കാലവർഷം ശക്തിപ്രാപിച്ചു; കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ കനത്ത മഴ തുടരും...
ജൂൺ ഒമ്പത് മുതൽ തെക്കുപടിഞ്ഞാറൻ മൺസൂൺ കൂടുതൽ മേഖലകളിലേക്ക് വ്യാപിക്കുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്.
തിരുവനന്തപുരം/മുംബൈ: തെക്കുപടിഞ്ഞാറൻ മൺസൂൺ ശക്തിപ്രാപിച്ചതോടെ കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ കനത്ത മഴ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. കേരളത്തിന് പുറമേ മഹാരാഷ്ട്ര, ഗോവ, കർണാടക എന്നിവിടങ്ങളിലെ തീരപ്രദേശങ്ങളിൽ ശനിയാഴ്ച കനത്ത മഴ ലഭിക്കുമെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
ജൂൺ ഒമ്പത് മുതൽ തെക്കുപടിഞ്ഞാറൻ മൺസൂൺ കൂടുതൽ മേഖലകളിലേക്ക് വ്യാപിക്കുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. അതിനാൽ തെക്കൻ മദ്ധ്യപ്രദേശിലും, വിദർഭ, ഛത്തീസ്ഗഢ്, ഒഡീഷയുടെ തെക്കൻ മേഖലകൾ, തെലങ്കാന, ആന്ധ്രപ്രദേശ് എന്നിവിടങ്ങളിലും ശനിയാഴ്ച മഴ ലഭിച്ചേക്കാം.
ഇന്ന് മുതൽ കാലവർഷം ശക്തമാകുമെന്ന മുന്നറിയിപ്പിനെ തുടർന്ന് മുംബൈ നഗരത്തിലും സമീപപ്രദേശങ്ങളിലും ജാഗ്രതാനിർദേശം നൽകിയിട്ടുണ്ട്. അടിയന്തരസാഹചര്യം കണക്കിലെടുത്ത് മുംബൈ മുനിസിപ്പൽ കോർപ്പറേഷൻ ജീവനക്കാരുടെ വാരാന്ത്യ അവധികൾ റദ്ദ് ചെയ്തു. കഴിഞ്ഞദിവസം മുതലാണ് മുംബൈയിലും മഹാരാഷ്ട്രയിലെ വിവിധ ഭാഗങ്ങളിലും മൺസൂൺ ആരംഭിച്ചത്.
കഴിഞ്ഞ രണ്ട് ദിവസവും പെയ്ത മഴയിൽ മുംബൈയിലെ ജനജീവിതം സ്തംഭിച്ചിരുന്നു. കനത്ത മഴയെ തുടർന്ന് ലോക്കൽ ട്രെയിൻ, സബർബൻ ട്രെയിൻ സർവ്വീസുകൾ തടസപ്പെടുകയും, ചിസ വിമാനങ്ങൾ വഴിതിരിച്ചുവിടുകയും ചെയ്തിരുന്നു. ജൂൺ പത്ത് വരെ മുംബൈയിൽ കനത്ത മഴ ലഭിക്കുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. കാലവർഷം കണക്കിലെടുത്ത് മുംബൈ നഗരവാസികൾക്കായി ഹെൽപ് ലൈൻ സേവനങ്ങൾ ആരംഭിച്ചിട്ടുണ്ട്. 1916 ആണ് മുംബൈ നഗരവാസികൾക്കായുള്ള ഹെൽപ് ലൈൻ നമ്പർ. നഗരത്തിന് പുറത്തുള്ളവർക്ക് 1077 എന്ന നമ്പറിലും വിളിക്കാം.