Get Updates
Get notified of breaking news, exclusive insights, and must-see stories!

സസ്പെന്‍സ് അവസാനിപ്പിച്ച് സത്യപ്രതിജ്ഞ ചെയ്ത് അമിത് ഷാ!! ഇനി ഭരണക്കരുത്തില്‍!

ദില്ലി: കഠിനാധ്വാനത്തിലും കുടിലതയ്ക്കും രാഷ്ട്രീയത്തില്‍ ഇപ്പോള്‍ ഒറ്റ പേരാണ്, അമിത് ഷാ. ചാണക്യ തന്ത്രത്തില്‍ നിലംപരിശായ പ്രതിപക്ഷ പാര്‍ട്ടികളെ കൊണ്ട് ആവര്‍ത്തിച്ച് പറയിക്കുകയാണ് ഷാ ഈ വാക്കുകള്‍. അതിശക്തനായി നരേന്ദ്ര മോദി വീണ്ടും അധികാരത്തില്‍ ഏറുമ്പോള്‍ ഷായുടെ സ്ഥാനം എന്താകുമെന്നാണ് ഏവരും ഉറ്റുനോക്കിയിരുന്നത്. സത്യപ്രതിജ്ഞ ചെയ്തതോടെ ആ സസ്പെന്‍സും അവസാനിച്ചിരിക്കുകയാണ്. അധികാരം കൊണ്ട് രണ്ടാമനായും കൗടില്യങ്ങള്‍ കൊണ്ട് ഒന്നാമനായും ഇനി ഇന്ത്യന്‍ ഭരണ രംഗത്ത് ഷാ വാഴും. അതേസമയം ഏത് വകുപ്പാകും അമിത് ഷാ കൈകാര്യം ചെയ്യുകയെന്നത് വ്യക്തമല്ല.

അമിത് ഷാ പാര്‍ട്ടി തലപ്പത്ത് നിന്ന് മാറുമ്പോള്‍ ഇനി ആരാകും ബിജെപി അധ്യക്ഷനാകുകയെന്ന ചോദ്യവും ശക്തമായിരിക്കുകയാണ്. ജെപി നഡ്ഡ ഷായുടെ സ്ഥാനത്തെത്തുമെന്നുള്ള ചര്‍ച്ചകള്‍ ഒരുവശത്ത് സജീവമായി തന്നെയുണ്ട്. അതേസമയം ഇന്ത്യന്‍ രാഷ്ട്രീയം മുന്‍പെങ്ങും കണ്ടിട്ടില്ലാത്ത മോദി-ഷായെന്ന അപൂര്‍വ്വ കൂട്ട് കെട്ടില്‍ ഇനി പിറക്കുന്ന രാഷ്ട്രീയ കളികള്‍ക്കായി ജനാധിപത്യം ആകാംഷയോടെ കണ്ണ് നട്ടിരിക്കുകയാണ്.

 രാഷ്ട്രീയ തന്ത്രജ്ഞതയുടെ സൂത്രധാരൻ

രാഷ്ട്രീയ തന്ത്രജ്ഞതയുടെ സൂത്രധാരൻ

ഗുജറാത്തിലെ ഗാന്ധി നഗര്‍ മണ്ഡലത്തില്‍ എല്‍കെ അദ്വാനിയുടെ റെക്കോഡ് ഭൂരിപക്ഷം മറികടന്ന പ്രകടനത്തോടെയാണ് ബിജെപി അധ്യക്ഷന്‍ അമിത് ഷാ ഇത്തവണ വിജയിച്ചത്. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി സിജെ ചാവ്ദയെ 5,57,014 വോട്ടുകള്‍ക്കാണ് അമിത് ഷാ പരാജയപ്പെടുത്തിയത്. ഷായുടെ കന്നി മത്സരമായിരുന്നു ഇത്. 2017 ജുലൈയില്‍ രാജ്യസഭ എംപിയായ ശേഷം 21 മാസങ്ങള്‍ക്ക് ശേഷമാണ് ഷാ ലോക്സഭയിലേക്ക് മത്സരിച്ചത്. അതേസമയം ഈ രാഷ്ട്രീയ വിജയങ്ങള്‍ ബിജെപി അധ്യക്ഷനെ സംബന്ധിച്ച് ഇത് ആദ്യമല്ല.

 ചാണക്യ തന്ത്രങ്ങള്‍

ചാണക്യ തന്ത്രങ്ങള്‍

1964 ല്‍ മുംബൈയിലെ ഒരു ഗുജറാത്തി ബനിയ കുടുംബത്തിലാണ് അമിത് ഷാ ജനിച്ചത്. ഷായുടെ പിതാവ് അനില്‍ ചന്ദ്ര ഒരു ബിസിനസുകാരനായിരുന്നു. ഗുജറാത്തിലായിരുന്നു അദ്ദേഹം കോളേജ് വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയാത്. രാഷ്ട്രീയ സ്വയം സേവക സംഘത്തിന്‍റെ വിദ്യാര്‍ത്ഥി പ്രസ്ഥാനമായ അഖില ഭാരതീയ വിദ്യാര്‍ത്ഥി പരിഷത്തിന്‍റെ നേതാവായി രാഷ്ട്രീയ ജീവിതം തുടങ്ങി.പിന്നീട് ബിജെപിയില്‍ അംഗമായി. അമിത് ഷായുടെ നേതൃപാടവം പാര്‍ട്ടിയിലെ പദവികള്‍ ഒന്നൊന്നായി ഷായ്ക്ക് മുന്നിലെത്താന്‍ കാരണമായി.

 മോദി-അമിത് ഷാ കൂട്ടുകെട്ട്

മോദി-അമിത് ഷാ കൂട്ടുകെട്ട്

1991 ലെ പൊതുതിരഞ്ഞെടുപ്പില്‍ അദ്വാനിയുടെ തിരഞ്ഞെടുപ്പ് ചുമതല അമിത് ഷായ്ക്ക് ആയിരുന്നു.1995 ല്‍ കോണ്‍ഗ്രസ് ഭരണം അവസാനിപ്പിച്ച് ഗുജറാത്തില്‍ ബിജെപിയുടെ നേതൃത്വത്തലുള്ള കേശുഭായ് പട്ടേല്‍ സര്‍ക്കാര്‍ അധികാരത്തിലേറി. നരേന്ദ്ര മോദിയുടേയും ഷായുടേയും പ്രവര്‍ത്തനത്തിലൂടെയായിരുന്നു ബിജെപിക്ക് ഈ നേട്ടം കൊയ്യാനായത്. പിന്നീട് അമിത് ഷായ്ക്ക് തിരിഞ്ഞ് നോക്കേണ്ടി വന്നില്ല. കോണ്‍ഗ്രസിന്‍റെ അധികാരത്തില്‍ ഉണ്ടായിരുന്നു അഹമ്മദാബാദ് ജില്ലാ സഹകരണ ബാങ്കിന്‍റെ പ്രസിഡന്‍റായി ഷാ നിയമിതനായി. അമിത് ഷാ ചുമതല ഏറ്റെടുക്കുമ്പോള്‍ തകര്‍ച്ചയുടെ വക്കിലായിരുന്നു ബാങ്ക് എന്നാല്‍ അധികാരം ഏറ്റെടുത്ത് 2014 എത്തിയപ്പോഴേക്കും ബാങ്കിന്‍റെ വരുമാനം 250 കോടിയായി.

 അമിത് ഷാ വളര്‍ന്നു

അമിത് ഷാ വളര്‍ന്നു

പാര്‍ട്ടിയിലെ തന്നെ പ്രബലനായി അമിത് ഷാ വളര്‍ന്നു. ഒരു നാണയത്തിന്‍റെ ഇരുപുറമെന്ന പോല്‍ നരേന്ദ്രമോദിയും ഷായും ബിജെപിയില്‍ പ്രവര്‍ത്തിച്ചു.1990 ല്‍ മോദി പാര്‍ട്ടിയുടെ ജനറല്‍ സെക്രട്ടറി ആയതോടെ ഷായും വളര്‍ന്നു. 1997 ലെ ഉപതിരഞ്ഞെടുപ്പിൽ ഷാ സാർകേജ് മണ്ഡലത്തിൽ നിന്നും ജയിച്ച് ഗുജറാത്ത് നിയമസഭയിലെത്തി.2001ല്‍ മോദി ഗുജറാത്ത് മുഖ്യമന്ത്രിയായതോടെ ഷായുടെ നാളുകളും തുടങ്ങി. പിന്നീട് പാര്‍ട്ടിയില്‍ ഇരുവരുടേയും ദിവസങ്ങളായിരുന്നു. 2002 ല്‍ നിയമസഭയില്‍ വീണ്ടും ഷാ മത്സരിച്ചു ജയിച്ചു. പിന്നാലെ മോദി നിയമസഭയിലെ ഏറ്റവും പ്രായം കുറഞ്ഞ മന്ത്രിയായി.

 ഷാ അറസ്റ്റില്‍

ഷാ അറസ്റ്റില്‍

ഇതിനിടയില്‍ ഷൊരാബുദ്ദീന്‍ വ്യാജ ഏറ്റുമുട്ടല്‍ കൊലക്കേസിലും ഗുജറാത്ത് കലാപത്തിലും അമിത് ഷായുടെ പങ്കുകള്‍ സിബിഐ കണ്ടെത്തി. പിന്നീട് 2003 ല്‍ ഷൊറബുദ്ദീന്‍ കേസില്‍ ഷാ അറസ്റ്റിലായി. അമിത് ഷായെന്ന രാഷ്ട്രീയ നേതാവിന്‍റെ പൊളിറ്റിക്കല്‍ കരിയറിനേറ്റ മങ്ങലായിരുന്നു ആ അറസ്റ്റ്. മൂന്ന് മാസം ഷാ ജയിലില്‍ കഴിഞ്ഞു. പിന്നീട് ജാമ്യം ലഭിച്ചെങ്കിലും ഗുജറാത്തിലേക്ക് പ്രവേശിക്കാനായില്ല. തുടര്‍ന്ന് മുംബൈയില്‍ അദ്ദഹം 2010 വരെ തുടര്‍ന്നു.

 തിരിച്ചുവരവ്

തിരിച്ചുവരവ്

2012 ലെ കോടതി ഉത്തരവ് സമ്പാദിച്ച് ഷാ ഗുജറാത്തിലേക്ക് തിരിച്ചെത്തി. വീണ്ടും നിയമസഭയിലേക്ക് മത്സരിച്ച് ജയിച്ചു. നരേന്ദ്ര മോദിയെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചതോടെ ഷാ വീണ്ടും പാര്‍ട്ടിയില്‍ സ്വാധീനം വര്‍ധിപ്പിച്ചു. ഇതിനിടെ ജനറല്‍ സെക്രട്ടറിയായി നിയമനം. ഉത്തര്‍പ്രദേശിലെ തിരഞ്ഞെടുപ്പില്‍ 80 ല്‍ 70 സീറ്റും ഷായുടെ നേതൃത്വത്തില്‍ പാര്‍ട്ടി കൈക്കലാക്കിയതോടെ ഏറ്റുമുട്ടല്‍ കൊലക്കേസുകളില്‍ അമിത് ഷായുടെ നഷ്ടപ്പെട്ട പ്രതാപം തിരിച്ചുകിട്ടി.

 ദേശീയ അധ്യക്ഷന്‍

ദേശീയ അധ്യക്ഷന്‍

പിന്നീട് പാര്‍ട്ടിയുടെ ദേശീയ അധ്യക്ഷനായി നിയമിതനായി. ഷായും മോദിയും ഒരുമിച്ചതോടെ രാജ്യം എന്‍ഡിഎയുടെ കൈപ്പിടിയില്‍ ഒതുങ്ങി. പിന്നീടങ്ങോട്ടുള്ള ചാണക്യ തന്ത്രങ്ങളില്‍ കോണ്‍ഗ്രസിന് അടിപതറി തുടങ്ങി. ഏറ്റവും വലിയ ഒറ്റകക്ഷിയായിട്ടും ഗോവയിലും മണിപ്പൂരിലും കോണ്‍ഗ്രസിന് അധികാരം നഷ്ടമായി. എന്നാല്‍ അമിത് ഷായുടെ ചാണക്യതന്ത്രം കര്‍ണാടകത്തില്‍ പൊളിഞ്ഞു. ഏറ്റവും വലിയ ഒറ്റകക്ഷിയായിട്ടും രാഹുല്‍ തന്ത്രത്തില്‍ ഷായും ബിജെപിയും വീണു. കോണ്‍ഗ്രസ് ജെഡിഎസ് സഖ്യം അധികാരത്തില്‍ ഏറി.

 ചുഴറ്റിയെറിഞ്ഞു

ചുഴറ്റിയെറിഞ്ഞു

പിന്നാലെ വന്ന അഞ്ച് നിയമസഭാ തിരഞ്ഞെടുപ്പിലും തേരോട്ടം പ്രതീക്ഷിച്ച ചാണക്യന് തെറ്റി. ബിജെപിക്ക് പാടെ അടിപതറിയെന്ന് പറയുന്നതാകും ശരി.15 വര്‍ഷം ഭരിച്ച മധ്യപ്രദേശും ഛത്തീസ്ഡഡും ബിജെപിയെ തൂത്തെറിഞ്ഞു. തൂത്തെറിഞ്ഞെന്ന് മാത്രമല്ല കോണ്‍ഗ്രസ് അവിടെ അധികാരത്തില്‍ എത്തി. രാജസ്ഥാനില്‍ ബിജെപിയില്‍ നിന്ന് കോണ്‍ഗ്രസ് അധികാരം തിരിച്ചു പിടിച്ചു. മിസോറാമിലും കോണ്‍ഗ്രസിന് അധികാരം നഷ്ടപ്പെട്ടെങ്കിലും ബിജെപിക്ക് സംസ്ഥാനത്ത് ഒരു ചലനങ്ങളും ഉണ്ടാക്കാന്‍ ആയില്ല. തെലുങ്കാനയിലും നേട്ടം കൊയ്യാമെന്ന ചാണക്യന്‍റെ നീക്കങ്ങളും പിഴുതെറിയപ്പെട്ടു. രാഹുല്‍ തന്ത്രം ചാണക്യ തന്ത്രങ്ങളെ ഈ സംസ്ഥാനങ്ങളില്‍ നിന്ന് ചുഴറ്റിയെറിഞ്ഞു.

 ഇനി കണ്ടറിയാം

ഇനി കണ്ടറിയാം

എന്നാല്‍ ഈ വിജയം ലോക്സഭാ തിരഞ്ഞെടുപ്പില്‍ ആവര്‍ത്തിക്കാമെന്ന കോണ്‍ഗ്രസിന്‍റേയും പ്രതിപക്ഷ പാര്‍ട്ടികളുടേയും പ്രതീക്ഷകളെ അസ്ഥാനത്താക്കി 2014 ല്‍ നിന്നും 20 സീറ്റുകള്‍ അധികമായി പിടിച്ച് പ്രതിപക്ഷങ്ങളെ തന്‍റെ തന്ത്രപരമായ നീക്കങ്ങളിലൂടെ നിലംപരിശാക്കിയിരിക്കുകയാണ് അമിത ഷായെന്ന തന്ത്രജ്ഞന്‍. അമിത് ഷായുടെ രാഷ്ട്രീയ സോഷ്യല്‍ എന്‍ജിനീയറിങ്ങ് നരേന്ദ്ര മോദി അതുപോലെ ആവര്‍ത്തിച്ചപ്പോള്‍ കോണ്‍ഗ്രസ് 17 സംസ്ഥാനങ്ങളില്‍ നിന്ന് തുടച്ചു നീക്കപ്പെട്ടു. ഇനി ഇരുവരും ചേര്‍ന്നുള്ള രാഷ്ട്രീയ കുതന്ത്രങ്ങള്‍ എന്താകുമെന്ന് കാത്തിരുന്ന് കാണേണ്ടി വരും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+