മമത ബാനർജിയുടെ മിഷൻ 2024, 'പ്രതിപക്ഷം ബിജെപിക്കെതിരെ ഒന്നിക്കണം', നിലപാട് തിരുത്തി മമത
കൊല്‍ക്കത്ത: 2024ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ തനിച്ച് മത്സരിക്കുമെന്ന നിലപാട് മാറ്റി പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. വരുന്ന പൊതുതിരഞ്ഞെടുപ്പില്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ ഒരുമിക്കണമെന്നും ബിജെപിയെ ഭരണത്തില്‍ നിന്നും തൂത്തെറിയണമെന്നും മമത ബാനര്‍ജി ആവശ്യപ്പെട്ടു. കൊല്‍ക്കത്തയില്‍ തൃണമൂല്‍ കോണ്‍ഗ്രസിന്റെ പ്രതിഷേധ റാലി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മമത ബാനര്‍ജി.
'പ്രതിപക്ഷത്തെ എല്ലാ പാര്‍ട്ടികളും ഒരുമിച്ച് നിന്ന് പൊരുതണം. ബിജെപിയെ അധികാര കസേരയില്‍ നിന്നും രാജ്യത്ത് നിന്ന് തന്നെയും പുറത്താക്കണം. പ്രതിപക്ഷം ഒരുമിക്കണം. ദുശാസ്സനനെ പുറത്താക്കി രാജ്യത്തെ രക്ഷിക്കണം. ദുര്യോദനനെ പുറത്താക്കി രാജ്യത്തെ ജനാധിപത്യത്തേയും പാവങ്ങളേയും സംരക്ഷിക്കണം', മമത ബാനര്‍ജി പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പുതിയ ഇന്ത്യയില്‍ ബിജെപിയുടെ മുഖ്യ ലക്ഷ്യമായി പ്രതിപക്ഷ നേതാക്കള്‍ മാറിയിരിക്കുകയാണ് എന്നും മമത ബാനര്‍ജി ആരോപിച്ചു.

ക്രിമിനല്‍ പശ്ചാത്തലമുളള ബിജെപി നേതാക്കള്‍ക്ക് മന്ത്രിസഭയില്‍ ഇടം ലഭിക്കുന്നു. അതേ സമയം പ്രതിപക്ഷത്തെ നേതാക്കളെ അവരുടെ പ്രസംഗങ്ങളുടെ പേരില്‍ അയോഗ്യരാക്കുന്നു. ഇന്ന് ഭരണഘടനാപരമായ ജനാധിപത്യത്തിന്റെ നിലവാരം താഴേക്ക് കൂപ്പ് കുത്തുന്ന കാഴ്ചയ്ക്കാണ് നാം സാക്ഷ്യം വഹിക്കുന്നത് എന്നും മമത ബാനര്‍ജി കൂട്ടിച്ചേര്‍ത്തു. കോണ്‍ഗ്രസ് മുന്‍ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെ അയോഗ്യനാക്കിയ നടപടിയുടെ പശ്ചാത്തലത്തിലാണ് മമത ബാനര്‍ജിയുടെ നിലപാട് മാറ്റം.
ഈ മാസം ആദ്യമാണ് തൃണമൂല്‍ കോണ്‍ഗ്രസ് ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ തനിച്ചാകും മത്സരിക്കുകയെന്ന് മമത ബാനര്‍ജി വ്യക്തമാക്കിയത്. കോണ്‍ഗ്രസിനും സിപിഎമ്മിനും ബിജെപിയുമായി അവിശുദ്ധ കൂട്ടുകെട്ട് ഉണ്ടെന്നും അവര്‍ക്ക് എങ്ങനെയാണ് ബിജെപി വിരുദ്ധരെന്ന് അവകാശപ്പെടാന്‍ സാധിക്കുകയെന്നും മമത ചോദിച്ചിരുന്നു. എന്നാല്‍ രാഹുല്‍ ഗാന്ധിയുടെ അയോഗ്യതാ നടപടിക്ക് പിന്നാലെ പ്രതിപക്ഷത്ത് ഐക്യമുണ്ടാകേണ്ടതിന്റെ ആവശ്യകതയെ കുറിച്ച് സജീവമായ ചര്‍ച്ചകള്‍ പാര്‍ട്ടികള്‍ക്കിടയില്‍ നടക്കുന്നുണ്ട്.
രാഹുല്‍ ഗാന്ധി രാഷ്ട്രീയ പ്രസംഗത്തിന്റെ പേരില്‍ ശിക്ഷിക്കപ്പെടുകയും പിന്നാലെ അയോഗ്യനാക്കപ്പെടുകയും ചെയ്തതിനെതിരെ പ്രതിപക്ഷ പാര്‍ട്ടികള്‍ക്കിടയില്‍ നിന്നും വലിയ പ്രതിഷേധം ഉയര്‍ന്നിരുന്നു. കോണ്‍ഗ്രസിനൊപ്പം നില്‍ക്കാത്ത ബിജെപി വിരുദ്ധ പാര്‍ട്ടികള്‍ അടക്കം രാഹുല്‍ ഗാന്ധിക്ക് പിന്തുണയുമായി രംഗത്ത് വന്നിരുന്നു. ഈ അവസരം മുതലാക്കി 2024 തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് പ്രതിപക്ഷത്തെ ഒരുമിച്ച് നിര്‍ത്താനുളള ശ്രമം കോണ്‍ഗ്രസ് നടത്തുന്നുണ്ട്. കഴിഞ്ഞ ദിവസം പാര്‍ലമെന്റില്‍ കോണ്‍ഗ്രസ് വിളിച്ച യോഗത്തില്‍ തൃണമൂല്‍ അടക്കം പങ്കെടുത്തിരുന്നു.












Click it and Unblock the Notifications