ലോക്സഭ തിരഞ്ഞെടുപ്പിലെ പ്രകടനം ആവർത്തിച്ചാല്‍ മഹാരാഷ്ട്ര എംവിഎയുടെ കയ്യില്‍: 153 സീറ്റുകളില്‍ വിജയം ഉറപ്പ്
മുംബൈ: നിയമസഭ തിരഞ്ഞെടുപ്പ് നടക്കുന്ന മഹാരാഷ്ട്രയില്‍ അധികാരം പിടിക്കാമെന്ന ഉറച്ച പ്രതീക്ഷയിലാണ് മഹാവികാസ് അഘാഡി സഖ്യം. സ്ഥാനാർത്ഥി നിർണ്ണയ സമയത്ത് സഖ്യകക്ഷികളായ കോണ്‍ഗ്രസ്, എന്‍ സി പി (എസ്പി), ശിവസേന (യുബിടി) കക്ഷികള്‍ക്കിടയിലും സഖ്യം പിന്തുണയ്ക്കുന്ന സി പി എം, എസ്പിയും തുടങ്ങിയ പാർട്ടികളുമായും തർക്കങ്ങള്‍ ഉടലെടുത്തിരുന്നുവെങ്കിലും അതെല്ലാം ഒരു പരിധിവരെ പരിഹരിച്ചുകൊണ്ടാണ് സഖ്യം തിരഞ്ഞെടുപ്പിലേക്ക് കടന്നിരിക്കുന്നത്.
2019 ലെ നിയമസഭ തിരഞ്ഞെടുപ്പില്‍ ബി ജെ പി 105, ശിവസേന 56 എന്നിങ്ങനെയായിരുന്നു എന്‍ ഡി എ പാളയത്തിലെ സീറ്റ് നില. സഖ്യം ഭൂരിപക്ഷം നേടിയെങ്കിലും മുഖ്യമന്ത്രി സ്ഥാനത്തെച്ചൊല്ലിയുള്ള തർക്കം ശിവസേനയെ എതിർപാളയത്തിലേക്ക് എത്തിക്കുകയും കോണ്‍ഗ്രസ് (44), എന്‍ സി പി (56) എന്നിവരുടെ പിന്തുണയോടെ ഉദ്ധവ് താക്കറെ മഹാരാഷ്ട്ര മുഖ്യമന്ത്രിയാകുകയും ചെയ്തു. ഇതിന് ഇടയില്‍ ദേവന്ദ്ര ഫഡ്നാവിസ് മുഖ്യമന്ത്രിയായും അജിത് പവാർ ഉപമുഖ്യമന്ത്രിയായും സത്യപ്രതിജ്ഞ ചെയ്തെങ്കിലും ഭൂരിപക്ഷം തെളിയിക്കാന്‍ സാധിക്കില്ലെന്ന് വ്യക്തമായതോടെ രാജിവെച്ചൊഴിയുകയായിരുന്നു.

ഉദ്ധവ് താക്കറയുടെ നേതൃത്വത്തില്‍ എം വി എ ഭരണം മുന്നോട്ട് പോയെങ്കിലും അധികം വൈകാതെ തന്നെ ഏക്നാഥ് ഷിന്‍ഡേയുടെ നേതൃത്വത്തില്‍ ശിവസേനയെ പിളർത്തി ബി ജെ പി ഉദ്ധവ് താക്കറെ ഭരണം വീഴ്ത്തി. പിന്നാലെ ഏക്നാഥ് ഷിന്‍ഡെയെ മുഖ്യമന്ത്രിയാക്കി അധികാരം തിരികെ പിടിച്ചു. അധികം വൈകാതെ തന്നെ അജിത് പവാറിന്റെ നേതൃത്വത്തില്‍ എന്‍ സി പിയേയും പിളർത്തി അവരേയും ഭരണ പക്ഷത്തേക്ക് എത്തിച്ചു.
ഭരണത്തില്‍ നിന്ന് താഴെ പോയെങ്കിലും അടുത്തിടെ നടന്ന ലോക്സഭ തിരഞ്ഞെടുപ്പിലെ മുന്നേറ്റമാണ് എം വി എ സഖ്യത്തിന്റെ പ്രതീക്ഷകള്‍ വർധിപ്പിക്കുന്നത്. ആകെയുള്ള 48 സീറ്റില്‍ 30 സീറ്റുകളും പ്രതിപക്ഷ സഖ്യം നേടിയപ്പോള്‍ 17 സീറ്റുകളില്‍ മാത്രമാണ് മഹായുതിക്ക് വിജയിക്കാന്‍ സാധിച്ചത്. കോണ്‍ഗ്രസ് -13, ശിവസേന യുബിടി-9, എന്‍ സി പി-എസ്പി- 10 എന്നിങ്ങനെയായിരുന്നു എം വി എ സഖ്യത്തിലെ സീറ്റ് നില. മറുപക്ഷത്ത് 28 സീറ്റില്‍ മത്സരിച്ച ബി ജെ പി 9 സീറ്റിലും 15 സീറ്റില്‍ മത്സരിച്ച ശിവസേന 7 സീറ്റിലും ഒതുങ്ങി. നാലിടത്ത് മത്സരിച്ച അജിത് പവാറിന്റെ എന്‍ സി പിക്ക് ഒരിടത്ത് മാത്രമായിരുന്നു വിജയം.
ലോക്‌സഭാ തിരഞ്ഞെടുപ്പ് ഫലത്തെ നിയമസഭ മണ്ഡലങ്ങളുമായി താരതമ്യം ചെയ്യുകയാണെങ്കില്‍ എം വി എയ്ക്ക് 153 മണ്ഡലങ്ങളില്‍ ലീഡ് നേടാന്‍ സാധിച്ചു. അതായത് കേവല ഭൂരിപക്ഷമായ 145 സീറ്റുകള്‍ക്കും മുകളില്‍. ലോക്സഭയിലെ പ്രകടനം അടിസ്ഥാനമാക്കി മഹായുതിക്ക് 125 സീറ്റുകളിലാണ് ലീഡുള്ളത്. ശേഷിക്കുന്ന 10 സീറ്റുകളില്‍ സ്വതന്ത്രർക്കും ചെറുകക്ഷികൾക്കുമാണ് മേധാവിത്വം.
അതേസമയം, വോട്ട് വിഹിതത്തിന്റെ കാര്യത്തില്‍ രണ്ട് മുന്നണികള്‍ക്കും ഇടയില്‍ നേരിയ വ്യത്യാസം മാത്രമാണുണ്ടായിരുന്നത്. എം വി എയ്ക്ക് 43.71 ശതമാനം വോട്ട് ലഭിച്ചപ്പോള്‍ മഹായുതിയുടെ വിഹിതം 43.55 ശതമാനമായിരുന്നു. ഏതെങ്കിലും മുന്നണിക്ക് കൃത്യമായ മേല്‍ക്കൈ നേടാന്‍ സാധിച്ചില്ലെങ്കില്‍ ഇത്തവണയും നാടകീയ നീക്കങ്ങള്‍ക്കായിരിക്കും മഹാരാഷ്ട്ര സാക്ഷ്യം വഹിക്കുക എന്നുള്ളതില്‍ സംശയമില്ല.












Click it and Unblock the Notifications