"വിഭജിച്ച് ഭരിക്കുക" എന്ന നയമാണ് കോണ്‍ഗ്രസിനെന്ന് മോദി: തിരിച്ചടിച്ച് ശശി തരൂർ
ദില്ലി: മോദിയുടെ പാർലമെന്റ് പ്രസംഗത്തിന് മറുപടിയുമായി കോണ്‍ഗ്രസ് നേതൃത്വം. ബിജെപി രാജ്യത്തെ മതത്തിന്റെയും ഭാഷയുടെയും വടക്ക്-തെക്കിന്റെയും അടിസ്ഥാനത്തിൽ വിഭജിക്കുകയാണെന്നാണ് കോൺഗ്രസ് എംപി ശശി തരൂർ പ്രധാനമന്ത്രിക്ക് മറുപടിയായി പറയുന്നത്. ലോക്‌സഭയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ പ്രസംഗത്തിന്റെ ഭൂരിഭാഗവും കോൺഗ്രസിനെ ആക്രമിക്കാൻ നീക്കിവച്ചതിനാൽ കോൺഗ്രസ് പാർട്ടിയെ അഭിനന്ദിക്കണമെന്നും അദ്ദേഹം പറഞ്ഞു.
"ഹിന്ദുക്കളെയും മുസ്ലീങ്ങളെയും മതത്തിന്റെ പേരിൽ വിഭജിക്കുകയും ഭാഷാടിസ്ഥാനത്തിൽ ആളുകളെ വേർതിരിക്കുകയും ഉത്തര-ദക്ഷിണേന്ത്യയെ വിഭജിക്കുകയും ചെയ്യുന്ന ബിജെപിയാണ് യഥാർത്ഥ 'തുക്‌ഡെ-തുക്‌ഡെ' സംഘം എന്ന് ഞാൻ കുറച്ച് വർഷങ്ങൾക്ക് മുമ്പ് പറഞ്ഞിരുന്നു"-തരൂർ പറഞ്ഞു. അദ്ദേഹത്തിന്റെ പ്രസംഗത്തില്‍ മുഴുവനും കോൺഗ്രസ് പാർട്ടിക്കെതിരായ ആക്രമണമായിരുന്നു. കോൺഗ്രസിനെ ആക്രമിക്കാൻ നീക്കിവച്ചിട്ടുള്ള രാഷ്ട്രീയ പ്രസംഗമായിരുന്നു അത്. അദ്ദേഹം ഞങ്ങളെ ഈ രീതിയിൽ കാണുന്നു എന്നതിൽ ഞങ്ങൾ സന്തോഷത്തിലാണെന്നും തരൂർ കൂട്ടിച്ചേർത്തു.

വിവിധസംസ്‌കാരങ്ങളും വൈവിധ്യങ്ങളുമുള്ള ഒരു രാജ്യം ഭരിക്കാൻ ബ്രിട്ടീഷുകാരുടെ "വിഭജിച്ച് ഭരിക്കുക" എന്ന നയമാണ് കോൺഗ്രസ് സ്വീകരിക്കുന്നതെന്നായിരുന്നു പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിമർശനം. സർക്കാർ ഫെഡറലിസത്തെ വ്രണപ്പെടുത്തുന്നുവെന്ന രാഹുൽ ഗാന്ധിയുടെ ആരോപണങ്ങൾക്ക് മറുപടിയായി "വിഭജന മാനസികാവസ്ഥ" ഉള്ളത് കോൺഗ്രസിനാണെന്നായിരുന്നു മോദിയുടെ പ്രതികരണം. തിങ്കളാഴ്ച പാർലമെന്റില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി.
"ആംഗ്രെസ് ചലേ ഗയേ (ബ്രിട്ടീഷുകാർ വിട്ടുപോയി) എന്നാൽ ഭിന്നിപ്പിച്ച് ഭരിക്കല്‍ നയം ഇപ്പോഴും തുടരുകയാണ. അതുകൊണ്ടാണ് കോൺഗ്രസ് 'തുക്‌ഡെ തുക്‌ഡെ' സംഘത്തിന്റെ നേതാവായി മാറിയത്," രാഷ്ട്രപതിയുടെ പ്രസംഗത്തിനുള്ള നന്ദിപ്രമേയ ചർച്ചയ്ക്ക് മറുപടിയായി പ്രധാനമന്ത്രി പറഞ്ഞു. "ബംഗാളി, മറാഠി, ഗുജറാത്തി, തമിഴ്, ആന്ധ്ര, ഒറിയ, ആസാമീസ്, കന്നട, മലയാളി, സിന്ധി, പഞ്ചാബി, ഹിന്ദുസ്ഥാനി... നൂറുകണക്കിനു വർഷങ്ങളായി, അവർ സ്വന്തമായി ഒരു ഐഡന്റിറ്റി ഉണ്ടാക്കിയിട്ടുണ്ട്"-ജവഹർലാൽ നെഹ്‌റുവിന്റെ ദി ഡിസ്‌കവറി ഓഫ് ഇന്ത്യ എന്ന പുസ്തകത്തിൽ നിന്ന് ഉദ്ധരിച്ചുകൊണ്ട് പ്രധാനമന്ത്രി പറഞ്ഞു.
''ഞങ്ങള്‍ പ്രാദേശികതയ്ക്കുവേണ്ടി ശബ്ദമുയര്‍ത്തുന്നതിനെക്കുറിച്ചു സംസാരിക്കുമ്പോള്‍, മഹാത്മാഗാന്ധിയുടെ സ്വപ്നങ്ങള്‍ സാക്ഷാത്കരിക്കുകയല്ലേ ചെയ്യുന്നത്? പിന്നെ എന്തിനാണു പ്രതിപക്ഷം അതിനെ പരിഹസിക്കുന്നത്? യോഗയെക്കുറിച്ചും ഫിറ്റ് ഇന്ത്യയെക്കുറിച്ചും ഞങ്ങള്‍ സംസാരിച്ചു. പക്ഷേ, പ്രതിപക്ഷം അതിനെയും പരിഹസിച്ചു''- അദ്ദേഹം പറഞ്ഞു. ''ഇന്ത്യയുടെ സാമ്പത്തികപുരോഗതി ലോകം കാണുകയാണ്; അതും ആയുസ്സിലൊരിക്കല്‍മാത്രം സംഭവിക്കുന്ന ആഗോളമഹാമാരിക്കിടയില്‍''- പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.
പ്രസംഗം ആരംഭിക്കുന്നതിനുമുമ്പു ലത മങ്കേഷ്‌കറിനു പ്രധാനമന്ത്രി ആദരാഞ്ജലിയര്‍പ്പിച്ചു. ''എന്റെ വാക്കുകള്‍ക്കുമുമ്പ്, ലതാദീദിക്കു ഞാന്‍ ആദരാഞ്ജലിയര്‍പ്പിക്കുകയാണ്. സംഗീതത്തിലൂടെ അവര്‍ നമ്മുടെ രാജ്യത്തെ ഒന്നിപ്പിച്ചു''- അദ്ദേഹം പറഞ്ഞു. പുതിയ തീരുമാനങ്ങള്‍ കൈക്കൊള്ളുന്നതില്‍ നിലവിലെ കാലഘട്ടത്തിന്റെ പ്രാധാന്യത്തെക്കുറിച്ചും പ്രധാനമന്ത്രി എടുത്ത് പറഞ്ഞു. രാഷ്ട്രനിര്‍മ്മാണദൗത്യത്തിനായി പുനരര്‍പ്പണംചെയ്യുകയാണ്. വരുംവര്‍ഷങ്ങളില്‍ ആഗോളതലത്തില്‍ എങ്ങനെ നേതൃപരമായ പങ്കുവഹിക്കാനാകും എന്നു ചിന്തിക്കാനുള്ള കൃത്യമായ സമയമാണ് 'ആസാദി കാ അമൃത് മഹോത്സവ്'. കഴിഞ്ഞ കുറച്ചുവര്‍ഷങ്ങളായി ഇന്ത്യ നിരവധി വികസനമുന്നേറ്റങ്ങള്‍ നടത്തിയിട്ടുണ്ട് എന്നതും സത്യമാണ്''- അദ്ദേഹം പറഞ്ഞു.
കൂടാതെ, കൊറോണയ്ക്കുശേഷമുള്ള കാലഘട്ടത്തില്‍ ഒരു പുതിയ ലോകക്രമം അതിവേഗം രൂപപ്പെട്ടുകൊണ്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ''ഇതൊരു വഴിത്തിരിവാണ്. ഇന്ത്യ എന്ന നിലയില്‍ ഈ അവസരം നാം നഷ്ടപ്പെടുത്തിക്കളയാന്‍ പാടില്ല.''- അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ''അന്തസ്സിന്റെ അടയാളമായാണു മുമ്പു പാചകവാതകകണക്ഷനെ കണക്കാക്കിയിരുന്നത്. ഇപ്പോള്‍, ഏറ്റവും പാവപ്പെട്ടയാളിനുപോലും അതു പ്രാപ്യമാണ്. ഇക്കാര്യം വളരെ സന്തോഷമേകുന്നതാണ്. പാവപ്പെട്ടവര്‍ക്ക് ഇപ്പോള്‍ ബാങ്ക് അക്കൗണ്ടുകളുണ്ട്. സേവനങ്ങള്‍ എത്തിക്കുന്നതിനു നേരിട്ടുള്ള ആനുകൂല്യക്കൈമാറ്റം സഹായിക്കുന്നു. ഇതൊക്കെയാണു പ്രധാനമാറ്റങ്ങള്‍''- പ്രധാനമന്ത്രി നരേന്ദ്ര മോദി കൂട്ടിച്ചേർത്തു












Click it and Unblock the Notifications