മണിപ്പൂരില്‍ ആര്‍ക്കും ആധിപത്യമില്ല, ഭൂരിപക്ഷത്തിന് സാധ്യത കുറവ്, മോദി ഫാക്ടറില്‍ വിശ്വസിച്ച് ബിജെപി
ഇംഫാല്‍: മണിപ്പൂരില്‍ ബിജെപിക്ക് ആധിപത്യമുണ്ടെന്ന് വിശ്വസിക്കാതെ നേതാക്കള്‍. ഇത്തവണയും മത്സരം ത്രില്ലറിലേക്കാണ് നീങ്ങുന്നത്. ബിജെപി എല്ലാ നേതാക്കളെയും അണിനിരത്തിയാണ് പ്രചാരണം നടത്തുന്നത്. ഭൂരിപക്ഷം പിടിക്കുമെന്നാണ് മുഖ്യമന്ത്രി ബിരേന്‍ സിംഗിന്റെ വാദം. പക്ഷേ അദ്ദേഹം തന്നെ ജനപ്രീതി തീരെയില്ലാത്ത അവസ്ഥയിലാണ്.
അവസാന നിമിഷം പിന്നോട്ട്, കോണ്‍ഗ്രസിനും എഎപിക്കും പിഴച്ചു, ഗ്രൗണ്ട് റിപ്പോര്‍ട്ട് ഇങ്ങനെ
പ്രതിപക്ഷം ദുര്‍ബലമായത് കൊണ്ട് മാത്രമാണ് ബിജെപി പിടിച്ച് നില്‍ക്കുന്നത്. എന്നാല്‍ കോണ്‍ഗ്രസ് തിരിച്ചുവരവിന്റെ പാതയിലാണ്. അടുത്തിടെ വന്ന സര്‍വേകളെല്ലാം ബിജെപിക്ക് ഭൂരിപക്ഷം കിട്ടില്ലെന്നാണ് പറയുന്നത്. അത് മാത്രമല്ല കോണ്‍ഗ്രസിന്റെ സീറ്റുകള്‍ വന്‍ തോതില്‍ വര്‍ധിക്കുമെന്നും പറയുന്നുണ്ട്. ബിജെപിക്കുള്ളില്‍ തന്നെ കാലുവാരല്‍ ഭീഷണിയും ബിരേന്‍ സിംഗ് നേരിടുന്നുണ്ട്.

മണിപ്പൂരില്‍ ഫെബ്രുവരി 28, മാര്‍ച്ച് 5 തിയതികളിലായിട്ടാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്. ബിജെപിക്കുള്ള ഏറ്റവും വലിയ ഗുണം കേന്ദ്രത്തില്‍ ഭരണമുള്ളത്. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ ഭരിക്കാന്‍ സാധിക്കുന്നത് അധികവും കേന്ദ്രത്തില്‍ പിന്തുണയുള്ള പാര്‍ട്ടിയായിരിക്കും. മണിപ്പൂരും അതില്‍ നിന്ന് വ്യത്യസ്തമല്ല. മുമ്പ് കേന്ദ്രത്തില്‍ ഭരണമുള്ളത് കൊണ്ട് കോണ്‍ഗ്രസിന് വലിയ നേട്ടം മണിപ്പൂരില്‍ ഉണ്ടായിരുന്നു. 2017ല്‍ ബിജെപി 36.28 ശതമാനം വോട്ടാണ് നേടിയത്. 2007, 2012 വര്‍ഷങ്ങളില്‍ അക്കൗണ്ട് തുറക്കാന്‍ പോലും പറ്റാതിരുന്ന പാര്‍ട്ടിയാണ് ബിജെപിയെന്ന് മനസ്സിലാക്കണം. കോണ്‍ഗ്രസിന് 35.11 ശതമാനം വോട്ടാണ് ലഭിച്ചത്. ഇവിടെയാണ് കേന്ദ്ര ഭരണം തുണയായത്.

2007ല്‍ അടിത്തറയേ ഇല്ലാത്ത ആര്‍ജെഡി മൂന്ന് സീറ്റ് നേടി. ഇവര്‍ കേന്ദ്ര സര്‍ക്കാരിന്റെ ഭാഗമായിരുന്നു. 2012ല്‍ തൃണമൂല്‍ കോണ്‍ഗ്രസ് ഏഴ് സീറ്റ് നേടി. രണ്ടാമത്തെ വലിയ പാര്‍ട്ടിയായിരുന്നു അവര്‍. തൃണമൂല്‍ യുപിഎയുടെ ഭാഗമായിരുന്നു. രണ്ട് പേര്‍ക്കും ആ നേട്ടം ലഭിക്കാന്‍ കാരണം കേന്ദ്രത്തിന്റെ ഭാഗമായിരുന്നത് കൊണ്ടാണ്. ബിജെപി 2017ന് മുമ്പ് മണിപ്പൂരില്‍ നേട്ടമുണ്ടാക്കിയത്. 2000ത്തിലാണ്. അന്ന് ആറ് സീറ്റ് നേടിയിരുന്നു. അന്ന് കേന്ദ്രത്തില്‍ ഭരണവുമുണ്ടായിരുന്നു. 2002ല്‍ ബിജെപി നാല് സീറ്റ് നേടി. എന്‍ഡിഎയുടെ ഭാഗമായിരുന്ന സമത പാര്‍ട്ടി മൂന്ന് സീറ്റും മണിപ്പൂരില്‍ നേടി. ഇതെല്ലാം കേന്ദ്ര ഭരണത്തെ മണിപ്പൂര്‍ എപ്പോഴും പിന്തുണയ്ക്കുന്നതാണ്.

ബിജെപി സര്‍ക്കാരിന്റെ കാലത്ത് മണിപ്പൂരില്‍ ഉടനീളം വികസനത്തിന്റെ വലിയ നേട്ടങ്ങള്‍ നരേന്ദ്ര മോദി എത്തിച്ചിരുന്നു. റോഡുകള്‍ തമ്മിലുള്ള ബന്ധിപ്പിക്കലായിരുന്നു പ്രധാന. ബ്രോഡ് ഗേജ് ട്രെയിന്‍ 2016ല്‍ സംസ്ഥാനത്തെത്തി. ദശാബ്ദങ്ങള്‍ നീണ്ട കാത്തിരിപ്പിന് ശേഷമായിരുന്നു ഇത്. ജനശതാബ്്ദി എക്‌സ്പ്രസുകള്‍ തുടങ്ങി. മണിപ്പൂരിനെയും മറ്റ് വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളെയും ബന്ധിപ്പിക്കുന്നതായിരുന്നു ഈ ട്രെയിനുകള്‍. പ്രധാനമന്ത്രി നരേന്ദ്ര മോദി 13 പദ്ധതികള്‍ ഈ ജനുവരിയില്‍ ഉദ്ഘാടനം ചെയ്തിരുന്നു. സംസ്ഥാനത്ത് സമാധാനം കൊണ്ടുവന്നു എന്നതാണ് ബിജെപി എടുത്ത് കാണിക്കുന്നത്. എല്ലാ പ്രതിസന്ധികളെയും സര്‍ക്കാര്‍ മാറ്റി. കോണ്‍ഗ്രസിന്റെ കാലത്ത് അത്തരം പ്രശ്‌നങ്ങള്‍ ധാരാളമുണ്ടായിരുന്നു.

വീടുകളില്‍ സര്‍ക്കാര്‍ സേവനം എത്തിക്കുക എന്ന ഗോ ടു വില്ലേജ് മിഷന്‍ പദ്ധതിയും ബിരേന്‍ സിംഗ് തുടങ്ങി. ഇത് ബിജെപിയെ ഇത്തവണ കഷ്ടിച്ച് രക്ഷിച്ചേക്കും. മോദി സര്‍ക്കാരിന്റെ ക്ഷേമ പദ്ധതികളില്‍ നിന്ന് ബിരേന്‍ സിംഗ് നേട്ടമുണ്ടാക്കാനാണ് സാധ്യത. പക്ഷേ പാര്‍ട്ടിയിലെ വിമത ഭീഷണി രൂക്ഷമാണ്. ടിക്കറ്റ് കിട്ടാത്തവര്‍ തെരുവില്‍ ഇറങ്ങി പ്രതിഷേധിക്കുകയാണ്. പ്രധാനമായും കോണ്‍ഗ്രസില്‍ നിന്ന് കൂറുമാറിയവരെയാണ് പാര്‍ട്ടി പരിഗണിച്ചത്. ടിക്കറ്റ് കിട്ടാത്ത പലരും ജെഡിയുവിലും നാഷണല്‍ പീപ്പിള്‍സ് പാര്‍ട്ടിയിലുമൊക്കെയായി ചേര്‍ന്നു. ബിശ്വജിത്ത് സിംഗ് മുഖ്യമന്ത്രി ബിരേന്‍ സിംഗും തമ്മിലുള്ള പോരും ബിജെപിക്ക് ഇതിനിടയില്‍ വെല്ലുവിളിയാണ്.

ബിജെപി തോല്‍ക്കാനുള്ള സാധ്യത കാണുന്നത് വിമതരെ കൊണ്ടാണ്. മണിപ്പൂരില്‍ അധിക വിജയവും ചെറിയ മാര്‍ജിനിലാണ് സംഭവിക്കാറുള്ളത്. സ്വതന്ത്രരും, ജെഡിയു, എന്‍പിപി ടിക്കറ്റ് മത്സരിക്കുന്നവരുമെല്ലാം ബിജെപിയുടെ വോട്ടാണ് ചോര്‍ത്തുക. കഴിഞ്ഞ തവണ 18 സീറ്റില്‍ വിജയമാര്‍ജിന്‍ ആയിരം വോട്ടില്‍ താഴെയായിരുന്നു. ഇതില്‍ ബിജെപിക്ക് കിട്ടിയത് ഏഴ് സീറ്റാണ്. കോണ്‍ഗ്രസ് 9 സീറ്റില്‍ വിജയിച്ചു. ബിജെപിയും കോണ്‍ഗ്രസും രണ്ടാം സ്ഥാനത്ത് എത്തിയത് എട്ടും ആറും സീറ്റുകളിലാണ്. മലയോര മേഖലയിലെ ക്രിസത്യന്‍ വിഭാഗത്തില്‍ എന്‍പിഎഫാണ് പ്രിയ പാര്‍ട്ടി. നാഗ വിഭാഗങ്ങള്‍ ഇവരെയാണ് പിന്തുണയ്ക്കുന്നത്. കുക്കികള്‍ കോണ്‍ഗ്രസിനെയാണ് പിന്തുണയ്ക്കുന്നത്. കുക്കി ജനതയുടെ സഖ്യം കോണ്‍ഗ്രസിന് ഇത്തവണ തിരിച്ചടിയായേക്കും.












Click it and Unblock the Notifications