തട്ടിപ്പ് ഒത്താശ ചെയ്തത് കൈക്കൂലി വാങ്ങിയ ശേഷം: വെളിപ്പെടുത്തി പിഎന്‍ബി ഉദ്യോഗസ്ഥന്‍
ദില്ലി: പഞ്ചാബ് നാഷണല്‍ ബാങ്ക് തട്ടിപ്പില്‍ പുതിയ വെളിപ്പെടുത്തലുമായി സിബിഐ. സെലിബ്രിറ്റി വജ്രവ്യാപാരി നീരവ് മോദി പഞ്ചാബ് നാഷണല്‍ ബാങ്ക് ഉദ്യോഗര്‍ക്ക് കൈക്കൂലി നല്‍കിയാണ് തട്ടിപ്പിന് ഒപ്പം കൂട്ടിയതെന്നാണ് സിബിഐ കോടതിയില്‍ വെളിപ്പെടുത്തിയിട്ടുള്ളത്. ശനിയാഴ്ച സിബിഐ ഉദ്യോഗസ്ഥരാണ് കോടതിയില്‍ ഇക്കാര്യം വെളിപ്പടുത്തിയത്. 12,600 കോടിയുടെ ബാങ്ക് തട്ടിപ്പ് നടത്തി ഇന്ത്യ വിട്ട നീരവിനെക്കുറിച്ച് നിര്‍ണായക വെളിപ്പെടുത്തലാണ് സിബിഐ നടത്തിയിട്ടുള്ളത്. സ്വര്‍ണനാണയങ്ങളും വജ്രാഭരണങ്ങളും നല്‍കിയാണ് ബാങ്ക് ജീവനക്കാരെ കയ്യിലെടുത്തത്.
രാജ്യത്തെ രണ്ടാമത്തെ പൊതുമേഖലാ ബാങ്ക് രാജ്യത്തെ വലിയ സാമ്പത്തിക തട്ടിപ്പിനാണ് ഇരയായിട്ടുള്ളത്. ബാങ്കിന്റെ പ്രധാന സോഫ്റ്റ് വെയറില്‍ ഉള്‍പ്പെടുത്താതെ ലെറ്റേഴ്സ് ഓഫ് അണ്ടര്‍ടേക്കിംഗ് ഉപയോഗിച്ച് വായ്പ ലഭ്യമാക്കിയതാണ് വര്‍ഷങ്ങളോളം കണ്ടുപിടിക്കപ്പെടാതെ കിടന്നത്. ബാങ്കിന്റെ രണ്ട് ഓഡിറ്റര്‍മാരും അറസ്റ്റിലായവരില്‍ ഉള്‍പ്പെടുന്നുണ്ട്.

ഉദ്യോഗസ്ഥര്‍ കയ്യയഞ്ഞ് സഹായിച്ചു
രാജ്യത്തെ മിക്ക ബാങ്കുകളില്‍ നിന്നും ലെറ്റേഴ്സ് ഓഫ് അണ്ടര്‍ടേക്കിംഗ് ഉപയോഗിച്ച് മെഹുല്‍ ചോക്സിയ്ക്കും നീരവ് മോദിയ്ക്കും വായ്പ ലഭ്യമാക്കിയതിന് പിന്നില്‍ ബാങ്ക് ഉദ്യോഗസ്ഥര്‍ക്ക് പങ്കുണ്ടെന്ന് നേരത്തെ തന്നെ സിബിഐ കണ്ടെത്തിരുന്നു. കേസുമായി ബന്ധപ്പെട്ട് 14 പേരാണ് ഇതുവരെ അറസ്റ്റിലായത്. എന്നാല്‍ തട്ടിപ്പിന് ഒത്താശ ചെയ്യുന്നതിന് ബാങ്ക് ജീവനക്കാര്‍ കൈക്കൂലി സ്വീകരിച്ചിരുന്നുവെന്ന വെളിപ്പെടുത്തല്‍ ഇപ്പോള്‍ മാത്രമാണ് ഉണ്ടാകുന്നത്.

സ്വര്‍ണവും വജ്രവും കൈക്കൂലിയായി
മുംബൈയിലെ പഞ്ചാബ് നാഷണല്‍ ബാങ്കിന്റെ ബ്രാഡി ഹൗസ് ബ്രാഞ്ചിന്റെ ഫോറെക്സ് ഡിപ്പാര്‍ട്ട്മെന്റ് മാനേജര്‍ യശ്വന്ത് ജോഷിയാണ് കൈക്കൂലി സ്വീകരിച്ചിട്ടുള്ളത്. 60 ഗ്രാം തൂക്കം വരുന്ന രണ്ട് സ്വര്‍ണനാണയങ്ങളും ഒരു ജോഡി വജ്രക്കമ്മലുകളും നീരവില്‍ സ്വീകരിച്ചിട്ടുള്ളതെന്ന് യശ്വന്ത് ജോഷി സിബിഐയോട് സമ്മതിച്ചിട്ടുണ്ട്. ജോഷിയുടെ വീട്ടില്‍ നടത്തിയ പരിശോധനയില്‍ ഇവ സിബിഐ കണ്ടെടുക്കുകയും ചെയ്തിരുന്നു.

ഗീതാഞ്ജലി ജെംസ്
ഗീതാഞ്ജലി ജെംസിന്റെ ഉടമകളായ നീരവ് മോദിയും മെഹുല്‍ ചോക്സിയും 12, 600 കോടിയുടെ തട്ടിപ്പ് നടത്തിയ ശേഷം രാജ്യം വിടുകയായിരുന്നു. ജോഷി ഉള്‍പ്പെടെയുള്ള പഞ്ചാബ് നാഷണല്‍ ബാങ്ക് ജീവനക്കാരെ കസ്റ്റഡിയില്‍ വിട്ടുകിട്ടാനുള്ള നീക്കങ്ങളാണ് സിബിഐ ഇപ്പോള്‍ നടത്തിവരുന്നത്. ജോഷിയെക്കൂടാതെ നാല് പഞ്ചാബ് നാഷണല്‍ ബാങ്ക് ജീവനക്കാരെയാണ് സിബിഐ അറസ്റ്റ് ചെയ്തിട്ടുള്ളത്.

ജാമ്യമില്ലാ അറസ്റ്റ് വാറണ്ട്
പഞ്ചാബ് നാഷണല്‍ ബാങ്ക് തട്ടിപ്പിൽ നീരവ് മോദിയ്ക്കും മെഹുല്‍ ചോക്സിയ്ക്കുമെതിരെ കഴിഞ്ഞ ദിവസം ജാമ്യമില്ലാ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിരുന്നു. മുംബൈയിലെ പ്രത്യേക കോടതിയാണ് പ്രിവൻഷൻ ഓഫ് മണി ലോണ്ടറിംഗ് ആക്ട് പ്രകാരം ഇരുവർക്കുമെതിരെ ജാമ്യമില്ലാ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിട്ടുള്ളത്. അന്വേഷണവുമായി സഹകരിക്കാന്‍ ഇരുവര്‍ക്കും സമയം അനുവദിച്ചെങ്കിലും ഇരുവരും മടങ്ങിയെത്തില്ലെന്ന് വ്യക്തമാക്കിയതിനെ തുടര്‍ന്ന് പാസ്പോര്‍ട്ടുകള്‍ റദ്ദാക്കുകയായിരുന്നു. ഇരുവര്‍ക്കും പ്രതികരിക്കാന്‍ ഒരാഴ്ചത്തെ സമയം അനുവദിച്ച ശേഷമാണ് പാസ്പോര്‍ട്ടുകള്‍ റദ്ദാക്കിയത്.

സിബിഐ ആവശ്യം തള്ളി
പഞ്ചാബ് നാഷണല്‍ ബാങ്ക് തട്ടിപ്പ് കേസില്‍ അന്വേഷണവുമായി സഹകരിക്കാന്‍ നീരവിനോടും മെഹുലിനോടും സിബിഐ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ അന്വേഷണവുമായി സഹകരിക്കില്ലെന്നാണ് ഇരുവരും വ്യക്തമാക്കിയത്. സിബിഐയ്ക്ക് അയച്ച ഇമെയില്‍ സന്ദേശത്തിലാണ് മോദി ഇക്കാര്യം വ്യക്തമാക്കിയത്. മോദിയുടെ ഔദ്യോഗിക ഇമെയില്‍ ഉപയോഗിച്ചായിരുന്നു ആശയവിനിമയം നടത്തിയത്.












Click it and Unblock the Notifications