''ഹിന്ദു പെൺകുട്ടിയുമായി നിനക്ക് എന്താടാ ബന്ധം''! മുസ്ലീം യുവാവിനെ ക്രൂരമായി തല്ലിച്ചതച്ചു...
ഒരാഴ്ച മുമ്പ് നടന്ന സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങൾ കഴിഞ്ഞദിവസം സോഷ്യൽ മീഡിയയിൽ പ്രചരിച്ചതോടെയാണ് മർദ്ദനത്തെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്തുവന്നത്.
ലഖ്നൗ: ഹിന്ദു യുവതിയുമായി സൗഹൃദം പുലർത്തിയതിന് മുസ്ലീം യുവാവിനെ ബജ്റങ്ദൾ പ്രവർത്തകർ ക്രൂരമായി മർദ്ദിച്ചു. ഉത്തർപ്രദേശിലെ കാൻപൂരിൽ ശിവരാജ്പൂർ റെയിൽവേ സ്റ്റേഷനിൽ വച്ചാണ് ബജ്റങ് പ്രവർത്തകർ മുസ്ലീം യുവാവിനെ അതിക്രൂരമായി മർദ്ദിച്ചത്. ഒരാഴ്ച മുമ്പ് നടന്ന സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങൾ കഴിഞ്ഞദിവസം സോഷ്യൽ മീഡിയയിൽ പ്രചരിച്ചതോടെയാണ് മർദ്ദനത്തെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്തുവന്നത്.
കാൻപൂരിലെ റഹ്മത്ത് നഗറിൽ സലൂൺ നടത്തുന്ന റിസ്വാൻ എന്ന 21കാരനെയാണ് ബജ്റങ് ദൾ പ്രവർത്തകർ തല്ലിച്ചതച്ചത്. സുഹൃത്തായ ഹിന്ദു പെൺകുട്ടിയെ റെയിൽവേ സ്റ്റേഷനിൽ കൊണ്ടുവിടാൻ എത്തിയപ്പോഴായിരുന്നു ആക്രമണം. യുവാവിനെ ആക്രമിക്കുന്ന വീഡിയോ ദൃശ്യങ്ങൾ വൈറലായതോടെ കാൻപൂർ പോലീസും, റെയിൽവേ പോലീസും സംഭവത്തിൽ കേസെടുത്തു.

ആക്രമണം...
റഹ്മത്ത് നഗറിൽ സലൂൺ നടത്തുന്ന റിസ്വാനും സുഹൃത്തായ ഹിന്ദു പെൺകുട്ടിയും ഒരുമിച്ചാണ് റെയിൽവേ സ്റ്റേഷനിലെത്തിയത്. എന്നാൽ ഹിന്ദു പെൺകുട്ടി റിസ്വാനോടൊപ്പം ബൈക്കിൽ പോകുന്നത് പ്രദേശത്തെ ബജ്റങ് ദൾ പ്രവർത്തകർ ശ്രദ്ധിച്ചിരുന്നു. ഇരുവരെയും പിന്തുടർന്ന ബജ്റങ്ദൾ പ്രവർത്തകർ ശിവരാജ്പൂർ റെയിൽവേ സ്റ്റേഷനിലും എത്തി. തുടർന്നാണ് ക്രൂരമായ മർദ്ദനം അരങ്ങേറിയത്.

ബെഞ്ചിൽ...
റെയിൽവേ സ്റ്റേഷനിൽ ഇരിക്കുകയായിരുന്ന റിസ്വാനെ ബജ്റങ് പ്രവർത്തകർ അതിക്രൂരമായാണ് മർദ്ദിച്ചത്. ഹിന്ദു പെൺകുട്ടിയുമായി എന്താണ് ബന്ധമെന്ന് ചോദിച്ചായിരുന്നു മർദ്ദനം തുടങ്ങിയത്. പെൺകുട്ടിയെ അറിയാമെന്ന് മറുപടി നൽകിയ റിസ്വാനെ പിന്നീട് വളഞ്ഞിട്ട് ആക്രമിച്ചു. ഈ രംഗങ്ങളെല്ലാം അക്രമികൾ തന്നെ മൊബൈൽ ഫോൺ ക്യാമറയിൽ പകർത്തുകയും ചെയ്തു. ഈ വീഡിയോ ദൃശ്യങ്ങളാണ് കഴിഞ്ഞദിവസങ്ങളിൽ പ്രചരിച്ചത്.

കാണില്ല...
ബിജെപി അധികാരത്തിൽ ഇരിക്കുമ്പോൾ ഇങ്ങനെയൊക്കെ ചെയ്യാൻ നിനക്ക് എങ്ങനെ ധൈര്യം വന്നെന്നായിരുന്നു അക്രമികളിൽ ഒരാളുടെ ചോദ്യം. വീഡിയോ ബജ്റങ് ദൾ പ്രവർത്തകർക്ക് നൽകുമെന്നും ലോകമാകെ ഇത് കാണുമെന്നും മറ്റൊരാളും ആക്രോശിച്ചു. ഹിന്ദു പെൺകുട്ടിയുമായി ബന്ധമുള്ള നിന്നെ ഇല്ലാതാക്കിയില്ലെങ്കിൽ ഞങ്ങളുടെ പേര് മാറ്റുമെന്നായിരുന്നു അക്രമികളിലൊരാളുടെ പ്രഖ്യാപനം. ഈ സംഭാഷണങ്ങളും ആക്രോശങ്ങളുമെല്ലാം വീഡിയോയിൽ കൃത്യമായി പതിഞ്ഞിട്ടുണ്ട്.

പോലീസ്...
മുസ്ലീം യുവാവിനെ ആക്രമിക്കുന്ന വീഡിയോ ദൃശ്യങ്ങൾ വൈറലായതോടെ കാൻപൂർ പോലീസും റെയിൽവേ പോലീസും സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്തു. യുവാവിനെ ആക്രമിച്ച സംഭവം ഒരാഴ്ച മുൻപ് നടന്നതാണെന്നും, ദൃശ്യങ്ങളിൽ ഉൾപ്പെട്ട അക്രമികളെ തിരിച്ചറിഞ്ഞതായും കാൻപൂർ എസ്എസ്പി അഖിലേഷ് കുമാർ പറഞ്ഞു. റെയിൽവേ സ്റ്റേഷനിൽ വച്ചുണ്ടായ സംഭവവികാസങ്ങളെക്കുറിച്ച് റിസ്വാനും പിന്നീട് പോലീസിനോട് വിവരിച്ചിരുന്നു. ഈ മൊഴികളും വീഡിയോ ദൃശ്യങ്ങളും അടിസ്ഥാനമാക്കിയാണ് പോലീസ് അന്വേഷണം പുരോഗമിക്കുന്നത്.












Click it and Unblock the Notifications