അണിയറയിൽ രാഷ്ട്രീയ നാടകം, മുൾമുനയിൽ മഹാരാഷ്ട്ര, മുംബൈയിൽ നിരോധനാജ്ഞ
മുംബൈ: മഹാരാഷ്ട്രയില്‍ രാഷ്ട്രീയ അനിശ്ചിതത്വം തുടരുന്നതിനിടെ കര്‍ശന ക്രമസമാധാന നടപടികളുമായി മുംബൈ പോലീസ്. ജൂലൈ പത്ത് വരെ മുംബൈയില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. സേനാ ഭവനില്‍ മുഖ്യമന്ത്രിയും ശിവസേനാ തലവനുമായ ഉദ്ധവ് താക്കറെ വിളിച്ച് ചേര്‍ത്ത പാര്‍ട്ടി യോഗം തുടരുന്നതിനിടെയാണ് 144 പ്രഖ്യാപിച്ചിരിക്കുന്നത്. വിമത എംഎൽഎമാർക്കെതിരെയുളള നടപടി ഈ യോഗത്തിൽ തീരുമാനിച്ചേക്കും. അതിനിടെ വിമത നീക്കം നടത്തിയ ഏക്‌നാഥ് ഷിന്‍ഡേ വിഭാഗം തങ്ങളെ ശിവസേന ബാലസാഹേബ് എന്ന് നാമകരണം ചെയ്തതായും റിപ്പോര്‍ട്ടുകളുണ്ട്.
Recommended Video
രാഷ്ട്രീയ നാടകങ്ങളുടെ പശ്ചാത്തലത്തില്‍ പ്രമുഖ ശിവസേനാ നേതാക്കളുടേയും മഹാ വികാസ് അഖാഡി നേതാക്കളുടേയും വീടുകള്‍ക്ക് സുരക്ഷ വര്‍ധിപ്പിച്ചിരിക്കുകയാണ്. വിമത എംഎല്‍എമാര്‍ക്കൊപ്പം അസമിലെ ഗുവാഹട്ടിയില്‍ ക്യാമ്പ് ചെയ്യുന്ന ഏകനാഥ് ഷിന്‍ഡെയുടെ വീടിന് അടക്കം സുരക്ഷ ഒരുക്കിയിട്ടുണ്ട്. അതേസമയം തനിക്കൊപ്പമുളള 38 നേതാക്കളുടെ വീടുകളുടെ സുരക്ഷ ഉദ്ധവ് താക്കറെ ഇടപെട്ട് കുറച്ചിരിക്കുകയാണ് എന്നാണ് ഷിന്‍ഡെ ആരോപിക്കുന്നത്.
പുതിയ ശിവസേന വരും? പ്രഖ്യാപിക്കാന്‍ ഷിന്‍ഡെ, പുറത്തിറങ്ങി നടത്തില്ലെന്ന് ഉദ്ധവ് പക്ഷം
അതിനിടെ ഏകനാഥ് ഷിന്‍ഡെയും ശക്തികേന്ദ്രമായ താനെയില്‍ ജൂണ്‍ 30 വരെ ജില്ലാ ഭരണകൂടം 144 പ്രഖ്യാപിച്ചിരിക്കുകയാണ്. രാഷ്ട്രീയ പ്രകടനങ്ങള്‍ക്ക് താനെയില്‍ അനുമതി ഇല്ലെന്ന് ജില്ലാ ഭരണകൂടം വ്യക്തമാക്കി. ഏതെങ്കിലും തരത്തിലുളള വടികളോ ആയുധങ്ങളോ കൈവശം വെയ്ക്കുന്നതും പോസ്റ്ററുകളോ കോലങ്ങളോ കത്തിക്കുന്നതും നിരോധിച്ചിരിക്കുന്നു. മാത്രമല്ല സ്പീക്കറില്‍ മുദ്രാവാക്യം മുഴക്കുന്നതും പാട്ടുകള്‍ പ്ലേ ചെയ്യുന്നതും നിരോധിച്ചിരിക്കുന്നതായി താനെ ജില്ലാ കളക്ടര്‍ പുറത്തിറക്കിയ ഉത്തരവില്‍ പറയുന്നു.
എന്റെ കുടുംബത്തെ അവര്‍ വേട്ടയാടി, ഒരിക്കലും അവര്‍ക്കൊപ്പമുണ്ടാവില്ല, ബിജെപി ബന്ധമില്ലെന്ന് ഉദ്ധവ്
അതേസമയം ഉദ്ധവ് താക്കറെ മുഖ്യമന്ത്രി സ്ഥാനം രാജി വെക്കില്ലെന്ന് ശിവസേനയുടെ മുതിര്‍ന്ന നേതാവ് സഞ്ജയ് റാവുത്ത് പറഞ്ഞു. അവസാനം വരെ ശിവസേന പൊരുതുമെന്നും ശിവ് സൈനികരെ തെരുവിലിറക്കുമെന്നും റാവുത്ത് മുന്നറിയിപ്പ് നല്‍കി. ശിവ് സൈനികര്‍ രോഷത്തിലാണ്. ഒരു തവണ തീ കൊളുത്തിക്കഴിഞ്ഞാല്‍ പിന്നെ അത് അണയ്ക്കാന്‍ പാട് പെടും, എന്നാണ് മഹാരാഷ്ട്രയില്‍ പലയിടത്തായി ശിവസേന പ്രവര്‍ത്തകര്‍ നടത്തിയ അക്രമം ചൂണ്ടിക്കാട്ടിയുളള മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് സഞ്ജയ് റാവുത്ത് മറുപടി നല്‍കിയത്. ഷിന്‍ഡെയ്ക്ക് ഒപ്പമുളള എംഎല്‍എയായ താനാജി സാവന്തിന്റെ പൂനെയിലുളള ഓഫീസ് അടക്കം ആക്രമിക്കപ്പെട്ടിരുന്നു.