50000 രൂപയ്ക്ക് ഭാര്യയെ വിറ്റ് ബൈക്ക് വാങ്ങി!
ബേടൂല്‍: ബൈക്ക് വാങ്ങാന്‍ വേണ്ടി പണം കണ്ടെത്തുന്നതിനായി ഒരാള്‍ സ്വന്തം ഭാര്യയെ വിറ്റു. അമ്പതിനായിരം രൂപയ്ക്കാണ് ഇയാള്‍ ഭാര്യയെ വിറ്റത്. മധ്യപ്രദേശിലെ ബേടൂലിലാണ് സംഭവം നടന്നത്. നാല് വര്‍ഷം മുമ്പാണ് ഇവര്‍ വിവാഹിതരായത്. ഇവര്‍ക്ക് ഒന്നര വയസ്സുള്ള കുട്ടിയുമുണ്ട്.
ഏതാനും ദിവസം മുന്‍പ് യുവതിയെ കാണാതായതായി റിപ്പോര്‍ട്ടുണ്ടായിരുന്നു. വീട്ടുകാരും മറ്റും യുവതിക്ക് വേണ്ടി തിരച്ചിലുകള്‍ നടത്തിയിരുന്നു. എന്നാല്‍ ഫലമുണ്ടായില്ല. കഴിഞ്ഞ ദിവസം യുവതി അകന്ന ബന്ധത്തിലുള്ള അമ്മായിയെ ഫോണില്‍ വിളിച്ച് ഭര്‍ത്താവ് തന്നെ ഒരാള്‍ക്ക് വിറ്റതാണ് എന്ന കാര്യം അറിയിക്കുകയായിരുന്നു.

തുടര്‍ന്ന് യുവതിയുടെ അച്ഛന്‍ പോലീസ് സ്‌റ്റേഷനിലെത്തി പരാതി നല്‍കി. മകളുടെ ഭര്‍ത്താവിനെ സംശയമുണ്ട് എന്നും ഇവര്‍ പരാതിയില്‍ പറഞ്ഞു. പോലീസ് ഉദ്യോഗസ്ഥര്‍ അന്വേഷണത്തിനായി ഇയാളുടെ വീട്ടിലെത്തിയെങ്കിലും വീട് പൂട്ടിക്കിടക്കുകയായിരുന്നു. പോലീസ് അന്വേഷണത്തിനിടെ ഗുണ ജില്ലയിലെ ചചോദയില്‍ വെച്ച് യുവതിയെ കണ്ടെത്താന്‍ കഴിഞ്ഞു.
ജൂണ്‍ നാലിന് ജോലി വാങ്ങിത്തരാമെന്നും പറഞ്ഞ് ഭര്‍ത്താവ് തന്നെ വീട്ടില്‍ നിന്നും കൂട്ടിക്കൊണ്ടു വന്നതാണ് എന്ന് യുവതി പോലീസിനോട് പറഞ്ഞു. കുട്ടിയെ സഹോദരന്റെ വീട്ടിലാക്കിയാണ് ഇരുവരും പുറപ്പെട്ടത്. നേവാലിയില്‍ വെച്ച് അരവിന്ദ് മീന എന്നയാള്‍ക്ക് ഭാര്യയെ കൈമാറിയ ശേഷം പണവുമായി ഇയാള്‍ കടന്നുകളയുകയായിരുന്നത്രെ.
ബൈക്ക് വാങ്ങാനുള്ള പണത്തിന് വേണ്ടിയാണ് ഇയാള്‍ ഭാര്യയെ വിറ്റത്. ഏജന്റായ അരവിന്ദ് പിന്നീട് ദിലീപ് പലിവാള്‍ എന്നൊരാള്‍ക്ക് യുവതിയെ വിറ്റു. ഇയാള്‍ തന്നെ ബലം പ്രയോഗിച്ച് വിവാഹം കഴിച്ചു എന്നും സ്ഥിരമായി ദേഹോപദ്രവം ഏല്‍പ്പിക്കാറുണ്ട് എന്നും യുവതി പറഞ്ഞു. കേസില്‍ ഉള്‍പ്പെട്ട മൂന്ന് പേരെയും പോലീസ് അറസ്റ്റ് ചെയ്തു. അമർ ഉജാലയാണ് സംഭവം റിപ്പോർട്ട് ചെയ്തത്.












Click it and Unblock the Notifications