Get Updates
Get notified of breaking news, exclusive insights, and must-see stories!

മുംബൈയിലെ ബന്ദിയാക്കല്‍; പ്രതിക്കൂട്ടില്‍ വിദ്യാഭ്യാസ വകുപ്പ്? പ്രതിക്ക് 2 കോടി രൂപ നല്‍കാനുണ്ടായിരുന്നു

മുംബൈ: ഇന്നലെ മുംബൈ നഗരത്തെ മണിക്കൂറുകളോളം മുള്‍മുനയില്‍ നിര്‍ത്തിയ സംഭവമായിരുന്നു 17 കുട്ടികളെ ബന്ധികളാക്കിയ യൂട്യൂബറുടെ പ്രവൃത്തി. ഏറെ നേരത്തെ ആശങ്കയ്‌ക്കൊടുവിലാണ് പൊലീസിന് കുട്ടികളെ രക്ഷിക്കാന്‍ കഴിഞ്ഞത്. രാജ്യത്തെ തന്നെ ഏറെനേരം ആശങ്കയിലാക്കിയ സംഭവമായിരുന്നു ഇത്.

പൊലീസുമായുള്ള ഏറ്റുമുട്ടലില്‍ കുട്ടികളെ ബന്ധികളാക്കിയ പ്രതി രോഹിത് ആര്യ വെടിയേറ്റ് കൊല്ലപ്പെടുകയും ചെയ്തു. ഓഡീഷന്റെ പേര് പറഞ്ഞാണ് കുട്ടികളെ മുംബൈയിലെ ഒരു സ്റ്റുഡിയോയില്‍ എത്തിച്ചത്. തുടര്‍ന്ന് ഇവരെ ബന്ദികളാക്കുകയായിരുന്നു. പൊലീസിന്റെ സമയോചിതമായ ഇടപെടലില്‍ കുട്ടികളെ രക്ഷിച്ച് മാതാപിതാക്കള്‍ക്ക് കൈമാറുകയായിരുന്നു.

താന്‍ തീവ്രവാദി അല്ലെന്നും ചില കാര്യങ്ങള്‍ സംസാരിക്കാന്‍ ഉണ്ടെന്നുമായിരുന്നു രോഹിത് അവസാനം പുറത്തു വിട്ട വീഡിയോയില്‍ പറയുന്നത്. എന്നാല്‍ ഇയാള്‍ വീഡിയോയില്‍ പറഞ്ഞ കാര്യങ്ങളില്‍ വ്യക്തത ഉണ്ടായിരുന്നില്ല. ഇപ്പോഴിതാ പൊലീസിന്റെ കൂടുതല്‍ അന്വേഷണത്തില്‍ കാര്യങ്ങള്‍ പുറത്തേക്ക് വരികയാണ്.

rohit aarya

മഹാരാഷ്ട്ര സ്‌കൂള്‍ വിദ്യാഭ്യാസ വകുപ്പുമായുള്ള തര്‍ക്കമാണ് പ്രതിയെ ഇങ്ങനെ ഒരു സാഹസം കാണിക്കാന്‍ പ്രേരിപ്പിച്ചത്. മഹാരാഷ്ട്ര വിദ്യാഭ്യാസ വകുപ്പ് ഇയാള്‍ക്ക് രണ്ട് കോടിയോളം രൂപ നല്‍കാന്‍ ഉണ്ടെന്നാണ് രോഹിത് അവകാശപ്പെടുന്നത്. ഇക്കാര്യം സര്‍ക്കാരും സമ്മതിക്കുന്നുണ്ട്.

മഹാരാഷ്ട്ര വിദ്യാഭ്യാസ വകുപ്പുമായി ചേര്‍ന്ന് രോഹിത് 2022 കാലയളവില്‍ സ്‌കൂളുകളില്‍ സ്വച്ഛതാ മോണിറ്റര്‍ എന്ന ശുചിത്വ ബോധവല്‍ക്കരണ പരിപാടി നടത്തിയിരുന്നു. അന്ന് വിദ്യാഭ്യാസ മന്ത്രിയും ശിവസേന നേതാവും ആയിരുന്ന ദീപക് കേസാര്‍ക്കറുടെ നിര്‍ദേശപ്രകാരമാണ് രോഹിത് ഈ പദ്ധതി ഏറ്റെടുത്തത്. 2022 മുതല്‍ 24 വരെയുള്ള കാലയളവില്‍ ആയിരുന്നു ഈ ക്യാമ്പയിന്‍ നടത്തിയിരുന്നത്. ഇതിനായി ഒരു കോടിയോളം രൂപ തന്റെ കൈയില്‍ നിന്ന് ചിലവിട്ടു എന്നാണ് ഇയാള്‍ അവകാശപ്പെടുന്നത്.

സംസ്ഥാന സര്‍ക്കാരിന്റെ 'മാജിശാല സുന്ദര്‍ശാല' എന്ന സംരംഭത്തിന് കീഴിലുള്ള പ്രോജക്ട് ലെറ്റ്‌സ് ചെയ്ഞ്ച് പിഎല്‍എ സ്വച്ഛത മോണിറ്റര്‍ എന്ന പദ്ധതിയുടെ പ്രോജക്ട് ഡയറക്ടര്‍ ആയിരുന്നു രോഹിത് ആര്യ.

എന്നാല്‍ ഈ ക്യാമ്പയിനായി വിദ്യാഭ്യാസ വകുപ്പ് തനിക്ക് അനുവദിക്കേണ്ടിയിരുന്ന പണം തടഞ്ഞുവെച്ചെന്ന് രോഹിത് നിരവധി തവണ ആരോപണം ഉയര്‍ത്തിയിരുന്നു. 2004-ല്‍ ആര്യ വിദ്യാഭ്യാസ വകുപ്പിന്റെ ഓഫീസുകള്‍ക്ക് മുന്നില്‍ നിരവധി തവണ പ്രതിഷേധിച്ചിരുന്നു. ശുചിത്വത്തിന്റെ പ്രാധാന്യമുയര്‍ത്തിക്കാട്ടുന്ന തന്റെ ഷോര്‍ട്ട് ഫിലിമുകളും ഡോക്യുമെന്ററികളും വിദ്യാഭ്യാസ വകുപ്പ് സ്‌കൂളുകളില്‍ വ്യാപകമായി പ്രദര്‍ശിപ്പിച്ചെങ്കിലും അതിന്റെ ക്രെഡിറ്റോ പ്രതിഫലമോ നല്‍കിയില്ലെന്നും രോഹിത് പലരോടും വെളിപ്പെടുത്തിയിരുന്നു.

ഇദ്ദേഹത്തിന്റെ സ്വച്ഛതാ മോണിറ്റര്‍ എന്ന ഫേസ്ബുക്ക് അക്കൗണ്ടിലെ പോസ്റ്റുകളില്‍ പലപ്പോഴും സര്‍ക്കാര്‍ പണം നല്‍കാത്തതിനെക്കുറിച്ചും താന്‍ ചതിക്കപ്പെട്ടതിനെക്കുറിച്ചും സംസാരിച്ചിരുന്നു. വിദ്യാഭ്യാസ മന്ത്രി അംഗീകരിച്ച പ്രോജക്ട് ആയിട്ടും പണം ലഭിക്കാന്‍ തന്റെ ഭര്‍ത്താവ് ഏറെ ബുദ്ധിമുട്ടുകയായിരുന്നു എന്ന് രോഹിതിന്റെ ഭാര്യ അഞ്ജലി മാധ്യമങ്ങളോട് പറഞ്ഞു.

അതേസമയം രോഹിതിന്റെ വാദങ്ങള്‍ നിഷേധിച്ചു കൊണ്ട് മഹാരാഷ്ട്ര വിദ്യാഭ്യാസ വകുപ്പ് ദീര്‍ഘമായ കുറിപ്പ് ഇറക്കി. പ്രതിക്ക് കുടിശിക ഉണ്ടായിരുന്നുവെന്ന് സമ്മതിച്ച വിദ്യാഭ്യാസ വകുപ്പ് പക്ഷേ അതിനാവശ്യമായ രേഖകള്‍ സമര്‍പ്പിക്കാന്‍ പ്രതി പരാജയപ്പെട്ടതായി കുറിപ്പില്‍ പറയുന്നു. സ്വച്ഛതാ മോണിറ്റര്‍ പദ്ധതിയുമായി ബന്ധപ്പെട്ട് പ്രതി നിരവധി സ്‌കൂളുകളില്‍ നിന്ന് രജിസ്‌ട്രേഷന്‍ ഫീസ് ഈടാക്കിയിരുന്നു. ഇദ്ദേഹം പദ്ധതിക്ക് വേണ്ടി സമര്‍പ്പിച്ച ബജറ്റും അവ്യക്തമായിരുന്നു. മതിയായ രേഖകളും ഇല്ലായിരുന്നു.

സ്‌കൂളില്‍ നിന്ന് രജിസ്‌ട്രേഷന്‍ ഫീസായി ഈടാക്കിയ പണം സര്‍ക്കാര്‍ അക്കൗണ്ടില്‍ നിക്ഷേപിക്കാനും തുടര്‍ന്ന് കൃത്യമായ രേഖകളുമായി വിശദമായ ബജറ്റ് സമര്‍പ്പിക്കാനും വിദ്യാഭ്യാസ വകുപ്പ് പ്രതിയോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഇത് നല്‍കാതിരുന്നതിനെത്തുടര്‍ന്ന് തുടര്‍നടപടികള്‍ ഉണ്ടായില്ല.

2023 ലാണ് രോഹിതിന്റെ സ്ഥാപനമായ അപ്‌സര മീഡിയ എന്റര്‍ടൈന്‍മെന്റ് നെറ്റ്വര്‍ക്കിന് സിഎസ്ആര്‍ വഴി ഒന്‍പത് ലക്ഷത്തോളം രൂപ അനുവദിച്ചത്. പദ്ധതിയുടെ പ്രവര്‍ത്തന ചെലവുകള്‍, പരസ്യം, മറ്റ് സാങ്കേതിക ചെലവുകള്‍ എന്നിവയ്ക്കായാണ് തുക അനുവദിച്ചത്. എന്നാല്‍ ഈ തുക ഉപയോഗിക്കുന്നതു സംബന്ധിച്ച് കൃത്യമായ രേഖകള്‍ ഉണ്ടായിരുന്നില്ല.

പിന്നീട് രണ്ടു കോടിയോളം രൂപ അനുവദിച്ചെങ്കിലും മതിയായ രേഖകള്‍ സമര്‍പ്പിക്കാതിരുന്നതിനാല്‍ ഈ തുക കൊടുക്കാന്‍ കഴിഞ്ഞില്ല. സംസ്ഥാനത്തെ എല്ലാ സ്‌കൂളുകളിലും പ്രോജക്ട് ലെറ്റ്‌സ് ചെയ്ഞ്ച് എന്ന പദ്ധതിയുടെ കീഴില്‍ സ്വച്ഛതാ മോണിറ്റര്‍ എന്ന ക്യാമ്പെയ്ന്‍ വീണ്ടും നടത്താന്‍ രോഹിത് വിദ്യാഭ്യാസ വകുപ്പിനോട് ആവശ്യപ്പെട്ടെങ്കിലും ഇതും അംഗീകരിക്കപ്പെട്ടില്ല.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+