മുംബൈ ഭീകരാക്രമണം; പ്രതികളുടെ കൈയ്യിൽ ഹിന്ദു പേരുള്ള വ്യാജ ഐഡികൾ, പുതിയ വെളിപ്പെടുത്തലുകൾ!
ദില്ലി: മുൻ പോലീസ് കമ്മീഷണർ രാകേഷ് മരിയയുടെ ആത്മകഥയായ 'ലെറ്റ് മി സേ ഇറ്റ് നൗ' ചർച്ചയായതിന് പിന്നാലെ മറ്റൊരു വെളിപ്പെടുത്തലുമായി മുംബൈ ഭീകരാക്രമണ കേസിലെ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍ ഉജ്ജ്വല്‍ നിഗം. 2008-ലെ മുംബൈ ഭീകരാക്രമണത്തെ ഹിന്ദു ഭീകരതയായി ചിത്രീകരിക്കാനായിരുന്നു ലശ്കറെ തൊയ്‌ബയുടെ പദ്ധതിയെന്നും മരിയ പറയുന്നു. ലശ്കറിന്റെ പദ്ധതി വിജയിച്ചിരുന്നെങ്കില്‍ "മുംബൈയില്‍ ഹിന്ദു ഭീകരാക്രമണം" എന്നു പത്രങ്ങള്‍ തലക്കെട്ട് നിരത്തുമായിരുന്നുവെന്നും മുൻ മുംബൈ പോലീസ് കമ്മീഷണർ രാകേഷ് മരിയ വ്യക്തമാക്കിയിരുന്നു.
വ്യാജ തിരിച്ചറിയല്‍ രേഖകള്‍ ആയിരുന്നു ഭീകരരുടെ കൈവശം ഉണ്ടായിരുന്നതെന്ന് സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍ പറഞ്ഞു. ഹിന്ദു പേരുകളിലായിരുന്നു തിരിച്ചറിയല്‍ രേഖകള്‍ എന്നും അദ്ദേഹം വ്യക്തമാക്കുകയായിരുന്നു. മുംബൈ ഭീകരാക്രമണത്തില്‍ പോലീസ് പിടികൂടിയ പത്ത് ഭീകരരുടെയും തിരിച്ചറിയൽ രേഖകളിലും ഹിന്ദു പേരുകളാണ് ഉണ്ടായിരുന്നത്. ഇത് കോടതിയില്‍ തെളിയിക്കാന്‍ ഞങ്ങള്‍ക്ക് കഴിഞ്ഞെന്നും പ്രോസിക്യൂട്ടർ വ്യക്തമാക്കി.
ഭീകരാക്രമണത്തിന് പരിശീലനം നല്‍കിയ കഫ എന്ന ഭീകരന്‍ തങ്ങള്‍ക്ക് ഹിന്ദു പേരുകള്‍ അടങ്ങിയ തിരിച്ചറിയല്‍ രേഖകള്‍ ലഭിച്ചിട്ടുണ്ടെന്ന് പറഞ്ഞിരുന്നു എന്നും അദ്ദേഹം പറഞ്ഞു. ഭീകരാക്രമണത്തിന് ശേഷം പോലീസിനെ തെറ്റിദ്ധരിപ്പിക്കുകയായിരുന്നു ഇവരുടെ ഉദ്ദേശ്യമെന്നും നിഗം കൂട്ടിച്ചേര്‍ത്തു. ഭീകരാക്രമണത്തിനിടെ തന്റെ സഹപ്രവര്‍ത്തകരായ പോലീസ് ഉദ്യോഗസ്ഥരെ കൊന്ന കസബിനെ കൊണ്ട് 'ഭാരത് മാതാ കീ ജയ്' വിളിപ്പിച്ചുവെന്നും കഴിഞ്ഞ ദിവസം രാകേഷ് മരിയ വ്യക്തമാക്കി.
"ഏതാനും ദിവസങ്ങൾക്ക് മുമ്പ് ആ ഭീകരന്‍ നരനായാട്ട് നടത്തിയ മെട്രോ ജംഗ്ഷനിൽ എത്തി, എന്റെ പ്രിയപ്പെട്ട സഹപ്രവർത്തകരും നിരപരാധികളായ ജനങ്ങളുമാണ് അവിടെ കൊല്ലപ്പെട്ടത്.... കുനിഞ്ഞ് നെറ്റി നിലത്തു തൊടാന്‍ ഞാൻ കസബിനോട് ആജ്ഞാപിച്ചു. അവൻ വളരെ സൌമ്യമായി എന്റെ ആജ്ഞ അനുസരിച്ചു. 'ഭാരത് മാതാ കീ ജയ്' വിളിക്കാന്‍ ഞാൻ അവനോട് ആജ്ഞാപിച്ചു. 'ഭാരത് മാതാ കീ ജയ്', കസബ് പറഞ്ഞു. ഒരു തവണ കൊണ്ട് മാത്രം ഞാന്‍ തൃപ്തനായില്ല. ഞാൻ രണ്ടുതവണ കൂടി അവനെ കൊണ്ട് 'ഭാരത് മാതാ കീ ജയ്' വിളിപ്പിച്ചു.'' എന്നായിരുന്നു. ഇതിന് പിന്നാലെയാണ് ഉജ്ജ്വല്‍ നിഗത്തിന്റെയും വെളിപ്പെടുത്തൽ വന്നിരിക്കുന്നത്.