നാഗ ഗോത്രങ്ങള്‍ ഒന്നിക്കുന്നു; സൈനിക ക്യാമ്പ് ആക്രമിച്ചു... സംഘര്‍ഷാവസ്ഥ, ഇന്റര്‍നെറ്റ് തടഞ്ഞു
കൊഹിമ: 13 ഗ്രാമീണര്‍ സൈനികരുടെ വെടിയേറ്റ് മരിച്ച സംഭവം നാഗാലാന്റിനെ സംഘര്‍ഷ ഭൂമിയാക്കുമോ എന്ന് ആശങ്ക. മോണ്‍ നഗരത്തിലെ അസം റൈഫിള്‍സിന്റെ സൈനിക ക്യാമ്പ് ജനക്കൂട്ടം ആക്രമിച്ചു. ക്യാമ്പിന്റെ ഒരു ഭാഗം അവര്‍ അഗ്നിക്കിരയാക്കി. എല്ലാവരും സമാധാന പാത സ്വീകരിക്കണമെന്നും അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ടെന്നും സര്‍ക്കാര്‍ അറിയിച്ചെങ്കിലും ജനങ്ങള്‍ പ്രക്ഷോഭത്തിന് ഒരുങ്ങുകയാണ്. സംഘര്‍ഷ സാധ്യതയുള്ളതിനാല്‍ ഇന്റര്‍നെറ്റ് ബന്ധം വിഛേദിച്ചു.
മോഹന്‍ലാല്‍ പറഞ്ഞു, എനിക്കൊരാളോട് ചോദിക്കണം; അവസാന നിമിഷം മമ്മൂട്ടിയെ വിളിച്ചു...
സൈനികരിലുള്ള വിശ്വാസം ജനങ്ങള്‍ക്ക് നഷ്ടമായി എന്നാണ് റിപ്പോര്‍ട്ടുകള്‍. മാത്രമല്ല, നാഗ ആദിവാസി ഗോത്രങ്ങള്‍ വീണ്ടും ഒന്നിക്കുന്നതാണ് കാഴ്ച. ഗ്രാമീണരെ വെടിവച്ച് കൊന്ന സംഭവത്തില്‍ എല്ലാ ആദിവാസി ഗോത്രങ്ങളും പ്രതിഷേധിച്ചത് ഇതിന്റെ സൂചനയാണ്. കൂടാതെ, ഹോണ്‍ബില്‍ ഉല്‍സവത്തില്‍ നിന്ന് ഗോത്ര സമൂഹങ്ങള്‍ പിന്‍മാറി. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് വിനോദ സഞ്ചാരികള്‍ എത്തുന്ന ഉല്‍സവം ഇതോടെ മുടങ്ങി.
ഒരുകാലത്ത് പതിവ് സംഘര്‍ഷ ഭൂമിയായിരുന്നു നാഗാലാന്റിലെ മ്യാന്‍മര്‍ അതിര്‍ത്തിയോട് ചേര്‍ന്ന മേഖല. സൈനിക ബലത്തിലൂടെയും ചര്‍ച്ചയിലൂടെയുമാണ് കേന്ദ്ര സര്‍ക്കാര്‍ മേഖല സമാധാന അന്തരീക്ഷത്തിലെത്തിച്ചത്. എന്നാല്‍ പുതിയ സംഭവം നാഗാലാന്റിനെ സംഘര്‍ഷ ഭൂമിയാക്കിയിരിക്കുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍. നിരവധി ആദിവാസി സമൂഹങ്ങള്‍ ഹോണ്‍ബില്‍ ഉല്‍സവത്തില്‍ നിന്ന് പിന്‍മാറിയത് അശുഭ സൂചനയാണ്. നാഗാലാന്റ് സര്‍ക്കാരും സൈന്യവും അന്വേഷണം പ്രഖ്യാപിച്ചുവെങ്കിലും ജനങ്ങള്‍ ക്ഷുഭിതരാണ്.
നാഗാ ഗോത്രങ്ങള്‍ വീണ്ടും ഒന്നായിരിക്കുന്നു എന്ന് മാത്രമല്ല, അവര്‍ സൈന്യവുമായി അകലം പാലിക്കുകയുമാണ്. നിരപരാധികളായ യുവാക്കളെ കൂട്ടക്കൊല ചെയ്തുവെന്നാണ് നാഗാ ഗോത്രങ്ങള്‍ പറയുന്നത്. അസം, മണിപ്പൂര്‍, അരുണാചല്‍ പ്രദേശ് എന്നീ സംസ്ഥാനങ്ങളിലെല്ലാം നാഗ വിഭാഗക്കാര്‍ ഒട്ടേറെയുണ്ട്. ഇന്ത്യന്‍ സൈന്യം ഞങ്ങളുടെ യുവാക്കളെ കൊലപ്പെടുത്തിയെന്നാണ് നാഗ മതേഴ്‌സ് അസോസിയേഷന്‍ നേതാവ് റോസ്‌മേരി സുവിച്ചു പ്രതികരിച്ചത്.
ഖുശ്ബുവിന് രോഗം ബാധിച്ചോ? ആശങ്കയോടെ ചോദിച്ചവര്‍ക്ക് നന്ദി, പണ്ട്... പിന്നീട്... ഇപ്പോള്‍
സൈനികര്‍ ഇങ്ങനെ പ്രവര്‍ത്തിക്കാന്‍ കാരണം അവര്‍ക്ക് പ്രത്യേക അധികാരം നല്‍കുന്ന അഫ്‌സപ നിയമമാണ്. ആ നിയമം പിന്‍വലിക്കണം. ഒട്ടേറെ പേര്‍ ഞങ്ങളുടെ ഭൂമിയിലേക്ക് വന്നിരിക്കുകയാണ്. ഞങ്ങളുടെ യുവാക്കളെ ഇല്ലാതാക്കുകയാണ് അവരുടെ ദൗത്യമെന്ന് പുതിയ സംഭവം വ്യക്തമാക്കുന്നു. അതൊരിക്കലും അംഗീകരിക്കില്ലെന്നും സുവിച്ചു പറഞ്ഞു. നാഗാ വിമത സംഘങ്ങളും കേന്ദ്ര സര്‍ക്കാരും തമ്മില്‍ നടക്കുന്ന സമാധാന ശ്രമങ്ങളെ പുതിയ സംഭവം ബാധിക്കുമെന്നും അവര്‍ പറഞ്ഞു. നാഗാ വിമതര്‍ രണ്ടു ദശാബ്ദം മുമ്പാണ് ആയുധം താഴെവച്ചത്. പിന്നീട് നിരന്തരം ചര്‍ച്ചകള്‍ നടന്നുവരികയാണ്. 1997ലും 2001ലുമായി നാഗ വിമതര്‍ കേന്ദ്രവുമായി സമാധാന കരാറില്‍ ഒപ്പുവയ്ക്കുകയായിരുന്നു. പുതിയ സാഹചര്യത്തില്‍ നാഗാ വിമതര്‍ എടുക്കുന്ന നിലപാട് സുപ്രധാനമാണ്.
ഒരു സൈനികനും 13 ഗ്രാമീണരുമാണ് നാഗാലാന്റിലെ മോന്‍ ജില്ലയില്‍ ശനിയാഴ്ച വൈകീട്ട് കൊല്ലപ്പെട്ടത്. സായുധ സംഘങ്ങള്‍ എത്തിയെന്ന വിവരത്തെ തുടര്‍ന്നാണ് അസം റൈഫിള്‍സിലെ സൈനികര്‍ തിരച്ചില്‍ നടത്തിയത്. അതിനിടെയാണ് കല്‍ക്കരി ഖനിയില്‍ ജോലി കഴിഞ്ഞ് തിരിച്ചുവരികയായിരുന്ന തൊഴിലാളികളെ വെടിവച്ച് കൊന്നത്. ഖനി തൊഴിലാളികള്‍ മിനി വാനിലാണ് തിരിച്ചുവന്നിരുന്നത്. ഈ വാഹനത്തില്‍ തന്നെയാണ് ഇവരെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയതും. ജോലി കഴിഞ്ഞ് മടങ്ങിയെത്തേണ്ട സമയം കഴിഞ്ഞിട്ടും ഖനി തൊഴിലാളികള്‍ എത്താതിരുന്നതോടെയാണ് തിരച്ചില്‍ ആരംഭിച്ചത്. ഇവരെ വെടിയേറ്റ് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തുകയായിരുന്നു. തുടര്‍ന്നാണ് സാഹചര്യം കൈവിട്ടത്.
സംഭവത്തില്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ അനുശോചനം അറിയിച്ചു. സൈന്യം ഖേദം പ്രകടിപ്പിച്ചു. സംഭവത്തില്‍ അന്വേഷണം നടത്താന്‍ പ്രത്യേക സംഘത്തെ നിയോഗിച്ച് ഗവര്‍ണര്‍ ജഗദീഷ് മുഖി ഉത്തരവ് പുറപ്പെടുവിച്ചു. വെടിവയ്പ് നടത്തിയ സൈനികര്‍ക്കെതിരെ പട്ടാള വിചാരണ നടക്കും. ജനങ്ങള്‍ ശാന്തരായിരിക്കണമെന്നും ഗവര്‍ണര്‍ അഭ്യര്‍ഥിച്ചു. ആഭ്യന്തര മന്ത്രാലയം എന്ത് ചെയ്യുകയാണെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി ചോദിച്ചു. കേന്ദ്ര സര്‍ക്കാര്‍ വിഷയത്തില്‍ പ്രതികരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ശരിക്കും എന്താണ് സംഭവിച്ചത് എന്നതിന് കേന്ദ്ര സര്‍ക്കാര്‍ മറുപടി നല്‍കണം. സിവിലിയന്‍മാരും സൈനികരും രാജ്യത്ത് സുരക്ഷിതരല്ലേ എന്നും രാഹുല്‍ ഗാന്ധി ചോദിച്ചു.