മമത മാത്രമല്ല, ബംഗാളിൽ ബിജെപിക്ക് പണി കൊടുത്ത് ശിവസേനയും! ബിജെപിക്ക് എതിരെ കളത്തിൽ
Recommended Video
കൊല്‍ക്കത്ത: ഏറെ നാളത്തെ തര്‍ക്കങ്ങള്‍ക്കും ശത്രുതയ്ക്കും ഒടുവിലാണ് മഹാരാഷ്ട്രയില്‍ ശിവസേനയുമായി ബിജെപിക്ക് തിരഞ്ഞെടുപ്പ് സഖ്യമുണ്ടാക്കാനായത്. ലോക്‌സഭാ തിരഞ്ഞെടുപ്പിലും നിയമസഭാ തിരഞ്ഞെടുപ്പിലും ശിവസേന ബിജെപിയെ സഹായിക്കും. മഹാരാഷ്ട്രയില്‍ കാര്യങ്ങള്‍ സുരക്ഷിതമാണെങ്കിലും പശ്ചിമ ബംഗാളില്‍ ബിജെപിയുടെ പാലം വലിച്ചിരിക്കുകയാണ് ശിവസേന.
ബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസിനേയും കോണ്‍ഗ്രസിനേയും സിപിഎമ്മിനേയും നേരിടേണ്ടതുണ്ട് ബിജെപിക്ക്. ആ നിരയിലേക്ക് ശിവസേനയും കടന്ന് വന്നതിന്റെ ഞെട്ടലില്‍ ആണിപ്പോള്‍ ബിജെപി.
മഹാരാഷ്ട്രയിൽ ഒപ്പം
എന്‍ഡിഎ സഖ്യകക്ഷി ആണെങ്കിലും മോദി സര്‍ക്കാരിനോട് ഏറക്കാലം ഉടക്കിലായിരുന്നു ശിവസേന. എന്നാല്‍ മഹാരാഷ്ട്രയില്‍ കോണ്‍ഗ്രസ് എന്‍സിപിയുമായി ചേര്‍ന്ന് സഖ്യമുണ്ടാക്കിയതോടെ ശിവസേനയ്ക്കും ബിജെപിക്കും അപകടം മണത്തു. ഇതോടെയാണ് ഇരുകൂട്ടരും ഒരുമിച്ചത്.
ബംഗാളില്‍ ശിവസേന എതിര്‍പക്ഷം
എന്നാല്‍ സഖ്യം മഹാരാഷ്ട്രയ്ക്ക് പുറത്തേക്ക് വേണ്ടെന്ന നിലപാടിലാണ് ശിവസേന. ബിജെപി വളരെ നിര്‍ണായകമായ തിരഞ്ഞെടുപ്പ് നടക്കുന്ന പശ്ചിമ ബംഗാളില്‍ ശിവസേന എതിര്‍പക്ഷത്താണ്. മമത ബാനര്‍ജിയുടെ തൃണമൂല്‍ കോണ്‍ഗ്രസ് ആണ് പശ്ചിമ ബംഗാളിലെ ഏറ്റവും കരുത്തര്‍.
ശക്തമായ പോരാട്ടം
രണ്ടാമത് എത്താന്‍ ബിജെപിക്കായിട്ടുണ്ട്. വന്‍ തിരിച്ചടി നേരിട്ട് തകര്‍ന്ന സിപിഎം സംസ്ഥാനത്ത് തിരിച്ച് വരവിന്റെ പാതയില്‍ ആണ്. സിപിഎമ്മുമായി ചേര്‍ന്ന് സഖ്യമുണ്ടാക്കാനുളള കോണ്‍ഗ്രസിന്റെ ശ്രമങ്ങള്‍ ഫലം കണ്ടില്ലെങ്കിലും ശക്തമായ മത്സരം കാഴ്ച വെയ്ക്കാനാണ് രാഹുലിന്റെ നേതൃത്വത്തില്‍ പാര്‍ട്ടി ഒരുങ്ങുന്നത്.
തനിച്ച് മത്സരിക്കാൻ ശിവസേന
ഈ പ്രതികൂല സാഹചര്യങ്ങളെ മാത്രമല്ല, പശ്ചിമ ബംഗാളില്‍ ശിവസേനയേയും നേരിടേണ്ട അവസ്ഥയിലാണ് ബിജെപിയുളളത്. ബംഗാളില്‍ ഒറ്റയ്ക്ക് മത്സരിക്കാനാണ് ശിവസേന തീരുമാനിച്ചിരിക്കുന്നത്. 15 സീറ്റുകളിലാണ് പാര്‍ട്ടി സ്വന്തം സ്ഥാനാര്‍ത്ഥികളെ നിര്‍ത്തി മത്സരിപ്പിക്കുന്നത്.
15 സീറ്റുകളിൽ മത്സരിക്കും
11 സീറ്റുകളിലേക്ക് സ്ഥാര്‍ത്ഥികളെ പ്രഖ്യാപിച്ചു. 4 സീറ്റുകളിലേക്ക് രണ്ട് ദിവസത്തിനകം പ്രഖ്യാപനമുണ്ടാകും. പശ്ചിമ ബംഗാളില്‍ ശിവസേന ആദ്യമായാണ് ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കാനിറങ്ങുന്നത്. ബംഗാളില്‍ ബിജെപി ത്രിണമൂല്‍ കോണ്‍ഗ്രസിന്റെ മറ്റൊരു മുഖമായി മാറിയിരിക്കുന്നു എന്നാണ് ശിവസേന ആക്ഷേപിക്കുന്നത്.
ബിജെപിക്ക് കരുത്തില്ല
ബംഗാളിലെ ബിജെപി നേതൃത്വത്തിന് തൃണമൂലിനെ നേരിടാനുളള കരുത്തില്ല. അതുകൊണ്ടാണ് ശിവസേന പോരാട്ടത്തിന് ഇറങ്ങുന്നത് എന്ന് പാര്‍ട്ടി സംസ്ഥാന ജനറല്‍ സെക്രട്ടറി അശോക് സര്‍ക്കാര്‍ വ്യക്തമാക്കി. കളങ്കിതരായ തൃണമൂല്‍ നേതാക്കളെല്ലാം ബിജെപിയില്‍ ചേര്‍ന്നിരിക്കുന്നു.
തൃണമൂൽ പതിപ്പ്
അതോടുകൂടി ബിജെപി തൃണമൂലിന്റെ മറ്റൊരു പതിപ്പായി മാറിയിരിക്കുന്നുവന്നും ശിവസേന ആരോപിച്ചു. അടുത്തിടെ തൃണമൂലിലെ എംപിമാരും എംഎല്‍എമാരും നേതാക്കളും അടക്കമുളളവര്‍ ബിജെപിയിലേക്ക് ചേര്‍ന്നിരുന്നു. ഈ പശ്ചാത്തലത്തിലാണ് ശിവസേനയുടെ വിമര്‍ശനം.
ബിജെപി സ്വാധീന സീറ്റുകൾ
ബിജെപി അടുത്ത കാലത്തായി സ്വാധീനമുണ്ടാക്കിയ ചില സീറ്റുകളില്‍ ഉള്‍പ്പെടെയാണ് ശിവസേന മത്സരിക്കുന്നത്. തംലൂക്ക്, കൊണ്ടെ, മിഡ്‌നാപ്പൂര്‍, നോര്‍ത്ത് കൊല്‍ക്കത്ത, പുരുലിയ, ബാരക്ക്പൂര്‍, ബങ്കുര, ബരാസത്ത്, ബിഷ്ണുപൂര്‍, നോര്‍ത്ത് മാല്‍ഡ, ജാദവ്പൂര്‍ എന്നീ മണ്ഡലങ്ങളിലേക്കാണ് ശിവസേന സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചിരിക്കുന്നത്.
പ്രേമചന്ദ്രനെ വീഴ്ത്താൻ നേരിട്ടിറങ്ങി പിണറായി വിജയൻ!കൊല്ലത്തേക്ക് രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും
ലോക്സഭ തിരഞ്ഞെടുപ്പ് 2019: വൺഇന്ത്യ ഇലക്ഷൻ സ്പെഷൽ പേജ് കാണൂ