'10,000 കോടി തന്നാലും ആ നയം നടപ്പാക്കില്ല'; ഭാഷാ വിവാദത്തിൽ കേന്ദ്ര സർക്കാരിനോട് എംകെ സ്‌റ്റാലിൻ
ചെന്നൈ: ദേശീയ വിദ്യാഭ്യാസ നയം (എൻഇപി) സംബന്ധിച്ച് തർക്കം തുടരുന്നതിനിടെ കേന്ദ്രത്തിനെതിരായ വിമർശനം കടുപ്പിച്ച് തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്‌റ്റാലിൻ. എൻഇപി നടപ്പാക്കിയാൽ തന്റെ സംസ്ഥാനം 2000 വർഷം പിന്നോട്ട് പോകുമെന്നാണ് എംകെ സ്‌റ്റാലിൻ പറഞ്ഞത്. കേന്ദ്രം ഇനി 10,000 കോടി രൂപ വാഗ്‌ദാനം ചെയ്‌താലും തമിഴ്‌നാട് ഈ നയം അംഗീകരിക്കില്ലെന്നും സ്‌റ്റാലിൻ വ്യക്തമാക്കി.
ദേശീയ വിദ്യഭ്യാസ നയത്തിലെ ത്രിഭാഷാ നയത്തിന് കീഴിൽ ഹിന്ദി അടിച്ചേൽപ്പിക്കാൻ ശ്രമിക്കുന്ന കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാനിനെ കഴിഞ്ഞ ദിവസവും സ്‌റ്റാലിൻ രൂക്ഷമായി ഭാഷയിൽ വിമർശിച്ചിരുന്നു. സംസ്ഥാനത്തിന് ഹാനികരവും തമിഴ് സ്വത്വത്തിന് വിരുദ്ധവുമായ ഒന്നും അനുവദിക്കില്ലെന്നായിരുന്നു സ്‌റ്റാലിൻ പറഞ്ഞത്.

എട്ട് കോടി ആളുകൾ സംസാരിക്കുന്ന തമിഴ് ഭാഷാ വികസനത്തിന് ഇത്തവണ 74 കോടി രൂപ മാത്രമാണ് അനുവദിച്ചതെന്നും എന്നാൽ ആയിരത്തോളം പേർ മാത്രം സംസാരിക്കുന്ന ഭാഷയായ സംസ്‌കൃതത്തിന് 1488 കോടി രൂപ അനുവദിച്ചിട്ടുണ്ടെന്നും കടലൂരിൽ നടന്ന ഒരു പരിപാടിയിൽ സംസാരിക്കവെ മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.
തമിഴ് ഭാഷയെയും സംസ്‌കാരത്തെയും പ്രോത്സാഹിപ്പിക്കുന്നുവെന്ന് അവകാശപ്പെടുക മാത്രം ചെയ്യുന്ന കേന്ദ്രം സംസ്‌കൃതത്തെ അമിതമായി പ്രോത്സാഹിപ്പിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. സംസ്ഥാനത്ത് എൻഇപി നടപ്പാക്കുന്നതിനെച്ചൊല്ലി തമിഴ്‌നാടും കേന്ദ്രവും തമ്മിൽ തർക്കം നിലനിൽക്കുകയാണ്. കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം പ്രധാന പദ്ധതികൾക്കുള്ള ഫണ്ട് തടഞ്ഞുവെന്നാണ് ഡിഎംകെ ആരോപിക്കുന്നത്.
തമിഴ്, ഇംഗ്ലീഷ് എന്നീ രണ്ട് ഭാഷാ നയം മാത്രമേ തമിഴ്‌നാട് പിന്തുടരുകയുള്ളൂവെന്ന് ഉപമുഖ്യമന്ത്രിയും സ്‌റ്റാലിന്റെ മകനുമായ ഉദയനിധി സ്‌റ്റാലിൻ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. എന്നാൽ മറുവശത്ത് കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയാവട്ടെ സ്‌റ്റാലിനെയും ഡിഎംകെ സർക്കാരിനെയും പ്രതിക്കൂട്ടിൽ നിർത്തി കൊണ്ടാണ് കഴിഞ്ഞ ദിവസവും പ്രതികരിച്ചത്.
രാഷ്ട്രീയ വ്യത്യാസങ്ങൾക്ക് അതീതമായി ഉയരണമെന്നും പുതിയ എൻഇപിയിൽ നിന്ന് പ്രയോജനം നേടുന്ന യുവ പഠിതാക്കളുടെ താൽപ്പര്യങ്ങളെക്കുറിച്ച് ചിന്തിക്കണമെന്നും കഴിഞ്ഞ ദിവസം എംകെ സ്‌റ്റാലിനയച്ച കത്തിൽ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ വ്യക്തമാക്കിയിരുന്നു. വിഷയം ചൂണ്ടിക്കാട്ടി സ്‌റ്റാലിൻ മോദിക്ക് കത്തയച്ചതോടെയാണ് പ്രധാൻ വിഷയത്തിൽ ഇടപെട്ടത്.
അതിനിടെ നടനും രാഷ്ട്രീയക്കാരനുമായ കമൽഹാസനും ഭാഷയുമായി ബന്ധപ്പെട്ട സംവാദത്തിൽ പങ്കെടുക്കുകയും തമിഴ് ഭാഷയുടെ പ്രാധാന്യം എടുത്തു പറയുകയും ചെയ്‌തിരുന്നു. ഭാഷയ്ക്കുവേണ്ടി ജീവൻ കളഞ്ഞവരാണ് തമിഴർ. ആ കാര്യങ്ങൾ കൊണ്ട് കളിക്കരുത്. തമിഴർക്ക്, കുട്ടികൾക്ക് പോലും അറിയാം അവർക്ക് എന്ത് ഭാഷയാണ് വേണ്ടതെന്ന്. ഏത് ഭാഷയാണ് വേണ്ടതെന്ന് തിരഞ്ഞെടുക്കാനുള്ള അറിവ് അവർക്കുണ്ട്; കമൽ ഹാസൻ ചൂണ്ടിക്കാട്ടി.












Click it and Unblock the Notifications