ഇന്ത്യ- ചൈന സംഘർഷം: അതിർത്തിയിൽ ഉന്നത തല സൈനിക ചർച്ച പുരോഗമിക്കുന്നു, വെടിവെയ്പ്പ് ഉണ്ടായില്ലെന്ന്
ദില്ലി: കഴിഞ്ഞ 45 ദിവസത്തോളമായി ലഡാക്കിൽ ഇന്ത്യ- ചൈന അതിർത്തിയിൽ ഇരു സൈന്യങ്ങളും തമ്മിൽ സംഘർഷം തുടരുകയാണ്. അതിർത്തിയിലുണ്ടായ വെടിവെപ്പിൽ കേണൽ ഉൾപ്പെടെ മൂന്ന് ഇന്ത്യൻ സൈനികർ കൊല്ലപ്പെട്ടതോടെ ഇന്ത്യ- ചൈന സൈന്യങ്ങളിലെ മേജർ ജനറൽമാർ തർക്കം പരിഹരിക്കുന്നതിനായി അതിർത്തിയിൽ ചർച്ചകൾ നടത്തിവരികയാണ്. ഗാൽവൻ വാലിയിലെ സംഘർഷത്തിന് അയവുവരുത്തുകയാണ് ലക്ഷ്യം. സംഘർഷമുണ്ടായ മേഖലയിൽ ഇരു രാജ്യങ്ങളുടേയും മുതിർന്ന സൈനിക ഉദ്യോഗസ്ഥർ എത്തുകയും ചെയ്തിട്ടുണ്ട്.
ഇന്ത്യ- ചൈന അതിർത്തി തർക്കം പരിഹരിക്കുന്നതായി ചർച്ചകൾ നടത്തിവരുമ്പോഴും ചൈനീസ് സൈന്യം പ്രകോപനം തുടർന്നിരുന്നുവെന്നാണ് റിപ്പോർട്ടുകൾ. തിങ്കളാഴ്ച രാത്രിയാണ് ഗാൽവാൻ വാലിയിൽ ഇന്ത്യ- ചൈന സൈന്യങ്ങൾ തമ്മിലുള്ള സംഘർഷം ശക്തമാകുന്നത്. അതിർത്തിയി ചൈനീസ് സൈന്യത്തിന്റെ വെടിവെപ്പിൽ ഒരു കമാൻഡിംഗ് ഓഫീസർ ഉൾപ്പെടെ മൂന്ന് ഇന്ത്യൻ സൈനികരാണ് കൊല്ലപ്പെട്ടിട്ടുള്ളത്. എന്നാൽ ഇതിനിടെ കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് ഇന്ത്യൻ സൈനിക മേധാവിമാരുമായും ചർച്ച നടത്തിയിരുന്നു.

കിഴക്കൻ ലഡാക്കിലെ അതിർത്തിയിൽ ഗാൽവൻ നാലിയിലെ ഇൻഫന്ററി ബറ്റാലിയന്റെ കമാൻഡിംഗ് ഓഫീസർ കേണൽ സന്തോഷ് ബാബുവാണ് കൊല്ലപ്പെട്ട മൂന്ന് പേരിൽ ഒരാൾ. 1975ൽ നാല് സൈനികർ കൊല്ലപ്പെട്ടതിന് ശേഷം ആദ്യമായാണ് ഇന്ത്യ-ചൈന അതിർത്തി തർക്കത്തിനിടെ സൈനികർ കൊല്ലപ്പെട്ടത്. ചൈനീസ് സൈന്യത്തിന്റെ ഭാഗത്തും ആൾനാശമുണ്ടായിട്ടുണ്ടെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.
ഏപ്രിൽ മുതൽ തന്നെ കിഴക്കൻ ലഡാക്കിൽ ഇന്ത്യ-ചൈന സൈന്യങ്ങൾ മുഖാമുഖം നിലയുറപ്പിച്ചിരിക്കുകയാണ്. പ്രശ്നപരിഹാരത്തിനായി ബ്രിഗേഡിയർ- കേണൽ തലത്തിൽ ചർച്ചകൾ നടന്നിരുന്നുവെങ്കിലും അതിർത്തി തർക്കത്തിന് ശാശ്വത പരിഹാരം കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. ലൈൻ ഓഫ് ആക്ച്വൽ കൺട്രോളിനോടുള്ള ചേർന്നുള്ള ഗാൽവാനിലെ പട്രോൾ പോയിന്റ് 14, ഹോട്ട്സ്പ്രിങ്സിലെ പിപി 15,17, പാൻഗോങ് തടാകത്തോട് ചേർന്നുല്ള നാലാം മലനിര എന്നിവിടങ്ങളിലാണ് ഇരു രാജ്യങ്ങളും തമ്മിൽ സംഘർഷം തുടരുന്നത്.












Click it and Unblock the Notifications