2019ലെ തെരഞ്ഞെടുപ്പിൽ ബിജെപിക്ക് വൻ തിരിച്ചടി! ഭൂരിപക്ഷം തികയ്ക്കില്ല.. ഏറ്റവും പുതിയ സർവ്വേ ഫലം
Array
Recommended Video
ദില്ലി: 2019ല്‍ നരേന്ദ്ര മോദിയെ കാത്തിരിക്കുന്നത് ഒരു ഈസി വാക്കോവര്‍ അല്ലെന്ന ബോധ്യം ബിജെപിക്കുണ്ട്. മധ്യപ്രദേശ്, രാജസ്ഥാന്‍, ഛത്തീസ്ഗഡ് എന്നീ സംസ്ഥാനങ്ങളിലെ തോല്‍വിയോടെ ആ തിരിച്ചറിവ് ശക്തമായിക്കൊണ്ടിരിക്കുന്നു. കോണ്‍ഗ്രസ് നേതൃത്വത്തില്‍ പ്രതിപക്ഷം ഐക്യപ്പെടുന്നതും എന്‍ഡിഎ ചോരുന്നതും ബിജെപിയെ ആശങ്കപ്പെടുത്തുന്നു. ഒപ്പം പാര്‍ട്ടിക്കുളളില്‍ നിന്ന് തന്നെ നേതൃമാറ്റത്തിനടക്കം കലാപമുയരുന്നതും ബിജെപിക്ക് വെല്ലുവിളിയാണ്.
2019 ലും ബിജെപി തന്നെ അധികാരത്തിലേറും എന്നാണ് പാര്‍ട്ടിയുടെ ആഭ്യന്തര സര്‍വ്വേ ഫലം. ബിജെപി തനിച്ച് 300 സീറ്റുകള്‍ നേടുമെന്നും എന്‍ഡിഎ 360 സീറ്റുകള്‍ നേടുമെന്നും പാര്‍ട്ടി വിലയിരുത്തുന്നു. എന്നാല്‍ മറ്റ് സര്‍വ്വേകള്‍ ബിജെപിക്ക് തിരിച്ചടിയാണ് പ്രവചിക്കുന്നത്. ഇന്ത്യ ടിവി- സിഎന്‍എക്‌സ് സര്‍വ്വേ ഫലം ഇങ്ങനെയാണ്.
ബിജെപിക്ക് തിരിച്ചടി
ആഭ്യന്തര സര്‍വ്വേഫലം ബിജെപിക്ക് മിന്നുന്ന ജയം പ്രവചിക്കുന്നുണ്ടെങ്കിലും പുതിയ സാഹചര്യത്തില്‍ കാര്യങ്ങള്‍ മാറി മറിയും എന്ന് ബിജെപി നേതാക്കള്‍ക്കറിയാം. 2014ലെ തെരഞ്ഞെടുപ്പില്‍ 336 സീറ്റുകള്‍ നേടിയ എന്‍ഡിഎയ്ക്ക് ഇത്തവണ ഭൂരിപക്ഷത്തിനുളള മാന്ത്രിക സംഖ്യ തൊടാനാവില്ല എന്നാണ് ഇന്ത്യ ടിവി- സിഎന്‍എക്‌സ് സര്‍വ്വേ പ്രവചിക്കുന്നത്. 543 അംഗ ലോക്‌സഭയില്‍ ഭൂരിപക്ഷത്തിന് വേണ്ടത് 272 സീറ്റുകളാണ്.
15 സീറ്റുകൾ നഷ്ടം
ഇപ്പോള്‍ ലോക്‌സഭാ തെരഞ്ഞെടുപ്പ് നടക്കുകയാണ് എങ്കില്‍ എന്‍ഡിഎയ്ക്ക് നഷ്ടപ്പെടുക 15 സീറ്റുകളാണ്. അതായത് 257 സീറ്റുകളാണ് ബിജെപി നയിക്കുന്ന മുന്നണിക്ക് ലഭിക്കുക. കോണ്‍ഗ്രസ് നയിക്കുന്ന യുപിഎയ്ക്കും മാജിക് നമ്പര്‍ തികയ്ക്കാന്‍ സാധിക്കില്ല. യുപിഎയ്ക്ക് ലഭിക്കുക 146 സീറ്റുകളാണ്.
കോൺഗ്രസിന് മുന്നേറ്റം
എസ്പിയും ബിഎസ്പിയും യുപിഎയ്ക്ക് ഒപ്പമില്ലെങ്കിലുളള കണക്കാണിത്. കോണ്‍ഗ്രസിനൊപ്പമാണ് അഖിലേഷ് യാദവും മായാവതിയും എങ്കില്‍ കോണ്‍ഗ്രസിന് സീറ്റുകളേറും. 5 സംസ്ഥാനങ്ങളിലും ബിജെപി തോറ്റ നിയമസഭാ തെരഞ്ഞെടുപ്പുകള്‍ക്ക് ശേഷം ഡിസംബര്‍ 15-25വരെയുളള തിയ്യതികളിലാണ് ഈ സര്‍വ്വേ നടത്തിയത്.
ആരാണ് കിംഗ് മേക്കേഴ്സ്
ഇരു മുന്നണികള്‍ക്കും ഭൂരിപക്ഷമില്ലാത്ത സാഹചര്യത്തില്‍ കേന്ദ്രം ആര് ഭരിക്കണം എന്ന് തീരുമാനിക്കുക മറ്റ് കക്ഷികളാണ്. മറ്റ് കക്ഷികള്‍ക്ക് സര്‍വ്വേ പ്രവചിക്കുന്നത് 140 സീറ്റുകളാണ്. എസ്പിയേയും ബിഎസ്പിയേയും കൂടാതെ എഐഎഡിഎംകെ, ത്രിണമൂല്‍ കോണ്‍ഗ്രസ്, ടിആര്‍എസ്, ബിജെഡി, ഇടത്പക്ഷം, പിഡിപി, വൈഎസ്ആര്‍ കോണ്‍ഗ്രസ്, എഐയുഡിഎഫ്, എഐഎംഐഎം, എഎപി, എഎംഎംകെ, സ്വതന്ത്രര്‍ എന്നിവരാണ് ഈ മറ്റുളളവര്‍.
എൻഡിഎ കക്ഷികൾ
ബിജെപിയെ കൂടാതെ ശിവസേന, അകാലി ദള്‍, ജെഡിയു, മിസോ നാഷണല്‍ ഫ്രണ്ട്, അപ്‌നാ ദള്‍, സിക്കിം ഡെമോക്രാറ്റിക് ഫ്രണ്ട്, എല്‍ജെപി, എന്‍പിപി, പിഎംകെ, എന്‍ഡിപിപി,ഐഎന്‍ആര്‍സി എന്നിവരാണ് എന്‍ഡിഎ സഖ്യകക്ഷികള്‍. യുപിഎയില്‍ കോണ്‍ഗ്രസ്, ഡിഎംകെ, ആര്‍ജെഡി, എന്‍സിപി, ജെഡിഎസ്, ആര്‍എല്‍ഡി, ആര്‍എസ്പി, ജെഎംഎം, കെസിഎം, ആര്‍എല്‍എസ്പി എന്നിവരാണ് കക്ഷികള്‍.
അതൃപ്തിയിൽ കക്ഷികൾ
ലോക്‌സഭാ തെരഞ്ഞെടുപ്പ് കാലത്ത് ഈ മുന്നണികളില്‍ ആരൊക്കെ നില്‍ക്കും ആരൊക്കെ പോകും എന്നത് കണ്ടറിയേണ്ടതാണ്. എന്‍ഡിഎയില്‍ ശിവസേനയും അപ്‌നാ ദളും അടക്കമുളള കക്ഷികള്‍ അതൃപ്തരാണ്. അടുത്തിടെയാണ് ഉപേന്ദ്ര കുശ്വാഹയുടെ ആര്‍എല്‍എസ്പി എന്‍ഡിഎ ബന്ധം വിട്ട് യുപിഎയ്ക്ക് ഒപ്പം ചേര്‍ന്നത്. തെരഞ്ഞെടുപ്പ് പരാജയം മണക്കുന്നത് കൊണ്ട് തന്നെ എന്‍ഡിഎ ക്യാമ്പ് ഇനിയും ചോര്‍ന്നേക്കും എന്നാണ് വിലയിരുത്തപ്പെടുന്നത്.
ഒരു മാസം കൊണ്ടുളള മാറ്റം
5 നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ ബിജെപി തോറ്റതാണ് രാഷ്ട്രീയ കാലാവസ്ഥ പൊടുന്നനെ മാറി മറിയാനുളള കാരണം. നവംബറില്‍ ഇന്ത്യ ടിവി-സിഎന്‍എക്‌സ് നടത്തിയ സര്‍വ്വേയില്‍ എന്‍ഡിഎ 281 സീറ്റുകളുടെ വ്യക്തമായ ഭൂരിപക്ഷത്തില്‍ ഭരണത്തിലേറും എന്നായിരുന്നു പ്രവചനം. യുപിഎയക്ക് 124 സീറ്റുകളും മറ്റുളളവര്‍ക്ക് 138 സീറ്റുകളുമായിരുന്നു പ്രവചനം. എന്നാല്‍ ഡിസംബറില്‍ വീണ്ടും സര്‍വ്വേ നടന്നപ്പോള്‍ എന്‍ഡിഎയ്ക്ക് 24 സീറ്റുകള്‍ കുറഞ്ഞു.
യുപിഎ നേട്ടമുണ്ടാക്കും
യുപിഎയ്ക്ക് 22 സീറ്റുകളുടെ വര്‍ധനവുണ്ടായി. എന്‍ഡിഎയ്ക്ക് 37.15 ശതമാനവും, യുപിഎയ്ക്ക് 29.92 ശതമാനവും മറ്റുളളവര്‍ക്ക് 32.93 ശതമാനവും വോട്ട് ലഭിക്കും. എന്‍ഡിഎയ്ക്കുളളില്‍ ബിജെപി 223 സീറ്റുകള്‍ നേടുമ്പോള്‍ ശിവസേന 8 സീറ്റ് നേടി രണ്ടാമത് എത്തും. യുപിഎയില്‍ കോണ്‍ഗ്രസ് 85 സീറ്റുകള്‍ നേടും. 2014ലേതിനേക്കാള്‍ ഇരട്ടി സീറ്റുകളാണ് കോണ്‍ഗ്രസ് നേടുക. 21 സീറ്റുകളുമായി ഡിഎംകെയാണ് യുപിഎയില്‍ രണ്ടാമത്തെ വലിയ കക്ഷിയാവുക.