പ്രതിസന്ധിയിലായ പിഎംസി ബാങ്കിൽ 90 ലക്ഷത്തിന്റെ നിക്ഷേപം; നിക്ഷേപകൻ ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു
മുംബൈ: സാമ്പത്തിക ക്രമക്കേടിനെ തുടർന്ന് പ്രതിസന്ധിയിലായ പിഎംസി ബാങ്കിൽ 90 ലക്ഷം രൂപ നിക്ഷേപം ഉണ്ടായിരുന്നയാൾ ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു. മുംബൈ കോടതിക്ക് മുമ്പിൽ പിഎംസി ബാങ്കിലെ നിക്ഷേപകർ നടത്തിയ പ്രതിഷേധ പ്രകടനത്തിൽ പങ്കെടുത്ത് മടങ്ങി മണിക്കൂറുകൾക്കകമാണ് ഓഷിവാര സ്വദേശിയായ സഞ്ജയ് ഗുലാത്തി മരിച്ചത്.
സഞ്ജയ് ഗുലാത്തിക്കൊപ്പം 80കാരനായ അദ്ദേഹത്തിന്റെ പിതാവും പ്രതിഷേധത്തിൽ പങ്കെടുത്തിരുന്നു. തിങ്കളാഴ്ച അത്താഴം കഴിക്കുന്നതിനിടെയാണ് ഹൃദയാഘാതം ഉണ്ടായത്. ജെറ്റ് എയർവേയ്സിലെ എഞ്ചിനീയറായിരുന്നു സഞ്ജയ് ഗുലാത്തി. ജെറ്റ് എയർവേയ്സ് പ്രതിസന്ധിയിലായതോടെ ഗുലാത്തിക്ക് ജോലി നഷ്ടപ്പെടുകയായിരുന്നു.

ഭാര്യയും ഭിന്നശേഷിക്കാരനായ മകൻ ഉൾപ്പെടെ രണ്ട് മക്കളും അടങ്ങുന്നതാണ് ഗുലാത്തിയുടെ കുടുംബം. മകന്റെ ചികിസ്തയ്ക്കായി കരുതിവെച്ചിരുന്ന തുകയായിരുന്നു ഇതെന്നും മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഹൗസിംഗ് ഡെവലപ്മെന്റ് ആന്റ് ഇൻഫ്രാസ്ട്രക്ചർ ലിമിററഡിന് വഴിവിട്ട് കോടികളുടെ വായ്പ അനുവദിച്ചതിനെ തുടർന്നാണ് റിസർവ് ബാങ്ക് പിഎംസിക്ക് നിയന്ത്രണം ഏർപ്പെടുത്തിയത്.
നിക്ഷേപകരുടെ പ്രതിഷേധത്തെ തുടർന്ന് പിഎംസിയിൽ നിന്നും പിൻവലിക്കാവുന്ന തുകയുടെ പരിധി 25000ൽ നിന്നും 40000 ആയി ഉയർത്തിയിട്ടുണ്ട്. പിഎംസി നിക്ഷേപകരുടെ ആശങ്ക കേന്ദ്ര ശ്രദ്ധയിൽ കൊണ്ടുവരുമെന്നും നിക്ഷേപകർക്ക് പണം നഷ്ടമാകില്ലെന്ന് ഉറപ്പ് വരുത്തുമെന്നും മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫട്നാവിസ് തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ വ്യക്തമാക്കിയിരുന്നു.












Click it and Unblock the Notifications