വെള്ളം രാജ്യത്തിന്റെ താല്‍പര്യം അനുസരിച്ച് ഉപയോഗിക്കുമെന്ന് മോദി; അതിർത്തിയില്‍ നാളെ വ്യോമാഭ്യാസവും
ഡല്‍ഹി: ഇന്ത്യന്‍ നദികളിലെ ജലം രാജ്യതാല്‍പര്യങ്ങള്‍ക്ക് അനുസരിച്ച് മാത്രം ഉപയോഗിക്കാനുള്ളതാണെന്ന് വ്യക്തമാക്കി പ്രധാനമന്ത്രി നരേന്ദ്ര മോദി. നദികളിലെ ജലം ഇന്ത്യയുടെ താത്പര്യങ്ങള്‍ക്കനുസരിച്ച് സംരക്ഷിക്കുകയും രാജ്യത്തിന്റെ പുരോഗതിക്കായി ഉപയോഗിക്കുകയും ചെയ്യുമെന്നും അദ്ദേഹം വ്യക്തമാക്കി. പഹല്‍ഗാം ഭീകരാക്രമണത്തിന് പിന്നാലെ സിന്ധു നദീജല കരാർ റദ്ദാക്കിയ തീരുമാനം പരോക്ഷമായി സൂചിപ്പിച്ചുകൊണ്ടായിരുന്നു പ്രധാനമന്ത്രി പരാമർശം.
'ഇക്കാലത്ത്, മാധ്യമങ്ങളിൽ വെള്ളത്തെക്കുറിച്ച് ധാരാളം ചർച്ചകൾ നടക്കുന്നുണ്ട്. മുമ്പ്, ഇന്ത്യയുടെ അവകാശമായിരുന്ന വെള്ളം പോലും രാജ്യത്തിന് പുറത്തേക്ക് ഒഴുകുകയായിരുന്നു. ഇനിമുതല്‍ ഇന്ത്യയുടെ വെള്ളം ഇന്ത്യയുടെ നേട്ടത്തിനായി ഒഴുകും. അത് ഇന്ത്യയുടെ നേട്ടത്തിനായി സംരക്ഷിക്കപ്പെടും, അത് ഇന്ത്യയുടെ പുരോഗതിക്കായി ഉപയോഗിക്കും'. എബിപി നെറ്റ്‌വർക്ക് സംഘടിപ്പിച്ച ഒരു കോൺക്ലേവിൽ പാകിസ്ഥാന്റെ പേര് പരാമർശിക്കാതെ പ്രധാനമന്ത്രി മോദി പറഞ്ഞു. എ ബി പി നെറ്റ്‌വര്‍ക്ക് സംഘടിപ്പിച്ച സമ്മിറ്റില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

പഹല്‍ഗാം ഭീകരാക്രമണത്തിന് പിന്നാലെ പാകിസ്താനെതിരെ സ്വീകരിച്ച നടപടികളില്‍ ഒന്നായിരുന്നു സിന്ധു നദീജല ഉടമ്പടി റദ്ദാക്കല്‍. 1960-ൽ ലോകബാങ്കിന്റെ മധ്യസ്ഥതയിലാണ് ഇന്ത്യയും പാകിസ്താനും സിന്ധു നദീജല കരാറില്‍ ഒപ്പുവെക്കുന്നത്. കരാറിന്റെ അടിസ്ഥാനത്തിലാണ് ഇന്ത്യക്കും പാകിസ്താനും ഇടയില്‍ സിന്ധു നദിയുടെയും അതിന്റെ പോഷകനദികളായ ഝലം, ചിനാബ്, രവി, ബിയാസ്, സത്‌ലജ് എന്നിവയുടെ ജലവിഭജനം നിയന്ത്രിക്കുന്നു.
ഇന്ത്യയ്ക്ക് പൂർണ നിയന്ത്രണമുള്ള മൂന്ന് കിഴക്കൻ നദികളിൽ (രവി, ബിയാസ്, സത്‌ലജ്) നിന്ന് 20% ജലവും, മൂന്ന് പടിഞ്ഞാറൻ നദികളിൽ (സിന്ധു, ഝലം, ചിനാബ്) നിന്ന് 80% ജലവും ഈ കരാറിലൂടെ പാകിസ്ഥാന് നല്‍കുമെന്ന് ഉറപ്പാക്കുന്നു. കരാർ നിലവില്‍ വന്ന് ഇന്ത്യയും പാകിസ്ഥാനും തമ്മില്‍ നാല് യുദ്ധങ്ങള്‍ നടന്നിട്ടും റദ്ദാക്കാത്ത കരാറാണ് ഇന്ത്യ പഹല്‍ഗാം ആക്രമണത്തിന് പിന്നാലെ റദ്ദാക്കിയത്.
വൻ സൈനികാഭ്യാസം
രാജസ്ഥാനിലെ ഇന്ത്യ-പാകിസ്ഥാൻ അന്താരാഷ്ട്ര അതിർത്തിയിൽ വൻ സൈനികാഭ്യാസം നടത്താനൊരുങ്ങി ഇന്ത്യന്‍ വ്യോമ സേന. ബുധനാഴ്ച രാത്രി 9 മണിക്ക് ആരംഭിച്ച് വെള്ളിയാഴ്ച പുലർച്ചെ 3 മണിക്ക് അവസാനിക്കുന്ന രീതിയിലുള്ള പദ്ധതികളാണ് തയ്യാറാക്കിയിരിക്കുന്നത്. ഈ സമയത്ത് അതിർത്തിയോട് ചേർന്നുള്ള വിമാനത്താവളത്തിൽ നിന്ന് പുറപ്പെടുന്നതോ ഇറങ്ങുന്നതോ ആയ എല്ലാ വിമാനങ്ങളും റദ്ദാക്കിയിട്ടുണ്ട്. 'മുൻകൂട്ടി ആസൂത്രണം ചെയ്ത പതിവ് പരിശീലന അഭ്യാസം നടത്തുകയാണ്' എന്നാണ് വ്യോമസേന അറിയിച്ചതെങ്കിലും നിലവിലെ സാഹചര്യത്തില്‍ വലിയ പ്രധാന്യാമാണ് ഈ വ്യോമാഭ്യാസത്തിനുള്ളത്.
ബുധനാഴ്ച 'സിവിൽ ഡിഫൻസ്' മോക്ഡ്രില്‍ നടത്തുന്നതിന് ഒപ്പമാണ് സൈനികാഭ്യാസങ്ങളും നടത്തുന്നത്. 1971-ലെ പാകിസ്ഥാനുമായുള്ള യുദ്ധത്തിനുശേഷം ഇത്തരത്തിലുള്ള സിവിൽ ഡിഫൻസ് തയ്യാറെടുപ്പുകൾ ഇന്ത്യ നടത്തിയിരുന്നില്ല. ഡല്‍ഹി ഉള്‍പ്പെടെ ഏകദേശം 300 ജില്ലകളില്‍ മോക്ഡ്രില്‍ നടക്കും.
ഒഐസിയെ തള്ളി ഇന്ത്യ
പഹൽഗാം ഭീകരാക്രമണത്തെക്കുറിച്ചുള്ള ഇസ്ലാമിക് സഹകരണ സംഘടനയുടെ (ഒഐസി) പ്രസ്താവനയെ ശക്തമായ ഭാഷയില്‍ തള്ളി ഇന്ത്യ. ഓ ഐ സിയുടെ പ്രസ്താവനയെ അസംബന്ധം എന്നും രാഷ്ട്രീയ പ്രേരിതമാണെന്നുമാണ് ഇന്ത്യ വിശേഷിപ്പിച്ചത്. ഇന്ത്യാ വിരുദ്ധ അജണ്ട നടപ്പിലാക്കുന്നതിനായി ഗ്രൂപ്പിനെ ഉപയോഗിച്ചതിന് പാകിസ്ഥാനെയും വിദേശകാര്യ മന്ത്രാലയം കുറ്റപ്പെടുത്തി.
"പഹൽഗാം ഭീകരാക്രമണത്തിന്റെയും അതിന്റെ അതിർത്തി കടന്നുള്ള ബന്ധങ്ങളുടെയും വസ്തുതകൾ അംഗീകരിക്കാതെ പാകിസ്ഥാന്റെ നിർദ്ദേശപ്രകാരം പുറത്തിറക്കിയ ഒഐസി പ്രസ്താവന അസംബന്ധമാണ്. അതിർത്തി കടന്നുള്ള ഭീകരതയിൽ വളരെക്കാലമായി ഏർപ്പെട്ടിരിക്കുന്ന രാജ്യമായ പാകിസ്ഥാൻ സ്വന്തം മുഖം രക്ഷിക്കുന്നതായി ഒരു പ്രസ്താവന പുറപ്പെടുവിക്കുന്നതിനായി ഒഐസിയെന്ന സംഘടനയെ വഴിതെറ്റിക്കാനും തെറ്റിദ്ധരിപ്പിക്കാനും ശ്രമിച്ചു. ഇന്ത്യയുടെ ആഭ്യന്തര കാര്യങ്ങളിൽ ഒഐസിയുടെ ഇടപെടൽ ഞങ്ങൾ നിരസിക്കുന്നു," വിദേശകാര്യമന്ത്രാലയം പ്രസ്താവനയില്‍ പറഞ്ഞു.












Click it and Unblock the Notifications