ആന്‍റി കറപ്‌ഷൻ ഹെൽപ്പ്ലൈൻ നമ്പർ തന്‍റെ പേഴ്‌സണൽ നമ്പർ ആകുമെന്ന് പഞ്ചാബ് മുഖ്യമന്ത്രി
ചണ്ഡീഗഢ്: അഴിമതി വിരുദ്ധ ഹെൽപ്പ്ലൈൻ നമ്പർ തന്‍റെ പേഴ്‌സണൽ നമ്പർ ആകുമെന്നും ആരെങ്കിലും കൈക്കൂലി ആവശ്യപ്പെട്ടാൽ തനിക്ക് ശബ്‌ദരേഖയോ ദൃശ്യങ്ങളോ അയച്ചു തന്നാൽ മാത്രം മതിയെന്ന് പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാൻ. ഭഗത് സിങ്ങിന്റെ ജന്മദിനമായ മാർച്ച് 23നാകും ഹെൽപ്പ്ലൈൻ നമ്പർ ലോഞ്ച് ചെയ്യുകയെന്നും അദ്ദേഹം പറഞ്ഞു. താൻ ആരെയും ഭീഷണിപ്പെടുത്തുന്നതല്ലെന്നും 99 ശതമാനം സർക്കാർ ജീവനക്കാരും സത്യസന്ധരാണെന്നും അദ്ദേഹം പറഞ്ഞു. പക്ഷേ ബാക്കി വരുന്ന ഒരു ശതമാനം അഴിമതിക്കാരാണെന്നും അവരാണ് ഈ സംവിധാനത്തെ മോശമാക്കുന്നതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
ആംആദ്‌മിക്ക് മാത്രമേ ഈ സിസ്റ്റത്തെ അഴിമതിയിൽ നിന്ന് സംരക്ഷിക്കാൻ സാധിക്കുകയുള്ളു. അഴിമതിക്കാരെ കണ്ടെത്തിയാൽ അവർക്കെതിരെ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ ബിജെപിയുടെ വലിയ വാഗ്‌ദാനങ്ങളിൽ ഒന്നായിരുന്നു അഴിമതിയെ തുടച്ച് നീക്കുകയെന്നത്.

ആംആദ്‌മി സർക്കാർ ഭരണത്തിലേറിയാൽ സർക്കാർ ജോലികളിൽ നിലവിലുള്ള അഴിമതിയെ തുടച്ച് നീക്കുമെന്ന് അരവിന്ദ് കെജ്‌രിവാൾ പറഞ്ഞിരുന്നു. പൊലീസും അഡ്‌മിനിസ്‌ട്രേറ്റീവ് ഉദ്യോഗസ്ഥരുമായി മുഖ്യമന്ത്രി ഇന്ന് കൂടിക്കാഴ്‌ച നടത്തിയിരുന്നു. അഴിമതി വിരുദ്ധ സർക്കാർ എന്ന വിഷയത്തിൽ ഊന്നിയാണ് മുഖ്യമന്ത്രി യോഗത്തെ നയിച്ചത്. അഴിമതിക്കാരായ ഉദ്യോഗസ്ഥർക്ക് സർക്കാരിൽ ഒരു സ്ഥാനവും ഉണ്ടാകില്ലെന്നും എന്‍റെ പക്കൽ കിട്ടുന്ന പരാതികളിൽ ആരും പരിഗണന പ്രതീക്ഷിക്കരുതെന്നും അദ്ദേഹം വ്യക്തമാക്കി.
പഞ്ചാബ് ചരിത്രത്തിലെ പുതിയ അധ്യായത്തിനാണ് തുടക്കമാകുന്നതെന്ന് പഞ്ചാബ് മുഖ്യമന്ത്രിയായി ചുമതലയേറ്റ ശേഷമുള്ള ആദ്യ പ്രതികരണം.സംസ്ഥാനത്തെ എല്ലാ ജനങ്ങൾക്കുമാണ് താൻ പ്രവർത്തിക്കുന്നതെന്നും താൻ ഇവിടെ ആരെയും കുറ്റപ്പെടുത്താനോ വിമർശിക്കാനോ ഒരുക്കമല്ലെന്നും ഭഗവന്ത് മാൻ പറഞ്ഞു. താൻ എന്താണ് ചെയ്യേണ്ടതെന്ന് സംബന്ധിച്ച് തനിക്ക് വ്യക്തമായ ധാരണയുണ്ട്. ഏഴ് വർഷമായി താൻ ലോക്‌സഭ എംപിയാണെന്നും ഡൽഹിയിൽ ആംആദ്‌മി സർക്കാരിനെ ജനം വീണ്ടും തെരഞ്ഞെടുത്തിട്ടുണ്ടെന്നും അനുഭവ സമ്പത്തിന്‍റെ വെളിച്ചത്തിൽ തന്നെയാണ് ഭരണത്തിൽ വരുന്നതെന്നും അദ്ദേഹം പറഞ്ഞിരുന്നു.
1970 മുതലുള്ള മുഖ്യമന്ത്രിമാരിൽ ഏറ്റവും പ്രായം കുറവുള്ള മുഖ്യമന്ത്രിയാണ് ഭഗവന്ത് മൻ. രംഗ് ദേ ബസന്തി എന്ന ആശയത്തിലായിരുന്നു സത്യപ്രതിജ്ഞ ചടങ്ങ് ഒരുക്കിയിരുന്നത്. ബ്രിട്ടീഷുകർ സ്വാതന്ത്ര്യസമരത്തിലെ വിപ്ലവകാരികളായ ഭഗത് സിങ്, രാജ്‌ഗുരു, സുഖ്‌ദേവ് എന്നിവരെ തൂക്കിക്കൊല്ലുമ്പോൾ ഇവർ പാടിയെന്ന് വിശ്വസിക്കുന്ന ഗാനമാണ് രംഗ് ദേ ബസന്തി. ലോക്‌സഭ എംപി സ്ഥാനത്ത് നിന്ന് ചൊവ്വാഴ്‌ചയാണ് മാൻ രാജിവച്ചത്.












Click it and Unblock the Notifications