ്യാപിച്ചിരിക്കുന്നത്. രാജ്യത്തിന്റെ 75ാം സ്വാതന്ത്ര്യ ദിനം ആഘോഷിക്കാന്‍ 75 പദ്ധതികളാണ് പാര്‍ട്ടി മുന്നോട്ട് വെച്ചിരിക്കുന്നത്.

ബിജെപി വീണ്ടും തിരഞ്ഞെടുക്കപ്പെടുകയാണ് എങ്കില്‍ രാജ്യത്ത് ഏകീകൃത സിവില്‍ കോഡ് നടപ്പിലാക്കുമെന്ന് പ്രകടന പത്രികയില്‍ പറയുന്നു. മാത്രമല്ല പൗരത്വ ബില്ലും സര്‍ക്കാര്‍ നടപ്പിലാക്കും. ഏറെക്കാലമായി ബിജെപിയുടെ തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങളില്‍ ഇടം പിടിച്ചിട്ടുളള രാമക്ഷേത്ര നിര്‍മ്മാണം ഇക്കുറിയുമുണ്ട്.
സൗഹാര്‍ദ അന്തരീക്ഷത്തില്‍ രാമക്ഷേത്രം നിര്‍മ്മിക്കും എന്നാണ് വാഗ്ദാനം. രാജ്യത്തെ കര്‍ഷകരുടെ വരുമാനം ഇരട്ടിയാക്കുമെന്നും ബിജെപി പ്രകടന പത്രികയില്‍ പറയുന്നു. കര്‍ഷകര്‍ക്ക് വേണ്ടി 25 ലക്ഷം കോടിയുടെ ക്ഷേമ പദ്ധതികളാണ് ബിജെപി വിഭാവനം ചെയ്തിരിക്കുന്നത്. അറുപത് വയസ്സ് കഴിഞ്ഞ ചെറുകിട-ഇടത്തരം കര്‍ഷകര്‍ക്ക് പെന്‍ഷന്‍ നല്‍കും. സര്‍ക്കാരിന്റെ എല്ലാ വിഭാഗങ്ങളിലും സ്ത്രീ പ്രാതിനിധ്യം ഉറപ്പ് വരുത്തുമെന്നും പ്രകടന പത്രികയില്‍ പറയുന്നു.
ലോക്സഭ തിരഞ്ഞെടുപ്പ് 2019: വൺഇന്ത്യ ഇലക്ഷൻ സ്പെഷൽ പേജ് കാണൂ
2022ഓടെ എല്ലാവര്‍ക്കും സ്ഥിരമായ പാര്‍പ്പിടമൊരുക്കും. എല്ലാ വീടുകളിലേക്കും 2024 ഓടെ കുടിവെളളം എത്തിക്കും. ജമ്മു കശ്മീരിന് പ്രത്യേക പദവി നല്‍കുന്ന ആര്‍ട്ടിക്കിള്‍ 370 പിന്‍വലിക്കും. മുത്തലാക്ക്, നിക്കാഹ് ഹലാല എന്നിവ ഇല്ലാതാക്കും. അഴിമതി മുക്ത ഭാരതമെന്ന സങ്കല്‍പ്പം ഉറപ്പാക്കും.. തിരഞ്ഞെടുപ്പുകള്‍ ഒറ്റഘട്ടമാക്കുന്നത് പരിഗണിക്കും. കയറ്റുമതി വരുമാനം ഇരട്ടിയാക്കും. പൊതുസേവനങ്ങള്‍ പൗരന്റെ അവകാശമാക്കും. ഗംഗാ പുനരുജ്ജീവനം നടപ്പിലാക്കും എന്നും ബിജെപി പ്രകടന പത്രികയില്‍ പറയുന്നു.












Click it and Unblock the Notifications