സർപ്രൈസ് നൽകാമെന്ന് വാഗ്ദാനം നൽകി : ഭാര്യയെ പാർക്കിലെത്തിച്ചു, പിന്നീട് സംഭവിച്ചത്
നോർത്ത് ദില്ലിയിലെ ബോൻഡ പാർക്കിൽ വെള്ളിയാഴ്ചയായിരുന്നു സംഭവം
ദില്ലി: സർപ്രൈസ് തരാമമെന്ന് വാഗ്ദാനം നൽകി ഭർത്താവ് ഭാര്യയെ കഴുത്തുഞെരിച്ചു കൊന്നു. സർപ്രൈസ് നൽകാമെന്ന് പറഞ്ഞ് ഭാര്യയെ പാര്‍ക്കിലെത്തിച്ച ശേഷമാണ് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയത്. 24 കാരനായ മനോജ് കുമാറാണ് ഭാര്യ കോമൾ(22) നെ പാര്‍ക്കിലെത്തിച്ച് കൊലപ്പെടുത്തിയത്. നോർത്ത് ദില്ലിയിലെ ബോൻഡ പാർക്കിൽ വെള്ളിയാഴ്ചയായിരുന്നു സംഭവം. സംഭവം നടന്ന് മണിക്കൂറുകള്‍ക്കുള്ളിൽ തന്നെ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു.
വെള്ളിയാഴ്ച വൈകിട്ട് രക്ഷിതാക്കൾക്കൊപ്പം താമസിക്കുന്ന കോമളിനെ കണ്ട മനോജ് കുമാർ ദില്ലി സർവ്വകലാശാലയ്ക്ക് സമീപത്തുള്ള ബോൻഡ പാർക്കിലെത്താൻ ആവശ്യപ്പെടുകയായിരുന്നു. സർപ്രൈസ് തരാനുണ്ടെന്ന് പറഞ്ഞ് കണ്ണടയ്ക്കാൻ ആവശ്യപ്പെട്ട ശേഷം ക്ലച്ച് വയര്‍ ഉപയോഗിച്ച് കഴുത്തുഞെരിച്ച് കൊല്ലുകയായിരുന്നു. യുവാവിന്‍റെ സുഹൃത്തുക്കള്‍ സംഭവത്തെക്കുറിച്ച് പോലീസില്‍ അറിയിച്ചതിനെ തുടര്‍ന്നാണ് ഇയാളെ പോലീസ് അറസ്റ്റ് ചെയ്യുന്നത്. മദ്യാസക്തിയിലായ യുവാവിന് ഭാര്യയെ കൊലപ്പെടുത്തിയ സ്ഥലം ആദ്യം തിരിച്ചറിയാന്‍ കഴിഞ്ഞില്ല. പിന്നീട് 12 മണിക്കൂറിന് ശേഷമാണ് യുവതിയുടെ മൃതദേഹം പാർക്കില്‍ നിന്ന് കണ്ടെത്തിയത്.
യുവതി ജോലി ചെയ്തിരുന്ന ഗുഡ്ഗാവ് ബാറിൽ നിന്ന് പരിചയപ്പെട്ട ശേഷമാണ് ഇരുവരും വിവാഹം കഴിക്കുന്നത്. 2015 ജൂലൈയിൽ ഇരുവരും വിവാഹം കഴിച്ചെങ്കിലും അസ്വാരസ്യങ്ങളെ തുടര്‍ന്ന് ആറ് മാസത്തിന് ശേഷം യുവതി ദില്ലിയിലെ രഘുബീർ ബസാറിലെ സ്വന്തം വീട്ടിലേയ്ക്ക് മടങ്ങുകയായിരുന്നു. മനോജ് കഞ്ചുവാലയില്‍ ഒരു കട നടത്തിവരികയാണ്. കോമളിന് വിവാഹേതര ബന്ധമുണ്ടെന്ന് ആരോപിച്ച് ഇയാൾ മറ്റുള്ളവരോട് സംസാരിക്കാൻ അനുവദിക്കാറില്ല. എന്നാല്‍ ഇരുവരും തമ്മിലുള്ള തര്‍ക്കങ്ങള്‍ക്കിടെ ഭാര്യയെ കൊലപ്പെടുത്താൻ തീരുമാനിയ്ക്കുകയായിരുന്നുവെന്നാണ് പോലീസ് നല്‍കുന്ന വിവരം. കൊലപാതകത്തിന് കേസെടുത്ത പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. യുവതിയുടെ മൃതദേഹം പോസ്റ്റ് മോർട്ടത്തിന് അയച്ചിട്ടുണ്ട്.