'നിങ്ങൾ ബിജെപിയുമായി ചേരൂ, ഞങ്ങൾ സേനയെ വീണ്ടും കെട്ടിപ്പൊക്കും', വിമതരെ വെല്ലുവിളിച്ച് സഞ്ജയ് റാവുത്ത്
മുംബൈ: മഹാരാഷ്ട്രയില്‍ ഉദ്ധവ് താക്കറെ സര്‍ക്കാരിനെ പ്രതിസന്ധിയിലാക്കിയ വിമതരെ വെല്ലുവിളിച്ച് ശിവസേന നേതാവ് സഞ്ജയ് റാവുത്ത്. ഏക്‌നാഥ് ഷിന്‍ഡെ നയിക്കുന്ന വിമത ക്യാമ്പിനെ അവിശ്വാസ വോട്ടെടുപ്പ് നടത്താനാണ് റാവുത്ത് വെല്ലുവിളിച്ചിരിക്കുന്നത്. അതേസമയം വിമതര്‍ക്ക് ശിവസേനയിലേക്ക് തിരിച്ച് വരാന്‍ ഇനിയും വൈകിയിട്ടില്ലെന്നും ഉദ്ധവ് താക്കറെയുടെ വിശ്വസ്തന്‍ കൂടിയായ സഞ്ജയ് റാവുത്ത് പറഞ്ഞു.
അഖാഡി സര്‍ക്കാരിന്റെ ഭാഗമായ കോണ്‍ഗ്രസുമായും എന്‍സിപിയുമായുളള ബന്ധം വിട്ട് ബിജെപിയുമായി ചേര്‍ന്ന് സര്‍ക്കാര്‍ രൂപീകരിക്കണം എന്നാണ് വിമതരുടെ ആവശ്യം. എന്നാല്‍ വിമതര്‍ ബിജെപിയുമായി ചേരട്ടെ എന്നും ശിവസേന തങ്ങളുടെ പാര്‍ട്ടിയായി തുടരുമെന്നും സേനയെ പുനര്‍നിര്‍മ്മിക്കുമെന്നും സഞ്ജയ് റാവുത്ത് മറുപടി നല്‍കി. ഏക്‌നാഥ് ഷിന്‍ഡെയ്ക്ക് ഒപ്പം 42 എംഎല്‍എമാര്‍ ചേര്‍ന്നതോടെ ശിവസേന പിളര്‍പ്പിന്റെ വക്കില്‍ നില്‍ക്കുകയാണ്.
13 മന്ത്രി പദവിയും 2 കേന്ദ്രമന്ത്രിമാരും: ബിജെപി ശിവസേന വിമതർക്ക് മുന്നില്‍ വെച്ചത് വമ്പന്‍ ഓഫറുകള്‍
ഉദ്ധവ് താക്കറെ മുഖ്യമന്ത്രിയായി തുടരുമോ എന്ന ചോദ്യത്തിന് റാവുത്തിന്റെ മറുപടി ഇങ്ങനെ, ''എല്ലാ എംഎല്‍എമാരും നിയമസഭയില്‍ എത്തട്ടെ. അപ്പോള്‍ കാണാം. ഇപ്പോള്‍ പോയിരിക്കുന്ന എംഎല്‍എമാര്‍ക്ക് തിരിച്ച് വരാനും മഹാരാഷ്ട്രയില്‍ തുടരാനും കുറച്ച് ബുദ്ധിമുട്ടായിരിക്കും. അവരെല്ലാവരും സുഹൃത്തുക്കളാണ്. എന്തിനാണ് ഈ സമ്മര്‍ദ്ദമെന്ന് അറിയില്ല. പാര്‍ട്ടിയും സര്‍ക്കാരും ഉദ്ധവ് താക്കറെയ്ക്ക് ഒപ്പമാണ്. കുറച്ച് എംഎല്‍എമാര്‍ വിട്ടുപോയി എന്നതിനര്‍ത്ഥം പാര്‍ട്ടി ഇല്ലാതായി എന്നല്ല''.
''ബാലാസാഹിബ് താക്കറെയുടെ കാലത്തും നിരവധി നേതാക്കള്‍ പാര്‍ട്ടി വിട്ട് പോയിട്ടുണ്ട്. അന്നും തങ്ങള്‍ പാര്‍ട്ടിയെ വീണ്ടും കെട്ടിപ്പടുക്കുകയും അധികാരത്തില്‍ വരികയും ചെയ്തു. ഇപ്പോഴിത് തന്റെയും ഉദ്ധവ് താക്കറെയുടേയും തുറന്ന വെല്ലുവിളിയാണ്. തങ്ങള്‍ പാര്‍ട്ടിയെ വീണ്ടും കെട്ടിപ്പടുക്കുകയും ഒരിക്കല്‍ കൂടി അധികാരത്തില്‍ എത്തുകയും ചെയ്യും. മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ വര്‍ഷയിലേക്ക് എംഎല്‍എമാര്‍ക്ക് പ്രവേശനമില്ലെന്നുളള ആരോപണം റാവുത്ത് തള്ളി. അതൊക്കെ മുട്ടാപ്പോക്ക് ന്യായങ്ങള്‍ പറയുന്നതാണ് എന്നും കൊവിഡ് നിയന്ത്രണങ്ങള്‍ ആണ് ഒരു വര്‍ഷത്തോളമുണ്ടായിരുന്നത്'' എന്നും റാവുത്ത് പറഞ്ഞു.
കണ്ണനെ കാണാന്‍ ഗുരുവായൂരില്‍ എത്തി അനു സിത്താര; പുതിയ ചിത്രങ്ങള്‍ വൈറല്‍
വിമതരെ നയിക്കുന്ന ഏക്‌നാഥ് ഷിന്‍ഡെ പാര്‍ട്ടിയുടേയും സര്‍ക്കാരിന്റെയും എല്ലാ പ്രധാന തീരുമാനങ്ങളുടേയും ഭാഗമായിരുന്നുവെന്നും സഞ്ജയ് റാവുത്ത് കൂട്ടിച്ചേര്‍ത്തു. ''നേതാക്കളേയും പ്രവര്‍ത്തകരേയും ഒരുമിച്ച് നിര്‍ത്തുന്നതിന് വേണ്ടി പാര്‍ട്ടിയിലും സര്‍ക്കാരിലും അദ്ദേഹത്തിന് ഉന്നത പദവികള്‍ നല്‍കി. ഉദ്ധവ് ജിക്ക് മാത്രമായി എല്ലാം കൈകാര്യം ചെയ്യാനാകില്ല. അതൊരു കൂട്ടുത്തരവാദിത്തമാണ്. എന്നാല്‍ ആ ഉത്തരവാദിത്തം നിര്‍വ്വഹിക്കുന്നതിന് പകരം ഷിന്‍ഡെ പാര്‍ട്ടിയില്‍ ഭിന്നിപ്പുണ്ടാക്കുകയാണ് ചെയ്തത്'' എന്ന് സഞ്ജയ് റാവുത്ത് കുറ്റപ്പെടുത്തി.