എന്ത് ധരിക്കണം, എന്ത് കഴിക്കണമെന്ന് അവർ ഉത്തരവിറക്കും; ബിജെപിക്കെതിരെ ആഞ്ഞടിച്ച് മമത
ബിജെപി ബംഗാൾ ജനതയ്ക്ക് തെറ്റായ വാഗ്ദാനങ്ങൾ നൽകി വഞ്ചിക്കുകയാണെന്നും മമത പറഞ്ഞു
കൊൽക്കത്ത: അഞ്ച് സംസ്ഥാനങ്ങളിലേക്ക് നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപി ഏറെ പ്രതീക്ഷ വയ്ക്കുന്ന സംസ്ഥാനമാണ് പശ്ചിമ ബംഗാൾ. ബിജെപിക്ക് ശക്തമായ പോരാട്ടം നടക്കുന്നതും പശ്ചിമ ബംഗാളിൽ തന്നെ. മൂന്നാം തവണയും മുഖ്യമന്ത്രി സ്ഥാനത്തേക്ക് എത്താൻ മമതയും അധികാരം പിടിക്കാൻ ബിജെപിയും കൊമ്പുകോർക്കുമ്പോൾ ഇന്ത്യൻ രാഷ്ട്രീയവും ഏറെ ആകാംക്ഷയോടെയാണ് പശ്ചിമ ബംഗാളിനെ ഉറ്റുനോക്കുന്നത്. വാശിയേറിയ പോരാട്ടമായതിനാൽ മുതിർന്ന നേതാക്കളെല്ലാം പരസ്പരം കടന്നാക്രമിച്ചാണ് പ്രചരണങ്ങളിൽ സജീവമാകുന്നതും. ബിജെപിയുടെ ഫാഷിസ്റ്റ് സ്വഭാവത്തെയാണ് മമത പ്രധാനമായും എടുത്ത് കാണിക്കാൻ ശ്രമിക്കുന്നതും.

അത്തരത്തിൽ ബിജെപിക്കെതിരെ വീണ്ടും ആഞ്ഞടിച്ചിരിക്കുകയാണ് മമത ബാനർജി. ബിജെപി ഗുണ്ടകൾ നിങ്ങളുടെ വീടുകളിലെത്തുകയും അവരുടെ പാർട്ടിക്ക് വോട്ട് ചോദിക്കുകയും ചെയ്യും. അവർ നിങ്ങളെ ഭീഷണിപ്പെടുത്തുമെന്നും മ്മത പറഞ്ഞു. അങ്ങനെ ചെയ്താൽ തുരത്തിയോടിക്കാനായി വീട്ടുപകരണങ്ങൾ കൈയിൽ കരുതണമെന്നും മമത കൂട്ടിച്ചേർത്തു.
"എന്ത് വസ്ത്രം ധരിക്കണം, എന്ത് ഭക്ഷണം കഴിക്കണം എന്ന് ബിജെപി ഉത്തരവിറക്കും. ബി.ആർ. അംബേദ്കറിനേക്കാൾ വലുതാണ് നരേന്ദ്രമോദിയെന്ന് അവർ ധരിപ്പിക്കും. നിങ്ങൾ കണ്ടില്ലേ ഗുജറാത്തിൽ എങ്ങനെ ക്രിക്കറ്റ് സ്റ്റേഡിയത്തിന്റെ പേര് മോദിയെന്നായെന്ന്? ഒരിക്കൽ അവർ നമ്മുടെ രാജ്യത്തിന്‍റെ പേരും മാറ്റും. പൊതുമേഖല സ്ഥാപനങ്ങൾ സ്വകാര്യ വ്യക്തികൾക്ക് വിൽക്കും," മമത പറഞ്ഞു.
ബിജെപി ബംഗാൾ ജനതയ്ക്ക് തെറ്റായ വാഗ്ദാനങ്ങൾ നൽകി വഞ്ചിക്കുകയാണെന്നും മമത പറഞ്ഞു. സൗജന്യ ഭക്ഷ്യധാന്യം നൽകാമെന്ന് ബിജെപി പറയുന്നു, എന്നാൽ അതൊന്നും നടപ്പാക്കാൻ പോകുന്നില്ല. പുറത്തുനിന്നുള്ളവരുടെ പാർട്ടിയാണ് ബിജെപി. സംസ്ഥാനത്ത് ഗുണ്ടകളെ ഉപയോഗിച്ച് ഭീകരത സൃഷ്ടിക്കുകയാണെന്നും അവർ കൂട്ടിച്ചേർത്തു.
ഇത്തവണ പശ്ചിമ ബംഗാളില്‍ പോരാട്ടം തൃണമൂല്‍ കോണ്‍ഗ്രസും ബിജെപിയും തമ്മിലാണ്. ലോക്‌സഭ തിരഞ്ഞെടുപ്പില്‍ ശക്തമായ സാന്നിധ്യം അറിയിച്ച ബിജെപി, ഏത് വിധേനയും ഭരണം പിടിക്കാനുള്ള കൊണ്ടുപിടിച്ച ശ്രമങ്ങളിലാണ്. ഇടതുപക്ഷവും കോണ്‍ഗ്രസും ഒരുമിച്ച് മത്സരിക്കുന്നുണ്ടെങ്കിലും ഭരണം പിടിക്കാവുന്ന ഒരു പോരാട്ടത്തിലേക്ക് അത് എത്തില്ലെന്നാണ് വിലയിരുത്തല്‍.
ആരെയും കൊതിപ്പിക്കും: പൂജ രാമചന്ദ്രന്റെ പുതിയ ചിത്രങ്ങള്‍ കാണാം












Click it and Unblock the Notifications