ദില്ലി കൂട്ടബലാത്സംഗക്കേസില്‍ വഴിത്തിരിവ്; സുപ്രീംകോടതി വീണ്ടും വാദം കേള്‍ക്കും
ദില്ലി: ഇന്ത്യയെ നടക്കിയ ദില്ലി കൂട്ട ബലാത്സംഗക്കേസില്‍ പ്രതികള്‍ക്ക് വധശിക്ഷ വിധിച്ചത് സുപ്രീംകോടതി വീണ്ടും പരിശോധനയ്ക്ക് വിധേയമാക്കുന്നു. അമിക്കസ് ക്യൂറി രാജു രാമചന്ദ്രന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് സുപ്രീംകോടതി നിര്‍ദ്ദേശം. വിധിയില്‍ പാകപ്പിഴയുണ്ടെന്ന് കോടതി നിയോഗിച്ച അമിക്കസ് ക്യൂറി കണ്ടെത്തിയിരുന്നു.
പ്രതികളായ അക്ഷയ്, വിനയ് ശര്‍മ, പവന്‍, മുകേഷ് എന്നിവര്‍ക്ക് ട്രയല്‍ കോടതിയും പിന്നീട് സുപ്രീംകോടതിയും വധശിക്ഷ വിധിച്ചിരുന്നു. പ്രതികള്‍ക്ക് ശിക്ഷ വിധിച്ച കോടതി പ്രതികളുടെ സാഹചര്യങ്ങള്‍ വിശദമായി പരിശോധിച്ചില്ലെന്ന് രാജു രാമചന്ദ്രന്റെ റിപ്പോര്‍ട്ടിലുണ്ട്. പ്രതികള്‍ക്ക് സുപ്രീംകോടതി വിധിച്ച വധശിക്ഷ ശരിയായ പരിശോധനയ്ക്ക് വിധേയമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെടുന്നു.
വിധി പ്രസ്താവത്തിന് മുന്‍പ് പ്രതികള്‍ക്ക് പറയാനുള്ളത് കോടതി കേട്ടില്ലെന്നും അമിക്കസ് ക്യൂറി കുറ്റപ്പെടുത്തുന്നുണ്ട്. അമിക്കസ് ക്യൂറിയുടെ റിപ്പോര്‍ട്ട് പ്രതികള്‍ക്ക് അനുകൂലമാകുന്ന തരത്തിലുള്ളതിനാല്‍ പ്രതികള്‍ കൊലക്കയറില്‍ നിന്നും രക്ഷപ്പെട്ടേക്കുമെന്ന് നിയമവൃത്തങ്ങളില്‍ സംസാരമുണ്ട്.
2012 ഡിസംബര്‍ 16നാണ് മെഡിക്കല്‍ വിദ്യാര്‍ഥിനിയെ ഓടുന്ന ബസ്സില്‍വെച്ച് കൂട്ട ബലാത്സംഗത്തിനിരയാക്കിയത്. ബലാത്സംഗത്തിനുശേഷം പെണ്‍കുട്ടിയെ ക്രൂരമായ ശാരീരിക പീഡനത്തിന് വിധേയയാക്കിയശേഷം ബസ്സില്‍നിന്നും വലിച്ചെറിയുകയും ചെയ്തു. സംഭവത്തില്‍ ഉള്‍പ്പെട്ട ഒരു പ്രതി നേരത്തെ മരിച്ചിരുന്നു. മൈനറായ മറ്റൊരു പ്രതി ശിക്ഷാ കാലവധി പൂര്‍ത്തിയാക്കി പുറത്തിറങ്ങുകയും ചെയ്തു.