രാജ്യത്ത് വീണ്ടും മങ്കി പോക്‌സ്; നാലാമത്തെ രോഗി ദില്ലി സ്വദേശി, വിദേശയാത്രാ ചരിത്രമില്ല
ദില്ലി: രാജ്യത്ത് വീണ്ടും മങ്കി പോക്‌സ് സ്ഥിരീകരിച്ചു. ദില്ലിയിലാണ് ഏറ്റവും ഒടുവിലത്തെ കേസ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഇതോടെ രാജ്യത്ത് ആകെ നാല് പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. അതേസമയം, ഇപ്പോള്‍ രോഗം സ്ഥിരീകരിച്ചയാള്‍ക്ക് വിദേശ യാത്ര ചരിത്രമില്ലെന്നത് പുതിയ ആശങ്കയ്ക്ക് വഴിയൊരുക്കുന്നു. 32 കാരനായ ഇയാള്‍ പടിഞ്ഞാറന്‍ ഡല്‍ഹിയില്‍ താമസിക്കുന്നയാളാണ്.
അടുത്തിടെ ഹിമാചല്‍ പ്രദേശിലെ മണാലിയില്‍ നടന്ന ഒരു സ്റ്റാഗ് പാര്‍ട്ടിയില്‍ ഇയാള്‍ പങ്കെടുത്തിരുന്നു. ഇയാളെ കുരങ്ങുപനിയുടെ ലക്ഷണങ്ങള്‍ കാണിച്ചതിനെ തുടര്‍ന്ന് മൂന്ന് ദിവസം മുമ്പ് ഇവിടെയുള്ള മൗലാന ആസാദ് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ശനിയാഴ്ച പൂനെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയിലേക്ക് (എന്‍ഐവി) അയച്ച സാമ്പിളുകള്‍ പോസിറ്റീവാകുകയായിരുന്നു. ഇയാളുമായി അടുത്ത് സമ്പര്‍ക്കം പുലര്‍ത്തിയവരെ കണ്ടെത്താനുള്ള ശ്രമത്തിലാണ് ആധികൃതര്‍. ഇന്ത്യയില്‍ ആകെ സ്ഥിരീകരിച്ച നാല് കേസുകളില്‍ മൂന്നെണ്ണം കേരളത്തിലാണ്.

ഇതിനിടെ, ശനിയാഴ്ച ലോകാരോഗ്യ സംഘടന (ഡബ്ല്യു എച്ച് ഒ) മങ്കി പോക്‌സിനെ ആഗോള പൊതുജനാരോഗ്യ അടിയന്തരാവസ്ഥയായി പ്രഖ്യാപിച്ചു. ലോകമെമ്പാടും 17,000-ത്തിലധികം കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെന്ന് ലോകാരോഗ്യ സംഘടന മേധാവി ടെഡ്രോസ് അദാനോം ഗെബ്രിയേസസ് പറഞ്ഞു. 75 രാജ്യങ്ങളിലേക്ക് ഈ വൈറസ് വ്യാപിച്ചിട്ടുണ്ട്.
ഇന്ത്യയില്‍ കേരളത്തിലാണ് ആദ്യം രോഗം സ്ഥിരീകരിച്ചത്. യു എ ഇയില്‍ നിന്നെത്തിയ കൊല്ലം സ്വദേശിക്കാണ് രോഗം ബാധിച്ചത്. ഇതേ തുടര്‍ന്ന് സംസ്ഥാനത്ത് കനത്ത ജാഗ്രത നിര്‍ദ്ദേശം പുറപ്പെടുവിച്ചിരുന്നു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം എന്നീ 5 ജില്ലകളില്‍ നിന്നുള്ളവര്‍ ഫ്ളൈറ്റ് കോണ്ടാക്ട് ഉള്ളതിനാല്‍ ആ ജില്ലകള്‍ക്ക് പ്രത്യേക ജാഗ്രത നല്‍കിയിട്ടുണ്ട്.
'ഊതല്ലേ...ഊതല്ലേ...ഊതിയാല്‍ തീപ്പൊരി പാറും'; അമേയയുടെ ചായകുടി ചിത്രം ഏറ്റെടുത്ത് ആരാധകര്‍
മൃഗങ്ങളില്‍ നിന്ന് മനുഷ്യരിലേക്ക് വൈറസ് വഴി പകരുന്ന ഒരു രോഗമാണ് മങ്കിപോക്സ് അഥവാ വാനരവസൂരി. തീവ്രത കുറവാണെങ്കിലും 1980ല്‍ ലോകമെമ്പാടും ഉന്മൂലനം ചെയ്യപ്പെട്ടതായി പ്രഖ്യാപിക്കപ്പെട്ട ഓര്‍ത്തോപോക്സ് വൈറസ് അണുബാധയായ വസൂരിയുടെ ലക്ഷണങ്ങളുമായി വാനര വസൂരിയുടെ ലക്ഷണങ്ങള്‍ക്ക് സാദൃശ്യമുണ്ട്. പ്രധാനമായും മധ്യ, പടിഞ്ഞാറന്‍ ആഫ്രിക്കയിലാണ് ഈ രോഗം കാണപ്പെടുന്നത്. 1958ലാണ് ആദ്യമായി കുരങ്ങുകളില്‍ രോഗം സ്ഥിരീകരിച്ചത്. 1970ല്‍ ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയില്‍ 9 വയസുള്ള ആണ്‍കുട്ടിയിലാണ് മനുഷ്യരില്‍ വാനരവസൂരി ആദ്യമായി കണ്ടെത്തിയത്.
രോഗം ബാധിച്ച മൃഗങ്ങളുടെ രക്തം, ശരീര സ്രവങ്ങള്‍ എന്നിവ വഴി നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെ മൃഗങ്ങളില്‍ നിന്ന് മനുഷ്യരിലേക്ക് വാനരവസൂരി പകരാം. അണ്ണാന്‍, എലികള്‍, വിവിധ ഇനം കുരങ്ങുകള്‍ എന്നിവയുള്‍പ്പെടെ നിരവധി മൃഗങ്ങളില്‍ വാനര വസൂരി വൈറസ് അണുബാധയുടെ തെളിവുകള്‍ കണ്ടെത്തിയിട്ടുണ്ട്. വനമേഖലയിലോ സമീപത്തോ താമസിക്കുന്ന ആളുകള്‍ക്ക് രോഗബാധിതരായ മൃഗങ്ങളുമായുള്ള സമ്പര്‍ക്കമുണ്ടായാല്‍ രോഗബാധയുണ്ടാകാനുള്ള സാധ്യതയുണ്ട്.
അതേസമയം, ആര്‍ടിപിസിആര്‍ പരിശോധനയിലൂടെയാണ് മങ്കിപോക്സ് സ്ഥിരീകരിക്കുന്നത്. രോഗിയുടെ മൂക്ക്, തൊണ്ട എന്നിവയില്‍ നിന്നുള്ള സ്രവം, ശരീരത്തില്‍ പ്രത്യക്ഷപ്പെടുന്ന കുമിളകളില്‍ നിന്നുള്ള സ്രവം, മൂത്രം, രക്തം തുടങ്ങിയ സാമ്പിളുകള്‍ കോള്‍ഡ് ചെയിന്‍ സംവിധാനത്തോടെയാണ് ലാബില്‍ അയയ്ക്കുന്നത്.
ആര്‍.ടിപി.സി.ആര്‍ സാങ്കേതികവിദ്യ ഉപയോഗിച്ച് വൈറസിന്റെ ജനിതക വസ്തുവായ ഡി.എന്‍.എ കണ്ടെത്തിയാണ് രോഗം സ്ഥിരീകരിക്കുന്നത്. മങ്കിപോക്സിന് രണ്ട് പിസിആര്‍ പരിശോധനകളാണ് നടത്തുന്നത്. ആദ്യം പോക്സ് ഗ്രൂപ്പില്‍പ്പെട്ട വൈറസ് കണ്ടുപിടിക്കാനുള്ള ആര്‍ടിപിസിആര്‍ പരിശോധനയാണ് നടത്തുന്നത്. അതിലൂടെ പോക്സ് ഗ്രൂപ്പില്‍പ്പെട്ട വൈറസുണ്ടെങ്കില്‍ അതറിയാന്‍ സാധിക്കും. ആദ്യ പരിശോധനയില്‍ പോസിറ്റീവായാല്‍ തുടര്‍ന്ന് മങ്കിപോക്സ് സ്ഥിരീകരിക്കുന്ന പരിശോധന നടത്തും. ഇതിലൂടെയാണ് മങ്കി പോക്സ് സ്ഥിരീകരിക്കുന്നത്.












Click it and Unblock the Notifications