'തിരഞ്ഞെടുപ്പിൽ ജയിക്കാൻ മോദിയുടെ നുണപ്രചരണം,ഒരു പ്രധാനമന്ത്രിയും ഇത്രയും തരംതാണിട്ടില്ല';കോൺഗ്രസ്
ഡൽഹി: കോൺഗ്രസിന്റെ പ്രകടന പത്രിക സംബന്ധിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ പ്രസ്താവനയ്ക്കെതിരെ ആഞ്ഞടിച്ച് കോൺഗ്രസ്. ന്യായ് പത്രയിൽ എവിടെയാണ് 'ഹിന്ദു, മുസ്ലീം' എന്നിങ്ങനെ പരാമർശിച്ചിട്ടുള്ളതെന്ന് കാണിച്ചുതരാൻ പ്രധാനമന്ത്രിയെ വെല്ലുവിളിക്കുകയാണെന്ന് കോൺഗ്രസ് പറഞ്ഞു. പ്രധാനമന്ത്രി പദത്തിലിരുന്നാണ് ഇത്തരത്തിൽ മോദി നുണപ്രചരിപ്പിക്കുന്നതെന്നും കോൺഗ്രസ് കുറ്റപ്പെടുത്തി.
'തിരഞ്ഞെടുപ്പിൽ ജയിക്കാൻ വേണ്ടി നിങ്ങൾ ഹിന്ദു-മുസ്ലിം എന്ന പേരിൽ നുണകൾ പ്രചരിപ്പിക്കുകയാണ്. ഞങ്ങളുടെ പ്രകടനപത്രികയിൽ മുസ്ലീം, ഹിന്ദു എന്നിങ്ങനെ എന്തെങ്കിലും വാക്ക് ഉണ്ടെങ്കിൽ കാണിച്ചു തരാൻ ഞാൻ പ്രധാനമന്ത്രിയെ വെല്ലുവിളിക്കുകയാണ്. ഒന്നുകിൽ നിങ്ങൾ ഈ വെല്ലുവിളി സ്വീകരിക്കുക അല്ലെങ്കിൽ നുണ പറയുന്നത് അവസാനിപ്പിക്കുക', കോൺഗ്രസ് വക്താവ് പവൻ ഖേര പറഞ്ഞു.

ആദ്യ ഘട്ട വോട്ടെടുപ്പിൽ പ്രതിപക്ഷ സഖ്യമായ ഇന്ത്യ ജയിക്കുമെന്ന് മനസിലാക്കിയ പ്രധാനമന്ത്രി വർഗീയ പ്രസംഗം നടത്തുകയാണെന്ന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജ്ജുൻ ഖാർഗെ കുറ്റപ്പെടുത്തി. സംഘപരിവാർ-ബിജെപി മൂല്യങ്ങളിൽ നിന്നാണ് നരേന്ദ്ര മോദി ഇത് പഠിച്ചത്. ഇന്ത്യയുടെ ചരിത്രത്തിൽ ഒരു പ്രധാനമന്ത്രിയും ഇത്രമാത്രം തരംതാണിട്ടില്ല. കോൺഗ്രസിന്റെ പ്രകടന പത്രിക എല്ലാവർക്കും വേണ്ടിയുള്ളതാണ്. ', ഖാർഗെ എക്സിൽ കുറിച്ചു.
മോദിയുടെ വിദ്വേഷ പ്രസംഗത്തിനെതിരെ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയും പ്രതികരിച്ചു. ആദ്യ ഘട്ട വോട്ടെടുപ്പിന് ശേഷമുണ്ടായ നിരാശയും ഭയവും കാരണമാണ് മോദി ഇത്തരത്തിൽ നുണകൾ പ്രചരിപ്പിക്കുന്നതെന്ന് രാഹുൽ പറഞ്ഞു. 'യഥാർത്ഥ പ്രശ്‌നങ്ങളിൽ നിന്ന് പൊതുജനങ്ങളുടെ ശ്രദ്ധ തിരിക്കാനാണ് അദ്ദേഹം ഇപ്പോൾ ആഗ്രഹിക്കുന്നത്. കോൺഗ്രസ് പ്രകടനപത്രികയ്ക്ക് വലിയ പിന്തുണയാണ് ലഭിക്കുന്നത്. ഈ വിഷയങ്ങൾ മുൻനിർത്തി രാജ്യം വോട്ട് രേഖപ്പെടുത്തും. ജനങ്ങൾ തൊഴിലിനും കുടുംബത്തിനും ഭാവിക്കും വേണ്ടി വോട്ട് ചെയ്യും. ഇന്ത്യക്ക് വഴി തെറ്റില്ല', രാഹുൽ ഗാന്ധി എക്സിൽ കുറിച്ചു.
അധികാരം ലഭിച്ചാൽ രാജ്യത്തിന്റെ സ്വത്തുക്കൾ കോൺഗ്രസ് മുസ്ലീങ്ങൾക്ക് നൽകുമെന്നായിരുന്നു പ്രധാനമന്ത്രിയുടെ വർഗീയ പരാമർശം. 'തങ്ങളുടെ സർക്കാർ അധികാരത്തിലിരുന്നപ്പോൾ, രാജ്യത്തെ സ്വത്തിൻ്റെ ആദ്യ ഉടമസ്ഥാവകാശം മുസ്ലീങ്ങൾക്കാണെന്നാണ് അവർ പറഞ്ഞത്. എല്ലാവരുടെയും സ്വത്ത് ശേഖരിച്ച ശേഷം, കൂടുതൽ കുട്ടികളുള്ള ആളുകൾക്ക് അവർ അത് വിതരണം ചെയ്യും എന്നാണ് ഇതിനർത്ഥം. അവർ അത് നുഴഞ്ഞുകയറ്റക്കാർക്ക് വിതരണം ചെയ്യും. നിങ്ങൾ അധ്വാനിച്ചുണ്ടാക്കിയ പണം നുഴഞ്ഞുകയറ്റക്കാർക്ക് കൊടുക്കണോ? ഇതിനോട് നിങ്ങൾ യോജിക്കുന്നുണ്ടോ?അമ്മമാരേ, സഹോദരിമാരേ ഈ അർബൻ നക്സൽ ചിന്താഗതികൾ നമ്മുടെ അമ്മമാരുടെയും പെങ്ങന്മാരുടെയും താലിമാലകൾ പോലും ബാക്കിവയ്ക്കില്ല', രാജസ്ഥാനിൽ മോദി പറഞ്ഞു.












Click it and Unblock the Notifications