മഹാരാഷ്ട്ര മഹായുതി തൂത്തുവാരും; കൂറ്റൻ വിജയം പ്രവചിച്ച് സർവ്വെ
മുംബൈ: മഹാരാഷ്ട്രയിൽ ബി ജെ പി നയിക്കുന്ന മഹായുതിക്ക് കൂറ്റൻ വിജയം പ്രവചിച്ച് ടുഡേസ് ചാണക്യ എക്സിറ്റ് പോൾ. 288 അംഗ സഭയിൽ 175-186 സീറ്റുകൾ വരെ നേടാനാകുമെന്നാണ് സർവ്വെയിലെ പ്രവചനം. കോൺഗ്രസ് നയക്കുന്ന എം വി എ സഖ്യത്തിന് 2019 നെ അപേക്ഷിച്ച് 6 സീറ്റുകളാണ് സർവ്വെ അധികമായി പ്രവചിക്കുന്നത്. 110-111 സീറ്റുകൾ വരെയാണ് പ്രവചനം. മറ്റ് പാർട്ടികൾക്ക് 113-18 സീറ്റുകൾ വരെ ലഭിച്ചേക്കുമെന്നും സർവ്വെ പറയുന്നു.
ആക്സിസ് മൈ ഇന്ത്യ എക്സിറ്റ് പോളും ബി ജെ പിക്ക് തന്നെയാണ് സാധ്യത പ്രവചിക്കുന്നത്. 178 മുതൽ 200 സീറ്റുകൾ വരെയാണ് എൻ ഡി എയ്ക്ക് സാധ്യത കൽപ്പിക്കുന്നത്. മഹാവികാസ് അഘാഡി സഖ്യം 37 ശതമാനം വോട്ട് വിഹിതത്തോടെ 82-102 സീറ്റുകൾ നേടുമെന്നാണ് സർവ്വെ പ്രവചിക്കുന്നത്. മറ്റ് പാർട്ടികൾക്ക് 6-12 സീറ്റുകളാണ് പ്രവചനം. അതേസമയം പുറത്തുവന്ന എക്സിറ്റ് പോൾ ഫലങ്ങളെല്ലാം മുൻതൂക്കം പ്രവചിച്ചതോടെ മഹായുതി ക്യാമ്പ് വലിയ ആത്മവിശ്വാസത്തിലാണ്.

288 സീറ്റിൽ 147 സീറ്റുകളാണ് കേവല ഭൂരിപക്ഷത്തിന് ആവശ്യം. കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പിൽ ബി ജെ പിക്ക് 105 സീറ്റുകളായിരുന്നു തനിച്ച് നേടാൻ സാധിച്ചത്. ഇത്തവണ എം വി എയുമായി ഇഞ്ചോടിഞ്ച് പോരാട്ടത്തിനുള്ള സാധ്യതയും ചില എക്സിറ്റ് പോളുകൾ പ്രവചിച്ചിട്ടുണ്ട്. അത്തരമൊരു സാഹചര്യം ഉണ്ടായാൽ മഹാരാഷ്ട്രയിൽ ചെറുകക്ഷികൾ ഏറെ നിർണായമാകും. കുതിരക്കച്ചവടത്തിനുള്ള സാധ്യതയും തള്ളിക്കളയാൻ സാധിക്കില്ല.
അതേസമയം എക്സിറ്റ് പോൾ ഫലങ്ങളെ പൂർണമായും തള്ളുകയാണ് എം വി എ. ഇക്കുറി മഹാരാഷ്ട്ര തങ്ങൾക്കൊപ്പം നിൽക്കുമെന്ന ആത്മവിശ്വാസമാണ് നേതാക്കൾ പങ്കുവെയ്ക്കുന്നത്. 'മഹാരാഷ്ട്രയിൽ പുറത്തുവന്ന എക്സിറ്റ് പോളുകളെ ഗൗനിക്കുന്നില്ല. മഹാ വികാസ് അഘാഡി കേവല ഭൂരിപക്ഷത്തിന് മുകളിൽ സീറ്റ് വാങ്ങി അധികാരത്തിലെത്തും എന്നാണ് പ്രതീക്ഷ. ഭരണത്തിനെതിരായ ജനവികാരത്തെ വിലയ്ക്ക് വാങ്ങാൻ പണക്കൊഴുപ്പിന് കഴിയില്ല എന്ന് തന്നെ ഉറച്ചു വിശ്വസിക്കുന്നു', സംസ്ഥാനത്തിന്റെ ചുമതലയുള്ള കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു.
എൻ സി പിയും ശിവസേനയും പിളർന്നതിന് ശേഷമുള്ള ആദ്യ തിരഞ്ഞെടുപ്പാണിത് . അതുകൊണ്ട് തന്നെ ഇരു മുന്നണികളെ സംബന്ധിച്ചും തിരഞ്ഞെടുപ്പ് ഏറെ നിർണായകമാണ്.












Click it and Unblock the Notifications