കശ്മീരിനെ മുഖ്യധാരയിലെത്തിച്ചത് 56 ഇഞ്ച് നെഞ്ചളവുള്ള വ്യക്തി: മോദിയെ പുകഴ്ത്തി അമിത് ഷാ
കോലാപൂർ: മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പ് റാലിയിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയെ പുകഴ്ത്തി അമിത് ഷാ. പ്രത്യേക പദവി റദ്ദാക്കി കശ്മീരിനെ മുഖ്യധാരയിലെത്തിച്ചത് 56 ഇഞ്ച് നെഞ്ചളവുള്ള വ്യക്തിയാണെന്നാണ് അമിത് ഷായുടെ പ്രസ്താവന. മോദി കാണിച്ച ധൈര്യം നേരത്തെ രാജ്യം ഭരിച്ച ഒരു സർക്കാരിനും ഉണ്ടായിരുന്നില്ലെന്നാണ് അമിത് ഷാ ചൂണ്ടിക്കാണിക്കുന്നത്.
ഒക്ടോബർ 21 ന് മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പിലേക്ക് നീങ്ങുമ്പോൾ മഹാരാഷ്ട്രയിലെ കോലാപ്പൂരിൽ തിരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കോൺഗ്രസ്- എൻസിപി നേതാക്കളെ വിമർശിച്ച ഷാ കശ്മീരിന് പ്രത്യേക വ്യവസ്ഥകൾ നൽകിയിരുന്ന വ്യവസ്ഥകൾ റദ്ദാക്കുന്നതിനോട് യോജിക്കുമോ എന്ന ചോദ്യമാണ് വോട്ട് ചോദിച്ചുവരുന്ന ബിജെപി കോൺഗ്രസ്- എൻസിപി നേതാക്കളോട് ചോദിക്കേണ്ടതെന്നും ഷാ കൂട്ടിച്ചേർക്കുന്നു. ശരദ് പവാറിനും രാഹുൽ ഗാന്ധിക്കും ആർട്ടിക്കിൾ 370 റദ്ദാക്കിയ നടപടിയോടുള്ള എതിർപ്പിനെക്കുറിച്ചും അമിത് ഷാ തുറന്നു പറയുന്നു.

കശ്മീരിലെ വർഷങ്ങളായി മുഖ്യധാരയിൽ നിന്ന് അകറ്റിനിർത്തിയത് കോൺഗ്രസാണെന്നും ഇത് മൂലമാണ് ഭീകരവാദം വളർന്നതും ജീവൻ നഷ്ടപ്പെട്ടതെന്നും ഷാ ചൂണ്ടിക്കാണിക്കുന്നു. ഇതിനകം നിരവധി സർക്കാരുകളും പ്രധാനമന്ത്രിമാരും വന്നുപോയെന്നും എന്നാൽ ആർക്കും ആർട്ടിക്കിൾ 370 റദ്ദാക്കുന്നതിനുള്ള ധൈര്യം ഉണ്ടായില്ല. 56 ഇഞ്ച് നെഞ്ചളവുള്ള വ്യക്തിയാണ് ഇതിന് ധൈര്യം കാണിച്ചതെന്നും അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു. ഇന്ത്യയിൽ യുപിഎ സർക്കാർ അധികാരത്തിലിരിക്കെ ഇന്ത്യൻ സൈനികരെ വധിക്കാൻ പാക് ഭീകരർ ഇന്ത്യയിലേക്ക് നുഴഞ്ഞുകയറി. എന്നാൽ ഇന്ത്യൻ സൈനികരെ ഇല്ലാതാക്കാൻ ശ്രമിച്ചിട്ടും പ്രധാനമന്ത്രി മൻമോഹൻ സിംഗ് ഒരു വാക്കുപോലും പ്രതികരിച്ചില്ല. എന്നാൽ പുൽവാമ, ഉറി ഭീകരാക്രമണങ്ങൾക്ക് ശേഷം സർജിക്കൾ സ്ട്രൈക്ക് വഴിയും വ്യോമാക്രമണം വഴിയും ഭീകരരെ ഇല്ലാതാക്കാനുള്ള ധൈര്യം ഇന്ത്യയ്ക്ക് ഉണ്ടായെന്നും അദ്ദേഹം പറയുന്നു.
മഹാരാഷ്ട്ര കഴിഞ്ഞ 15 വർഷമായി ഭരിച്ച എൻസിപി- കോൺഗ്രസ് സഖ്യത്തിന് സംസ്ഥാനത്തെ 15ന് താഴെയുള്ള റാങ്കിലെത്തിക്കാൻ മാത്രമേ കഴിഞ്ഞിട്ടുള്ളൂ. എന്നാൽ ഇന്നത്തെ ഫഡ്നാവിസ് ഗവൺമെന്റിന് എല്ലാരംഗത്തും സംസ്ഥാനത്തെ മുൻപന്തിയിലെത്തിക്കാൻ കഴിഞ്ഞു. അതിനാൽ ഒരിക്കൽ കൂടി ഫഡ്നാവിസ് സർക്കാരിന് വോട്ട് ചെയ്ത് അധികാരത്തിലെത്തിക്കണമെന്നാണ് അമിത് ഷാ മഹാരാഷ്ട്രയിലെ ജനങ്ങളോട് ആഹ്വാനം ചെയ്തത്.












Click it and Unblock the Notifications