ലുലു ഗ്രൂപ്പ് അഹമ്മദാബാദിനായി കരുതിവെച്ച സർപ്രൈസ് പൊട്ടിച്ച് യൂസഫ് അലി: യുഎഇയുമായി കരാർ, 4000 കോടി ഇറക്കും
കോഴിക്കോട് പുതിയ മാള്‍ പ്രവർത്തനം ആരംഭിച്ച ലുലു ഗ്രൂപ്പ് കേരളത്തില്‍ മാത്രമല്ല ഇന്ത്യയിലെ പ്രവർത്തനം കൂടുതല്‍ ശക്തമാക്കാന്‍ പോകുകയാണ്. കോട്ടയത്തും ചെന്നൈയിലും ശ്രീനഗറിലുമൊക്കെ ലുലു പുതിയ മാളുകള്‍ സ്ഥാപിക്കാന്‍ ഒരുങ്ങുന്നുണ്ടെങ്കിലും ഏറ്റവും ശ്രദ്ധേയം ഗുജറാത്തിലെ അഹമ്മദാബാദില്‍ സ്ഥാപിക്കാന്‍ ഒരുങ്ങുന്ന മാളാണ്.
രാജ്യത്തെ തന്നെ ഏറ്റവും വലിയ മാളാണ് ലുലു ഗ്രൂപ്പ് അഹമ്മദാബാദില്‍ നിർമ്മിക്കാന്‍ പോകുന്നത്. ഇന്ത്യയിൽ കൂടുതല്‍ നിക്ഷേപം നടത്താനുള്ള പദ്ധതികളിൽ സന്തുഷ്ടനാണെന്നാണ് ഇത് സംബന്ധിച്ച ചോദ്യത്തിന് ലുലു ഗ്രൂപ്പ് എംഡി ദേശീയ വാർത്ത ഏജന്‍സിയായ എ എന്‍ ഐയോട് വ്യക്തമാക്കിയത്.

ഇന്ത്യയില്‍ കൂടുതല്‍ നിക്ഷേപം നടത്തുകയും അതിലൂടെ കൂടുതല്‍ ഇന്ത്യക്കാർക്ക് ജോലി നല്‍കുകയും ചെയ്യുന്നതില്‍ അതിയായ സന്തോഷമുണ്ടെന്നും യൂസഫ് അലി പറഞ്ഞു. "തൻ്റെ സഹ പൗരന്മാർക്ക് (ഇന്ത്യക്കാർക്ക്) ജോലി നൽകുന്നതിൽ അതിയായ സന്തോഷമുണ്ട്. വികസന പ്രവർത്തനങ്ങള്‍ക്ക് സർക്കാറിന്റെ ഭാഗത്ത് നിന്നും മിക്ക പിന്തുണ ലഭിക്കുന്നു" അദ്ദേഹം കൂട്ടിച്ചേർത്തു.
"ഇന്ത്യയിലെ ഏറ്റവും വലിയ ഷോപ്പിംഗ് മാൾ അഹമ്മദാബാദില്‍ നിർമ്മിക്കാന്‍ പോകുകയാണ്. ഞങ്ങൾക്ക് ഇതിനകം തന്നെ ഭൂമി ലഭിച്ചിട്ടുണ്ട്. കേന്ദ്ര സർക്കാരിൽ നിന്നും വാണിജ്യ മന്ത്രാലയത്തിൽ നിന്നും കേന്ദ്ര സർക്കാരിൻ്റെ എല്ലാ മന്ത്രാലയങ്ങളിൽ നിന്നും എനിക്ക് പൂർണ്ണ പിന്തുണ ലഭിക്കുന്നു," എംഎ യൂസഫ് അലി പറഞ്ഞു.
ഏകദേശം 350000 ചതുരശ്ര അടിയില്‍ നിർമ്മിക്കുന്ന ഈ പദ്ധതിയൂടെ 3000ത്തിലേറെപ്പേർക്ക് ജോലി ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. അത്രയും പേർക്ക് തന്നെ പരോക്ഷമായും ജോലി ലഭിച്ചേക്കും 4,000 കോടി രൂപ ചെലവിലാണ് മാൾ നിർമ്മിക്കുക. ഭൂമിക്കായി മാത്രം ലുലു അഹമ്മബാദ് മുന്‍സിപ്പില്‍ കോർപ്പറേഷന് 500 കോടി കൈമാറിയിരുന്നു. ഭൂമി പാട്ടത്തിന് എടുക്കാതെ സ്വന്തമായി വാങ്ങിയാണ് മാള്‍ നിർമ്മിക്കുന്നത്. ഈ വർഷം അവസാനത്തോടെ ത്നെ മാളിന്റെ നിർമ്മാണപ്രവർത്തനം ആരംഭിക്കാനാണ് കമ്പനി ആലോചക്കുന്നത്.
ലുലു ഗ്രൂപ്പിന്റെ അഹമ്മദാബാദിലെ പ്രവർത്തനം കേവലം മാളില്‍ ഒതുങ്ങില്ലെന്ന വ്യക്തമായ സൂചനയും യൂസഫ് അലി നല്‍കിയിട്ടുണ്ട്. ഷോപ്പിംഗ് മാളിന് പുറമെ ഏഷ്യയിലെ ഏറ്റവും വലിയ ഫുഡ് പാർക്കാണ് ഗുജറാത്തിൽ സ്ഥാപിക്കാൻ പോകുന്നത്. ഇതിനായി യു എ ഇ സർക്കാരുമായി സഹകരിച്ചാണ് ലുലു ഗ്രൂപ്പിന്റെ പ്രവർത്തനം. അതായത് മാളിന് പുറമെ അഹമ്മദാബാദില്‍ ലുലു ഗ്രൂപ്പിന്റെ ഭക്ഷ്യ സംസ്കരണ, ലോജിസ്റ്റിക്സ് കേന്ദ്രങ്ങളും ഉണ്ടാകുമെന്ന സർപ്രൈസ് പ്രഖ്യാപനവും കഴിഞ്ഞ ദിവസം എംഎ യൂസഫ് അലി നടത്തി.
ചെന്നൈയില്‍ ഒന്നിലേറെ മാള്‍ നിർമ്മിക്കാനാണ് ലുലു ഗ്രൂപ്പ് ഒരുങ്ങുന്നത്. "ഞങ്ങൾ അഹമ്മദാബാദിലും ചെന്നൈയിലും ഏറ്റവും വലിയ ഷോപ്പിംഗ് മാളുകള്‍ നിർമ്മിക്കാൻ പോകുകയാണ്.. കൂടാതെ, ഷോപ്പിംഗ് മാളുകൾക്കും ഭക്ഷ്യ സംസ്കരണ യൂണിറ്റുകളും ഞങ്ങള്‍ സ്ഥാപിക്കുന്നു" യൂസഫ് അലി നേരത്തെ വ്യക്തമാക്കി.












Click it and Unblock the Notifications