സംഘികൾ തളളിയാലൊന്നും ശ്രീധരൻ രാഷ്ട്രപതിയാകില്ല.. രജനീകാന്ത് മുതൽ സുഷമ വരെ 10 പേർക്ക് സാധ്യതയുണ്ട്!!!
കൊച്ചി മെട്രോ ഉദ്ഘാടനച്ചടങ്ങിന്റെ വേദിയിൽ നിന്നും മെട്രോമാന്‍ ശ്രീധരനെ ഒഴിവാക്കിയതിന് പിന്നിൽ രാഷ്ട്രപതി കസേരയോ. അതെ എന്നാണ് ഇന്ത്യ ടുഡേ വാർത്ത പറഞ്ഞത്. വാർത്ത കണ്ട പാടേ സോഷ്യൽ മീഡിയയിൽ സംഘികൾ ആഹ്ലാദ പ്രകടനവും തുടങ്ങി. ഇ ശ്രീധരന്റെ ഭഗവദ്ഗീത സ്നേഹമൊക്കെയാണ് ഇപ്പോൾ വൻ ഹിറ്റായി ഓടിക്കൊണ്ടിരിക്കുന്നത്.
എന്നാൽ മെട്രോമാൻ ശ്രീധരൻ ഇന്ത്യയുടെ അടുത്ത രാഷ്ട്രപതിയാകുമോ. രാഷ്ട്രപതി കസേരയിൽ എത്തിക്കാൻ വേണ്ടി ഇ ശ്രീധരനെ ഒഴിവാക്കിയത് പ്രധാനമന്ത്രി നരേന്ദ്രമോദിയാണോ. ഇ ശ്രീധരൻ മാത്രമല്ല, ഏറിയും കുറഞ്ഞും ഈ പത്ത് പേർക്ക് ഇന്ത്യൻ രാഷ്ട്രപതിയാകാനുള്ള സാധ്യത ഉണ്ടെന്ന് അറിയുക. ഇതിൽ നിന്നും നരേന്ദ്ര മോദി തന്നെയാകും ഒരാളെ നിശ്ചയിക്കുക.

സുമിത്ര മഹാജൻ
മധ്യപ്രദേശിൽ നിന്നുള്ള ബി ജെ പി എം പിയാണ് സുമിത്ര മഹാജൻ. നിലവിൽ ലോക്സഭ സ്പീക്കറാണ്. അപ്രതീക്ഷിതമായി ഉണ്ടായ വിദേശ സന്ദർശന വാർത്തയോടെയാണ് സുമിത്ര മഹാജൻ രാഷ്ട്രപതി സ്ഥാനത്തെത്തുന്നത് സംബന്ധിച്ച അഭ്യൂഹങ്ങൾ പൊട്ടിപ്പുറപ്പെട്ടത്.

ദ്രൗപതി മുർമു
ഇന്ത്യൻ രാഷ്ട്രപതി സ്ഥാനത്തെത്തുന്ന ആദ്യത്തെ ദളിത് വനിത എന്ന സ്ഥാനത്തിന് അർഹയാകുമോ ദ്രൗപതി മുർമു. ജാർഖണ്ഡ് ഗവർണറയാ ദ്രൗപതി മുർമു രാഷ്ട്രപതിയാകാനുള്ള സാധ്യതയുണ്ടെന്ന് ആദ്യമായി പുറത്ത് വിട്ടത് വൺ ഇന്ത്യയാണ്.

സുഷമ സ്വരാജ്
കേന്ദ്രമന്ത്രിസഭയിലെ ഏറ്റവും ജനപ്രിയ നേതാവ്. ബി ജെ പിയുടെയും ആർ എസ് എസിന്റെ പിന്തുണ. വിദേശകാര്യ മന്ത്രി സുഷമ സ്വരാജിന് രാഷ്ട്രപതിയാകാനുള്ള സാധ്യതകൾക്ക് പിന്നിൽ ഇതൊക്കെയാണ്. എന്നാൽ തൽക്കാലം ഈ സ്ഥാനത്തേക്ക് സുഷമാജിയെ പരിഗണിക്കില്ലെന്ന് വിശ്വസിക്കുന്നവരാണ് പാർട്ടിയിൽ ഏറെ.

രജനീകാന്ത്
വിശേഷണങ്ങളൊന്നും ആവശ്യമില്ല. മെഗാസ്റ്റാർ രജനീകാന്തിനെ പ്രസിഡണ്ട് സ്ഥാനത്തേക്ക് പരിഗണിക്കുന്നത് വഴി തമിഴ് രാഷ്ട്രീയത്തിൽ ശക്തമായ വേരുറപ്പിക്കാൻ കൂടി കഴിയും എന്നാണ് ബി ജെ പി പ്രതീക്ഷിക്കുന്നതത്രെ.

ഇ ശ്രീധരൻ
മെട്രോ ഉദ്ഘാടന ചടങ്ങിൽ നിന്നും ഇ ശ്രീധരനെ മാറ്റിനിർത്തി എന്ന വിവാദത്തിന് പിന്നാലെയാണ് നരേന്ദ്രമോദി, ശ്രീധരനെ രാഷ്ട്രപതി സ്ഥാനത്തേക്ക് കണ്ടുവെച്ചതാണ് എന്ന് അഭ്യൂഹങ്ങൾ ശക്തമായത്. ഇ ശ്രീധരൻ രാഷ്ട്രപതിയാകുമെന്നും കേന്ദ്രമന്ത്രിയാകുമെന്നും മറ്റും നേരത്തെ റൂമറുകൾ ഉണ്ടായിരുന്നു.

ഗോപാൽകൃഷ്ണ ഗാന്ധി
രാഷ്ട്രപിതാവ് ഗാന്ധിജിയുടെ കൊച്ചുമകനും മുൻ പശ്ചിമ ബംഗാൾ ഗവർണറുമാണ് ഗോപാൽകൃഷ്ണ ഗാന്ധി. പ്രതിപക്ഷ പിന്തുണയുണ്ട് എന്നതാണ് ഗോപാൽകൃഷ്ണ ഗാന്ധിയുടെ ഹൈലൈറ്റ്

കരിയ മുണ്ട
ജാർഖണ്ഡിൽ നിന്നുള്ള മറ്റൊരു നേതാവ്. ലോക്സഭ ഡെപ്യൂട്ടി സ്പീക്കറാണ് കരിയ മുണ്ട. ലാളിത്യമാണ് കരിയ മുണ്ടയയുടെ മുഖമുദ്ര. ദേശീയ രാഷ്ട്രീയത്തിൽ തിളങ്ങി നിൽക്കുമ്പോഴും ജാർഖണ്ഡിലെ ഒരു മൺവീട്ടിലാണ് കരിയ മുണ്ട കഴിയുന്നത്.

താവർ ചന്ദ് ഗെലോട്ട്
ദളിത് നേതാവും പ്രമുഖ ബി ജെ പി നേതാവുമായ താവർ ചന്ദ് ഗെലോട്ട് അടുത്ത രാഷ്ട്രപതിയായേക്കും എന്ന വാർത്ത പൊടുന്നനെയാണ് ഉയർന്ന് വന്നത്. വൈസ് പ്രസിഡണ്ട് സ്ഥാനത്തേക്കും ഇദ്ദേഹത്തിന്റെ പേര് ഉയർന്നുകേൾക്കുന്നുണ്ട്.

മീര കുമാർ
മുൻ ലോക്സഭ സ്പീക്കർ. പ്രതിപക്ഷത്തിന്റെ ഭാഗത്ത് നിന്നാണ് മീര കുമാറിന്റെ പേര് നിർദേശിക്കപ്പെട്ടത് എന്നാണ് കേൾക്കുന്നത്. മീര കുമാർ പ്രസിഡണ്ടാകാനുള്ള വളരെ നേരിയ സാധ്യത മാത്രമേ ഇപ്പോഴുള്ളൂ

ശരദ് യാദവ്
എൻ ഡി എ മുൻ അധ്യക്ഷൻ ശരദ് യാദവിന്റെ പേരും രാഷ്ട്രപതി സ്ഥാനത്തേക്ക് ഉയർന്ന് കേട്ടിരുന്നു എന്നാൽ ഇക്കാര്യം അദ്ദേഹം തന്നെ നിഷേധിക്കുകയും ചെയ്തു.












Click it and Unblock the Notifications